പാകിസ്താന് വേണ്ടി ചാരപ്പണി; ഒരു യുവാവ് കൂടി അറസ്റ്റിൽ

 

ഹരിയാന: പാകിസ്താന് വേണ്ടി ചാരപ്പണി നടത്തിയെന്നാരോപിച്ച് ഹരിയാനയിലെ നൂഹ് ജില്ലയിൽ യുവാവിനെ അറസ്റ്റ് ചെയ്തതായി പൊലീസ്. ഡൽഹി പാകിസ്താൻ ഹൈക്കമ്മീഷനിൽ നിയമിതനായ ഒരു ജീവനക്കാരൻ വഴി ഇന്ത്യൻ സൈന്യവുമായും മറ്റ് സൈനിക പ്രവർത്തനങ്ങളുമായും ബന്ധപ്പെട്ട വിവരങ്ങൾ പാകിസ്താനുമായി പങ്കുവെച്ചതിന് 26 വയസ്സുള്ള അർമാൻ എന്ന യുവാവാണ് ശനിയാഴ്ച അറസ്റ്റിലായത്. കോടതി അർമാനെ ആറ് ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. കേന്ദ്ര അന്വേഷണ ഏജൻസികളിൽ നിന്ന് സൂചന ലഭിച്ചതിനെ തുടർന്നാണ് അർമാനെ അറസ്റ്റ് ചെയ്തതെന്ന് പൊലീസ് പറഞ്ഞു. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെ ഇയാൾ വളരെക്കാലമായി വിവരങ്ങൾ പങ്കുവെച്ചിരുന്നുവെന്നും പൊലീസ് പറയുന്നു.

 

ഇയാളുടെ മൊബൈൽ ഫോൺ പരിശോധിച്ചപ്പോൾ, പാകിസ്താൻ നമ്പറുകളുമായി പങ്കിട്ട സംഭാഷണങ്ങളും ഫോട്ടോകളും വീഡിയോകളും കണ്ടെത്തി. പ്രതിക്കെതിരെ ബിഎൻഎസിലെ വിവിധ വകുപ്പുകൾ പ്രകാരവും 1923 ലെ ഔദ്യോഗിക രഹസ്യ നിയമപ്രകാരവും കേസ് രജിസ്റ്റർ ചെയ്തു.

 

പാകിസതാന് തന്ത്രപ്രധാനമായ വിവരങ്ങൾ ചോർത്തി നൽകിയ കേസിൽ പ്രശസ്ത‌ ട്രാവൽ ബ്ലോഗർ ഉൾപ്പെടെ ആറ് പേരും ഒരു വിദ്യാർഥിയും ഇന്നലെ അറസ്റ്റിലായിരുന്നു. ജ്യോതി മൽഹോത്രയെന്ന യൂട്യൂബറടക്കം ആറ് പേരെയാണ് ഹരിയാനയും പഞ്ചാബും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പിടികൂടിയത്. ഇവർ പാകിസ്‌താൻ രഹസ്യാന്വേഷണവിഭാഗത്തിന് തന്ത്രപ്രധാന വിവരങ്ങൾ ചോർത്തിയെന്ന് കണ്ടെത്തി. കഴിഞ്ഞ നവംബറിൽ പാകിസ്‌താനിലേക്ക് പോയതായും ഇന്റലിജൻസ് ഏജൻസിയിലെ ഉദ്യോഗസ്ഥരുമായി തന്ത്രപ്രധാനമായ വിവരങ്ങൾ പങ്കുവെച്ചതായും അറസ്റ്റിലായ വിദ്യാർഥി സമ്മതിച്ചതായി പൊലീസ്.

Leave a Reply

Your email address will not be published. Required fields are marked *