സമരം ശക്തമാക്കി യു.എൻ.എ; സ്വകാര്യ ആശുപത്രികളിൽ പ്രതിസന്ധി

കോഴിക്കോട്: മിനിമം വേതനം 40,000 രൂപയായി ഉയർത്തണമെന്നാവശ്യപ്പെട്ടാണ് യുനൈറ്റഡ് നഴ്സസ് അസോസിയേഷൻ(യു.എൻ.എ) നടത്തിവരുന്ന സമരം ശക്തമാക്കിയതോടെ സ്വകാര്യ ആശുപത്രികളിൽ ചികിത്സ പ്രതിസന്ധിയിലേക്ക് നീങ്ങി. ശമ്പളപരിഷ്കരണ കരാറിൽ ഒപ്പിടാത്ത ആശുപത്രികളിൽ ഇന്നുമുതൽ നഴ്സുമാരുടെ സമ്പൂർണ പണിമുടക്കിന് ആഹ്വാനം ചെയ്ത യു.എൻ.എ ആശുപത്രികൾക്കുമുന്നിൽ സമരം നടത്തുകയാണ്.
നഴ്സുമാർ ഭാഗികമായി മാത്രമാണ് ഡ്യൂട്ടിക്ക് ഹാജറായത്. ഇത് സ്വകാര്യ ആശുപത്രികളിൽ ഓപറേഷൻ തിയേറ്റർ, അത്യാഹിത വിഭാഗം, കിടത്തിച്ചികിത്സ എന്നിവയെ കാര്യമായി ബാധിച്ചതായാണ് വിവരം. നിലവിൽ ചിക്തസയിലുള്ള രോഗികൾക്ക് ആശുപത്രിവിട്ടുപോവാൻ സമയം അനുവദിക്കുന്നതിനാണ് ഒരുവിഭാഗം നഴ്സുമാർ ജോലിക്ക് ഹാജറായതെന്നും സ്വകാര്യ ആശുപത്രികളിൽ വരുംദിവസങ്ങളിൽ നഴ്സുമാർ പൂർണമായും പണിമുടക്കിലേക്ക് നീങ്ങുമെന്നും യു.എൻ.എ കോഴിക്കോട് ജില്ലാ പ്രസിഡന്‍റ് ജിഷ്ണു അറിയിച്ചു. പല ആശുപത്രികളിലും പുതിയഅഡ്മിഷൻ എടുക്കുന്നില്ലെന്നും അത്യാഹിത വിഭാഗം പ്രവർത്തനത്തെയും സമരം ബാധിച്ചതായും ജിഷ്ണു കൂട്ടിച്ചേർത്തു.
കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ സമരം ചെയ്യുന്ന നഴുമാരെ മാനേജ്മെന്‍റ് പ്രതിനിധികൾ തടഞ്ഞുവെച്ചത് ഉന്തിനുംതള്ളിനുമിടയാക്കി. യൂനിയൻ നേതാക്കൾ ഇടപെട്ടാണ് നഴ്സുമാരെ പുറത്തിറക്കിയത്. സമരം തിയേറ്റുകളുടെയും അത്യാഹിതവിഭാഗത്തിന്‍റെയും പ്രവർത്തനത്തെ ബാധിച്ചതോടെ രോഗികളെ മറ്റ് ആശുപത്രി മാറ്റേണ്ട സ്ഥിതിയാണ്. പലരും ഡിസ്ചാർജ് വങ്ങി സർക്കാർ ആശുപത്രികളിലേക്ക് മാറുകയാണ്. ആശുപത്രികൾ അടിസ്ഥാന ശമ്പളം വർധിപ്പിച്ച് കരാർ ഒപ്പിടാതെ സമരം അവസാനിപ്പിക്കില്ലെന്ന നിലപാടിൽ ഉറച്ചുനിൽക്കുയാണ് യു.എൻ.എ.
സ്വകാര്യആശുപത്രി നഴ്‌സുമാരുടെ അടിസ്ഥാന ശമ്പളം 28,000 രൂപ ആക്കാൻ സർക്കാർ തീരുമാനിച്ചിരുന്നു. ഇതുസംബന്ധിച്ചു തൊഴില്‍ വകുപ്പ് ഉത്തരവ് ഇറക്കുകയും ചെയ്തിരുന്നു. സംസ്ഥാനത്തെ ആശുപത്രി മാനേജ്മെന്‍റുകള്‍ നഴ്സുമാര്‍ക്ക് മാന്യമായ ശമ്പളം നല്‍കണമെന്നും സർക്കാർ ഉത്തരവിനെതിരെ സ്റ്റേ വാങ്ങുന്നത് നിര്‍ത്തണമെന്നും തൊഴില്‍ മന്ത്രി ആവശ്യപ്പെട്ടിരുന്നു.
അതേസമയം സമരം കോൺഗ്രസ് സ്പോൺസേർഡ് സമരമാണെന്ന് മന്ത്രി ശിവൻകുട്ടി കഴിഞ്ഞദിവസം ആരോപിച്ചിരുന്നു. സമരം ഉദ്ഘാടത്തിന് വിളിച്ചത് കെ.സി.വേണുഗോപാലിനെ ആണെന്നും ശിവന്‍കുട്ടി പറഞ്ഞിരുന്നു. എന്നാൽ യു.ഡി.എഫ് ഭരണ കാലത്ത് യു.എൻ.എ സമര പന്തലിൽ സി.പി.എം നേതാക്കൾ ഉൾപ്പെടെ വന്നിരുന്നല്ലോ എന്നും തൊഴിൽ മന്ത്രി മാനേജ്മെന്റ് കൾക്കൊപ്പമാണെന്ന് പറയേണ്ടി വരുമെന്നും യു.എ.ന്‍എ തിരിച്ചടിച്ചിരുന്നു എന്നാൽ നഴ്സുമാർ പറയുന്നതിന് അസരിച്ച് മിനിമം വേതനം നിശ്ചയിക്കാനാവില്ലെന്ന നിലപാടിലാണ് കേരള പ്രൈവറ്റ് ഹോസ്പിറ്റൽ മാനേജ്മെന്‍റ് അസോസിയേഷൻ.
