ചൂരൽമല: സി.പി.എം എത്ര പിരിച്ചെന്ന് രാജു പി. നായർ; ഒന്നും പിരിച്ചില്ലെന്ന് കെ.എസ്. അരുൺകുമാർ; 92.99 ലക്ഷം നൽകിയെന്ന് എം.എ. ബേബി



കോഴിക്കോട്: വയനാട് ചൂരൽമല പുനരധിവാസത്തിന് സി.പി.എം നടത്തിയ ധനശേഖരണത്തെ കുറിച്ച് ചൂടേറിയ ചർച്ചയും വിവാദവും. ഇന്നലെ സ്വകാര്യചാനൽ ചർച്ചയിൽ കോൺഗ്രസ് നേതാവ് രാജു പി. നായരാണ് പാർട്ടി പിരിവിന്റെ കണക്ക് ചോദിച്ചത്. എന്നാൽ, പാർട്ടി അങ്ങനെ ഒരു പിരിവേ നടത്തിയിട്ടില്ലെന്നായിരുന്നു സി.പി.എം നേതാവ് അഡ്വ. കെ.എസ്. അരുൺകുമാറിന്റെ മറുപടി.

ഇതിന് മറുപടിയായി, ഫണ്ട് പിരിവിനുള്ള നോട്ടീസ് സി.പി.എമ്മിന്റെ ഒഫിഷ്യൽ വെബ്സൈറ്റിൽ ഇപ്പോഴുമുണ്ടെന്ന് രാജു പി. നായർ തെളിവുസഹിതം ചൂണ്ടിക്കാട്ടി. ബാങ്ക് അക്കൗണ്ട് നമ്പറും നോട്ടീസും അദ്ദേഹം വായിച്ചുകേൾപ്പിക്കുകയും ചെയ്തു. ഈ ബാങ്ക് അക്കൗണ്ടിൽ എത്ര രൂപ വന്നു എന്നായിരുന്നു അദ്ദേഹത്തിന്റെ ചോദ്യം. എന്നാൽ, സിപിഎം ഒരു രൂപത്തിലും നേരിട്ട് പണം പിരിച്ചിട്ടി​ല്ലെന്ന് അരുൺ കുമാർ ആവർത്തിച്ചു. ‘കേരളത്തിലെ മുഴുവൻ വീടുകളിലും ചെന്ന് മുഖ്യമന്ത്രിയുടെ ദുരിദാശ്വാസ നിധിയുടെ അക്കൗണ്ട് നമ്പർ കൊടുത്ത് അതിലേക്ക് പണം കൊടുക്കാനാണ് പറഞ്ഞത്. ഞങ്ങൾ ഒരു രൂപത്തിലും ഡയറക്റ്റ് ആയി പണം പിരിച്ചിട്ടില്ല. മറ്റ് സംസ്ഥാന കമ്മിറ്റിയോ എംഎൽഎമാരോ എംപിമാരോ പിരിച്ചിട്ടുണ്ടെങ്കിൽ അത് മുഴുവൻ മുഖ്യമന്ത്രിയുടെ ദുരിദാശ്വാസ നിധിയിലേക്ക് അതാത് സമയത്ത് തന്നെ കൈമാറിയിട്ടുണ്ട്. ഒരുതരത്തിൽ പോലും അത് കൈമാറാതെ ഇരുന്നിട്ടില്ല’ -അദ്ദേഹം പറഞ്ഞു.

ഇതിനുപിന്നാലെ, സി‌പിഎം കേന്ദ്ര കമ്മിറ്റി രൂപീകരിച്ച പ്രത്യേക ഫണ്ടിലേക്ക് ലഭിച്ച തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറിയിട്ടുണ്ടെന്ന വിശദീകരണവുമായി പാർട്ടി ജനറൽ സെക്രട്ടറി എം.എ. ബേബി രംഗത്തെത്തി. 2025 മാർച്ച് 21-ന് 92,00,000 രൂപയും 2025 മെയ് 26-ന് 99,000 രൂപയുമാണ് കൈമാറിയതെന്ന് അദ്ദേഹം പറഞ്ഞു.

