നഴ്സസ് അസോസിയേഷൻ ഫണ്ട് തട്ടിപ്പ്: ജാസ്മിൻ ഷാ അടക്കമുള്ളവരുടെ 1.44 കോടിയുടെ സ്വത്ത് ഇ.ഡി കണ്ടുകെട്ടി



കൊച്ചി: യുനൈറ്റഡ് നഴ്‌സസ് അസോസിയേഷന്‍റെ (യു.എൻ.എ) ഫണ്ട് ദുരുപയോഗം ചെയ്തതുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ മുൻ ദേശീയ പ്രസിഡന്‍റ് ജാസ്മിൻ ഷാ, ഭാര്യ എം.എ. ഷബ്ന അടക്കമുള്ളവരുടെ 1.44 കോടി രൂപയുടെ സ്വത്ത് എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് (ഇ.ഡി) കണ്ടുകെട്ടി. ഷോബി ജോസഫ്, ബിബിൻ എൻ. പോൾ എന്നിവരാണ് സ്വത്ത് കണ്ടുകെട്ടിയ മറ്റ് ഭാരവാഹികൾ. സ്വത്ത് കണ്ടുകെട്ടുന്നത് സംബന്ധിച്ച ഉത്തരവ് മാർച്ച് ഒമ്പതിനാണ് ഇ.ഡി കൊച്ചി യൂനിറ്റ് പുറപ്പെടുവിച്ചത്.

അഞ്ച് സ്ഥാവരസ്വത്തുക്കൾ, നാല് സ്ഥിര നിക്ഷേപങ്ങൾ/ജംഗമ വസ്തുക്കൾ എന്നിവയാണ് കണ്ടുകെട്ടിയ 1.44 കോടിയിൽ ഉൾപ്പെടുന്നത്. മലപ്പുറം, പാലക്കാട്, തൃശൂർ, ഇടുക്കി ജില്ലകളിലെ ഭൂമി/ ഫ്ലാറ്റ്, സ്ഥിരനിക്ഷേപങ്ങൾ എന്നിവയാണ് കണ്ടുകെട്ടിയത്. കേസിൽ കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് ഇ.ഡി വാർത്തകുറിപ്പിൽ അറിയിച്ചു.

തൃശൂരിലെ ക്രൈംബ്രാഞ്ച് പൊലീസ് രജിസ്റ്റർ ചെയ്ത എഫ്‌.ഐ.ആറിന്‍റെയും കുറ്റപത്രത്തിന്‍റെയും അടിസ്ഥാനത്തിൽ ജാസ്മിൻ ഷായും ഭാര്യ ഷബ്നയും കൂടാതെ, യു.എൻ.എ ഭാരവാഹികളായ ഷോബി ജോസഫ്, നിദിൻ മോഹൻ, പി.ഡി. ജിത്തു, എ.കെ. സുജനപാൽ, ബിബിൻ എൻ. പോൾ, എം.പി. സുദീപ് എന്നിവരും പ്രതികളാണ്.