സംസ്ഥാന അതിർത്തി പൊൻകുഴിയിൽ വൻ രാസ ലഹരി വേട്ട
പൊൻകുഴി: 2026 നിയമസഭ ഇലക്ഷൻ സ്പെഷ്യൽ ഡ്രൈവ് പരിശോധന ”ഓപ്പറേഷൻ ഹോട്ട്സ്പോട്ട് 2.0” ന്റെ ഭാഗമായി ഇന്ന് രാവിലെ സംസ്ഥാന അതിർത്തിയായ പൊൻകുഴി ഭാഗത്ത് വെച്ച് വയനാട് എക്സൈസ് ഇന്റലിജൻസും, വയനാട് എക്സൈസ് എൻഫോഴ്സ്മെന്റ് ആൻഡ് ആന്റി നാർക്കോട്ടിക് സ്പെഷൽ സ്ക്വാഡും നടത്തിയ സംയുക്ത വാഹന പരിശോധനയിൽ ഹൈദരാബാദിൽ നിന്നും കോഴിക്കോട്ടേക്ക് പോവുകയായിരുന്ന സ്വകാര്യ ബസ്സിലെ യാത്രക്കാരനിൽ നിന്നും മാരക രാസ ലഹരിയായ 312.513 ഗ്രാം മെത്താഫിറ്റമിൻ പിടികൂടി.
സംഭവവുമായി ബന്ധപ്പെട്ട് കോഴിക്കോട് ജില്ലയിൽ താമരശ്ശേരി താലൂക്കിൽ കടവൂർ വില്ലേജ് തച്ചംമ്പൊയിൽ ഭാഗത്ത് താമസിക്കും പുത്തൻവീട്ടിൽ മുഹമ്മദ് ജുസൈം എന്നയാളെ അറസ്റ്റ് ചെയ്തു. ഇയാൾ ബാംഗ്ലൂരിൽ നിന്നും കോഴിക്കോട് ഭാഗത്തേക്ക് ലഹരി എത്തിക്കുന്ന പ്രധാന കണ്ണിയാണെന്ന് എക്സൈസ് അധികൃതർ അറിയിച്ചു. പിടിച്ചെടുത്ത മയക്കുമരുന്നിനു 10 ലക്ഷം രൂപ വില വരും.
വയനാട് എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ ഷാബു.സി.യുടെ നേതൃത്വത്തിൽ നടന്ന വാഹന പരിശോധന സംഘത്തിൽ എക്സൈസ് ഇന്റലിജൻസ് ഇൻസ്പെക്ടർ രാജേഷ് കോമത്ത്,അസി. എക്സൈസ് ഇൻസ്പെക്ടർ ഗ്രേഡ് മാരായ ഹരിദാസ് സി.വി, സുരേഷ് വെങ്ങാലിക്കുന്നേൽ, പ്രിവൻ്റീവ് ഓഫീസർമാരായ കൃഷ്ണൻകുട്ടി പി, വിനോദ് പി ആർ , അനീഷ് എ.എസ്, വിജിത്ത്.കെ ജി , സിവിൽ എക്സൈസ് ഓഫീസർ വിഷ്ണു കെ കെ, വനിതാ സിവിൽ എക്സൈസ് ഓഫീസർ അനിത.എം സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ മാരായ പ്രസാദ് കെ , അനുപ്രകാശ്. എസ് എന്നിവരും ഉണ്ടായിരുന്നു. ഇലക്ഷൻ സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി ജില്ലയിലുടനീളവും അതിർത്തി പ്രദേശങ്ങളിലും കർശന നിരീക്ഷണവും പരിശോധനയുമാണ് എക്സൈസ് നടത്തിവരുന്നത്.
