ആരൊക്കെ മത്സരിക്കും, എവിടെയൊക്ക മത്സരിക്കും; തീരുമാനത്തിന് കോൺഗ്രസ് നേതാക്കൾ ഡൽഹിയിൽ
ന്യൂഡൽഹി: നിയസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സീറ്റ് ചർച്ചയുൾപ്പെടെയുള്ള കാര്യങ്ങൾക്കായി കോൺഗ്രസ് നേതാക്കൾ കൂട്ടമായി ഡെൽഹിയിൽ. കെ.പി.സി.സി പ്രസിഡന്റ്, പ്രതിപക്ഷ നേതാവ്, പ്രവർത്തക സമിതിയംഗങ്ങൾ എന്നിവരാണ് കൂടിക്കാഴ്ചക്കായി ഡെൽഹിയിലുള്ളത്.
സീറ്റ് വിഭജനവും പ്രമുഖരുടെ മത്സരവുമൊക്കെ ഇന്ന് ചർച്ചയാകും. വിജയ സാധ്യതകൾ കൂടി പരിഗണിച്ചുള്ള നിർദേശങ്ങളാണ് കോൺഗ്രസ് സംസ്ഥാന നേതൃത്വം മുന്നോട്ടുവെക്കുക. എന്നാൽ ഇക്കാര്യത്തിലെല്ലാം അന്തിമ തീരുമാനം പിന്നീടായിരിക്കും. രഹുൽ ഗാന്ധിയുടെയും മല്ലികാർജുൻ ഗാർഗെയുടെയും സാന്നിധ്യത്തിൽ നടക്കുന്ന യോഗത്തിൽ തരൂർ പങ്കെടുക്കില്ലെന്നാണ് അറിയുന്നത്. നിലവിൽ തിരുവനന്തപുരം എം.പികുടിയായ മുതിർന്ന നേതാവ് ശശി തരൂർ കേരളത്തിൽ രാഹുൽ ഗാന്ധി പങ്കെടുത്ത മഹാ പഞ്ചായത്തിൽനിന്ന് അവഗണന നേരിട്ട പശ്ചാത്തലത്തിൽകൂടിയാണ് ചർച്ചകളിൽ നിന്ന് വിട്ടുനിൽക്കുകയെന്നാണ് വിവരം.
കോൺഗ്രസ് സ്ഥാനാർഥികളായി വിജയിച്ച തദ്ദേശ ജനപ്രതിനിധികളെ അഭിനന്ദിക്കുന്നതിനായി കെ.പി.സി.സി സംഘടിപ്പിച്ച
വിജയോത്സവത്തിൽ അർഹമായ പരിഗണന ലഭിച്ചില്ലെന്ന് കെ.സി. വേണുഗോപാലിനോടും ദീപാദാസ് മുൻഷിയോടും തരൂർ പരാതിയറിച്ചിരുന്നു. കേരളത്തിലെ കോൺഗ്രസിൽ സജീവമാകാൻ ആഗ്രഹിച്ചിരുന്ന തരൂരിനെ നേരത്തെ തന്നെ കോൺഗ്രസിലെ സംസ്ഥാനത്തെ മുതിർന്ന നേതാക്കളെ അകറ്റി നിർത്തുന്ന സമീപനമാണ് സ്വീകരിച്ചിരുന്നത്. തരൂർ മുഖ്യമന്ത്രിയാകണമെന്ന് ചില കോണുകളിൽനിന്ന് ആവശ്യമുയർന്ന പശ്ചാത്തലത്തിലായിരുന്നു ഇത്.
ദേശീയതലത്തിൽ ഉൾപ്പെടെ കോൺഗ്രസിനെ വെട്ടിലാക്കുന്ന നടപടികൾ തുടർച്ചയായി സ്വീകരിച്ചതോടെ ദേശീയ നേതൃത്വത്തിനും തരൂർ അനഭിമതനായി. പ്രധാന മന്ത്രി നരേന്ദ്ര മോദിയെയും ബി.ജെ.പി സർക്കാറിനെയും കിട്ടുന്ന അവസരങ്ങളിലെല്ലാം തരൂർ പുകഴ്ത്തുന്നത് തരൂർ തുടരുകയും ചെയ്തു.
നിയമസഭ തെരഞ്ഞെടുപ്പിലെ നിർണായക സീറ്റ് ചർച്ചകളുൾപ്പെടെ ഇന്ന് നടക്കുന്ന സുപ്രധാന യോഗത്തിൽ തീരുമാനിക്കുമെന്നതിനാൽ തരൂർ സംബന്ധിക്കുന്നതിൽ കേരളത്തിൽനിന്നുള്ള മറ്റ് നേതാക്കൾക്കും തരൂരിന്റെ സാന്നിധ്യത്തിൽ താൽപര്യമില്ലാത്ത അവസ്ഥയാണുള്ളത്.