‘വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ സി‌പി‌എം കേന്ദ്ര കമ്മിറ്റി രൂപീകരിച്ച പ്രത്യേക ഫണ്ടിലേക്ക് ലഭിച്ച തുക പൂർണ്ണമായും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറിയിട്ടുണ്ട്. ഇക്കാര്യത്തിൽ കണക്കുകൾ സുതാര്യമാണ്. സി‌പി‌എം ഫണ്ടിനെക്കുറിച്ച് ചില രാഷ്ട്രീയ പാർടികളും മാധ്യമങ്ങളും ഉന്നയിക്കുന്ന ആരോപണങ്ങൾ രാഷ്ട്രീയ പ്രേരിതമാണ്. സ്വന്തം പരാജയം മൂടിവയ്ക്കാൻ അനാവശ്യ വിവാദങ്ങൾ സൃഷ്ടിക്കുകയാണ് ഇക്കൂട്ടർ. കണക്കുകളുടെ കാര്യത്തിൽ സുതാര്യത പുലർത്തുന്ന സിപിഎമ്മിന്റെ മാതൃക അവർ പിന്തുടരണം.

പഞ്ചാബ് ആൻഡ് സിന്ധ് ബാങ്കിലെ 07621000432853 എന്ന അക്കൗണ്ട് നമ്പറിലൂടെയാണ് പാർട്ടി ദുരിതാശ്വാസ നിധി സമാഹരിച്ചത്. രണ്ട് ഘട്ടങ്ങളിലായാണ് ഈ തുക സിഎംഡിആർഎഫിലേക്ക് കൈമാറിയത്. 2025 മാർച്ച് 21-ന് 92,00,000 രൂപയും 2025 മെയ് 26-ന് 99,000 രൂപയുമാണ് കൈമാറിയത്. ഇതിനുപുറമെ, പാർടിയുടെ വിവിധ ബഹുജന സംഘടനകളും വലിയ തുകകൾ ദുരിതാശ്വാസ നിധിയിലേക്ക് നൽകിയിട്ടുണ്ട്.

അഖിലേന്ത്യാ കിസാൻ സഭയും കേരള കർഷക സംഘവും സമാഹരിച്ച ഒരു കോടി രൂപയുടെ ചെക്ക് തിരുവനന്തപുരത്ത് വെച്ച് മുഖ്യമന്ത്രി പിണറായി വിജയന് കൈമാറിയിട്ടുണ്ട്. കണക്കുകൾ അവതരിപ്പിക്കുന്നതിലെ സുതാര്യതയ്ക്ക് സുപ്രീംകോടതിയുടെ പോലും പ്രശംസിച്ച പാർട്ടിയാണ് സി‌പി‌എം’ -എം.എ ബേബി പറഞ്ഞു.

എന്നാൽ, എത്ര ​​കൊടുത്തു എന്നല്ല, ബാങ്ക് അക്കൗണ്ടിലൂടെ സി.പി.എം എത്ര രൂപ പിരിച്ചു എന്നാണ് താൻ ചോദിച്ചതെന്നും തന്റെ ചോദ്യം വ്യക്തമാണെന്നും രാജു പി. നായർ പറഞ്ഞു. ചാനൽ ചർച്ചയുടെ വിഡിയോ കട്ടിങ് പുറത്തുവിട്ടായിരുന്നു അദ്ദേഹത്തിന്റെ പോസ്റ്റ്. ‘ചോദ്യം വ്യക്തമാണ്… ചർച്ചയിൽ ഉണ്ടായിരുന്ന സി.പി.എം പ്രതിനിധിക്ക് പോലും അറിയാത്ത, ഈ തർക്കങ്ങൾ നടക്കുന്ന ഒരു ഘട്ടത്തിലും പറയാത്ത ബാങ്ക് അക്കൗണ്ടിലൂടെ സി.പി.എം. എത്ര രൂപ പിരിച്ചു? ചോദ്യം ഒന്ന് കൂടി.. എത്ര രൂപ പിരിച്ചു?’ -രാജു പി നായർ ചോദിച്ചു.