അവരെ കൂടി വേദിയിൽ എത്തിക്കാമായിരുന്നു; വേദിയിൽ ആയുർവേദക്കാരെ കാണാത്തിനെ വിമർശിച്ച് മുഖ്യമന്ത്രി
കണ്ണൂർ: കല്യാട് രാജ്യാന്തര ആയുർവേദ റിസർച്ച് സെന്‍റർ ഉദ്ഘാടന ചടങ്ങിൽ ആയുർവേദ മേഖലയിൽ നിന്നുള്ളവർ വേദിയിലിരുത്താതിനെ വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. വേദിയിലോ, പരിപാടിയുടെ നോട്ടിസിലോ ആയുർവേദ മേഖലയിൽ നിന്നുള്ളവരുടെ പേരുകൾ ഇല്ല. അവരെ കൂടി വേദിയിൽ എത്തിക്കാമായിരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. നോട്ടിസിൽ ജനപ്രതിനിധികളുടേയും ഉദ്യോഗസ്ഥരുടേയും പേരുകൾ മാത്രമാണ് കണ്ടത്.നാട്ടുവൈദ്യന്മാർക്ക് അംഗീകാരം കൊടുക്കുന്നത് പരിഗണനയിലാണ്. അതിനായി പ്രത്യേകം നിയമനിർമാണം ആവശ്യമായി വരും. വ്യാജ ചികിത്സയെന്നും വ്യാജ മരുന്നെന്നും പറഞ്ഞ് പൊലീസും എക്സൈസും ഇത്തരം ആളുകളോട് മോശമായി പെരുമാറുന്നുണ്ട്. വളരെ പ്രമുഖരായ വൈദ്യൻമാരുടെ അടുത്തുപോലും പൊലീസ് എത്തിയ സാഹചര്യമുണ്ടായി. കോളജിൽ നിന്നുള്ള യോഗ്യതയില്ല എന്നതാണ് കാരണമായി പറയുന്നത്. എല്ലാ മേഖലകളിലും വ്യാജന്മാരുണ്ട്. എന്നാൽ എല്ലാവരെയും വ്യാജൻമാരായി മുദ്രകുത്തരുത്. ആയുർവേദത്തിൽ ഡോക്ടറേറ്റ് നേടിയവർ പോലും നാട്ടുവൈദ്യൻമാരുടെ ശിഷ്യരായി എത്തുന്നുണ്ട്. കൊട്ടിയടച്ച മനസ്സുമായി ആരെയും കാണരുതെന്നും മുഖ്യമന്ത്രി പറഞ്ഞു.
കല്യാട് 300 ഏക്കര്‍ വിസ്തൃതിയിൽ 200 കോടി രൂപ ചെലവിലാണ് കേന്ദ്രത്തിന്റെ ആദ്യഘട്ട നിർമാണം പൂര്‍ത്തിയാക്കിയത്.
