ഊർങ്ങാട്ടിരിയിലെ കാട്ടാന ശല്യം: 7.5 കിലോമീറ്ററിൽ വേലി സ്ഥാപിക്കും
മലപ്പുറം: ഊർങ്ങാട്ടിരിയിൽ കാട്ടാന ശല്യം രൂക്ഷമായതോടെ സബ് കലക്ടർ അപൂർവ തൃപാഠിയെ കണ്ട് പ്രദേശവാസികൾ. പ്രദേശത്ത് ഫെൻസിങ് സ്ഥാപിക്കാനും വന്യജീവി ആക്രമണത്തിൽ കൃഷി നഷ്ടപ്പെട്ടവർക്ക് നഷ്ടപരിഹാരം നൽകാനും ചർച്ചയിൽ തീരുമാനമായി. മലപ്പുറം കലക്ട്രേറ്റിൽ ചേർന്ന കൂടിക്കാഴ്ചയിലായിരുന്നു തീരുമാനം.
ഊർങ്ങാട്ടിരിയിൽ കാട്ടാനശല്യം രൂക്ഷമായ പ്രദേശത്ത് 7.5 കിലോമീറ്റർ ദൂരത്തിൽ ഫെൻസിങ് സ്ഥാപിക്കും. ഇതിനുള്ള ടെൻഡർ നടപടി ഒരാഴ്ചക്കുള്ളിൽ തുടങ്ങുമെന്നും കൊടുമ്പുഴ ഫോറസ്റ്റ് സ്റ്റേഷനിൽ എത്തിച്ച കുങ്കിയാനകളെ ഉപയോഗിച്ചുള്ള നിരീക്ഷണം നാളെ ആരംഭിക്കുമെന്നും കലക്ടർ അറിയിച്ചു.
വന്യമൃഗ ആക്രമണത്തിൽ കൃഷി നശിച്ചവർക്ക് കൂടുതൽ നഷ്ടപരിഹാരം നൽകാനും ചർച്ചയിൽ തീരുമാനമായി. നിലമ്പൂർ നോർത്ത്, സൗത്ത് ഡിഎഫ്ഒമാർ, ഊർങ്ങാട്ടിരി പഞ്ചായത്ത് പ്രസിഡന്റ്, ജനപ്രതിനിധികൾ, കർഷകർ തുടങ്ങിയവർ കൂടിക്കാഴ്ചയിൽ പങ്കെടുത്തു. കൂരങ്കല്ലിൽ കാട്ടാന ആക്രമണം ഉണ്ടായ മേഖലയിൽ വനംവകുപ്പിന്റെ പ്രാഥമിക നിരീക്ഷണം തുടരുകയാണ്. അതേസമയം, ഇന്നലെ കിണറ്റിൽനിന്ന് രക്ഷിച്ച കാട്ടാന ഉൾവനത്തിലേക്ക് നീങ്ങിയെന്നാണ് നിഗമനം.