നിലമ്പൂരിൽ വിദ്യാര്‍ഥി ഷോക്കേറ്റ് മരിച്ച സംഭവം; ഗൂഢാലോചന ആരോപിച്ച് വനംമന്ത്രി, പ്രതിപക്ഷത്തെ തമ്മിലടി മറയ്ക്കാനുള്ള നീക്കമെന്ന് ശശീന്ദ്രൻ
മലപ്പുറം: നിലമ്പൂരിൽ വിദ്യാര്‍ഥി ഷോക്കേറ്റ് മരിച്ച സംഭവത്തിന് പിന്നിൽ ഗൂഢാലോചനയെന്ന് വനംമന്ത്രി എ.കെ ശശീന്ദ്രൻ. വിഷയ ദാരിദ്ര്യം നേരിടുന്ന പ്രതിപക്ഷം ഗൂഢാലോചന നടത്തി. ചത്തത് കീചനെങ്കിൽ കൊന്നത് ഭീമൻ തന്നെയെന്ന് പ്രചരിപ്പിച്ചുവെന്നും മന്ത്രി പറഞ്ഞു.
വനം വകുപ്പ് വൈദ്യുതി ഉപയോഗിച്ച് ഫെൻസിങ് നടത്തുന്നില്ല. വൈദ്യുതി വകുപ്പും ഇക്കാര്യം അറിഞ്ഞില്ലെന്ന് പറയുന്നു. പ്രതിപക്ഷത്തെ തമ്മിലടി മറക്കാൻ ആണ് ഈ വിഷയം ഉയർത്തുന്നത്. നിലമ്പൂരുകാർ ഈ സംഭവം അറിയുന്നതിന് മുമ്പ് യുഡിഎഫ് മലപ്പുറത്ത് പ്രതിഷേധം നടത്തി. സ്വകാര്യ വ്യക്തിയുടെ സ്ഥലത്ത് നിന്നാണ് ഷോക്കേറ്റത്. രണ്ടു പേര്‍ പൊലീസ് കസ്റ്റഡിയിലുണ്ട്. അവരെ ചോദ്യം ചെയ്തു വരികയാണ്. പരിക്കേറ്റ കുട്ടികൾ സുഖമായി വരട്ടെ എന്ന് പ്രാർഥിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം മരിച്ച ജിത്തുവിന്‍റെ വീട് നിലമ്പൂരിലെ എൽഡിഎഫ് സ്ഥാനാർഥി എം.സ്വരാജ് സന്ദർശിച്ചു. നിയമവിരുദ്ധമായ പ്രവൃത്തിയെ തുടർന്നുള്ള അപകടമാണ് ഉണ്ടായതെന്ന് അദ്ദേഹം പറഞ്ഞു. കുറ്റക്കാർക്കെതിരെ കർശന നടപടി വേണം. പ്രതിപക്ഷം രാഷ്ട്രീയ മുതലെടുപ്പ് നടത്തരുതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ദുഃഖകരമായ സംഭവത്തെ രാഷ്ട്രീയവത്ക്കരിക്കാനാണ് പ്രതിപക്ഷം ശ്രമിക്കുന്നതെന്ന് എൽഡിഎഫ് കൺവീനർ ടി.പി രാമകൃഷ്ണൻ ആരോപിച്ചു. വിഷയം തെരഞ്ഞെടുപ്പിൽ ഉപയോഗിക്കാമെന്ന ദുഷ്ടലാക്ക് വച്ചുള്ള സമീപനം സ്വീകരിക്കുന്നത് തെറ്റാണ്. നിയമവിരുദ്ധമായ നിലപാട് സ്വീകരിച്ചവർക്കെതിരെ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം മീഡിയവണിനോട് പറഞ്ഞു.
സംഭവത്തിൽ ഗൂഢാലോചനയുണ്ടെന്ന് എം.വി ഗോവിന്ദൻ ആരോപിച്ചു. പ്രതിയുടെ ഫോൺ പരിശോധിച്ചാൽ ഇത് വ്യക്തമാകും.പ്രതിയുടെ ഫോൺ പരിശോധിച്ചാൽ ഇത് വ്യക്തമാകും. വഴിക്കടവ് പഞ്ചായത്ത് വൈസ് പ്രസിഡൻ്റിൻ്റെ വാർഡിലാണ് അപകടം. ഇയാൾ യുഡിഎഫ് സ്ഥാനാർഥിയുടെ അടുത്ത സുഹൃത്താണ്. വിഷയത്തെ രാഷ്ട്രീയമായി ഉപയോഗിക്കുകയാണ് യുഡിഎഫ്. എ.വിജയരാഘവനെ എന്തിനാണ് തടഞ്ഞത്. നേരത്തെയും അപടകം ഉണ്ടായിട്ടും ആരും തിരിഞ്ഞ് നോക്കിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സംഭവത്തെ രാഷ്ട്രീയ മുതലെടുപ്പിനായി ദുർവിനിയോഗം ചെയ്യുകയാണെന്ന് സിപിഎം പിബി അംഗം എ. വിജയരാഘവൻ പറഞ്ഞു. യുഡിഎഫ് ഇക്കാര്യത്തിൽ മാപ്പ് പറയണം. പ്രദേശത്തെ സമാധാനന്തരീക്ഷം തകർക്കാനാണ് യുഡിഎഫ് നീക്കം നടത്തുകയാണെന്നും വിജയരാഘവൻ മീഡിയവണിനോട് പറഞ്ഞു.