സാധാരണക്കാര്‍ക്ക് കിട്ടാക്കനിയാകുമോ സ്വര്‍ണം? നെഞ്ചത്തടിച്ച് സ്വര്‍ണവില

കോഴിക്കോട്: കഴിഞ്ഞ കുറച്ചു മാസങ്ങളായി ശരവേഗത്തിൽ ഉയര്‍ന്നുകൊണ്ടിരിക്കുന്ന സ്വര്‍ണവില ലക്ഷത്തിൽ തൊട്ടിരിക്കുകയാണ്. സാമ്പത്തിക വിദഗ്ധര്‍ പ്രവചിച്ചതുപോലെ എല്ലാം സംഭവിച്ചിരിക്കുന്നു. ചരിത്രത്തിൽ ആദ്യമായി പൊന്നുംവില ലക്ഷം കടന്നിരിക്കുകയാണ്. ഒരു പവന് 1,01,600 രൂപയാണ് ഇന്നത്തെ വില. ജിഎസ്ടിയും പണിക്കൂലിയും കൂടി കൂട്ടുമ്പോൾ വില ഇതിലും കൂടും.
സ്വര്‍ണം ഇങ്ങനെ ലക്കും ലഗാനുമില്ലാതെ പായുമ്പോൾ അതിദ്രുതം ഇടിക്കുന്നത് സാധാരണക്കാരന്റെ നെഞ്ചാണ്. ഒരു പവൻ പോയിട്ട് ഒരു ഗ്രാം വാങ്ങാൻ പോലും സാധിക്കാത്ത അവസ്ഥ. ഏത് മംഗള കര്‍മങ്ങളിലും സ്വര്‍ണം ഒരു ഇടനിലക്കാരനായ കേരളത്തിൽ ഇനി പൊന്നിട്ട് സാധാരണക്കാരന്റെ മക്കൾ ഇറങ്ങുക എന്നത് ഒരു സ്വപ്നം മാത്രമായി അവശേഷിക്കും. സ്ത്രീധനത്തിന്റെ പേരിലുള്ള പീഡനങ്ങളും ആത്മഹത്യകളും വര്‍ധിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് പൊന്നുംവില കൊടുമുടി കയറിയിരിക്കുന്നത്.
ഡിസംബറിൽ റെക്കോഡിട്ട സ്വര്‍ണം
സ്വര്‍ണവില സര്‍വകാല റെക്കോഡിലെത്തിയ മാസമാണ് ഡിസംബര്‍. പവന് 95,680 രൂപയായിരുന്നു ഡിസംബർ ഒന്നിലെ വില. എന്നാൽ പിന്നീടുള്ള ദിവസങ്ങളിൽ കൂപ്പുകുത്തിയ വില 9-ാം തിയതി ആയപ്പോൾ 94,920 രൂപയിലെത്തി. പിന്നീട് വിലയിങ്ങനെ കയറിയിറങ്ങിക്കൊണ്ടിരുന്നു. ഈ വര്‍ഷം അവസാനിക്കാൻ ദിവസങ്ങൾ മാത്രം അവശേഷിക്കെയാണ് സ്വര്‍ണവില പുതിയ ഉയരങ്ങൾ കീഴക്കിയിരിക്കുന്നത്.
എങ്ങനെയാണ് ഇന്ത്യന്‍ സ്വര്‍ണത്തിന്റെ വില നിര്‍ണയിക്കുന്നത്?
ഇന്ത്യന്‍ സംസ്കാരത്തിന്റെ ഭാഗമാണ് സ്വര്‍ണവും സ്വര്‍ണാഭരണങ്ങളും. ചരിത്രത്തിലുടനീളം സമ്പന്നതയുടെ പ്രതീകമായിട്ടാണ് ഈ മഞ്ഞലോഹത്തെ കണ്ടിരിക്കുന്നത്. ആഗോളതലത്തില്‍ സ്വര്‍ണം ഉപയോഗിക്കുന്നതില്‍ 25 ശതമാനം ഇന്ത്യയിലാണ്. ഈ ആവശ്യം തീർച്ചയായും ഇന്നത്തെ സ്വർണ വിലയെ സ്വാധീനിക്കുന്നുണ്ട്. പ്രതിശീർഷ വരുമാനത്തോടൊപ്പം സ്വർണ വിലയും ഡിമാൻഡ് പോലെ തന്നെ സ്വർണ വിപണിയിലും സ്വാധീനം ചെലുത്തുന്നു. എന്നിരുന്നാലും, സ്വർണത്തിന്റെ ഡിമാൻഡ് മാത്രമല്ല അതിന്റെ വിലയെ ബാധിക്കുന്ന ഘടകം. മറ്റു പല കാരണങ്ങളുമുണ്ട്.
സ്വർണത്തെ തരംതിരിക്കുന്നതിന് ഏറ്റവും വ്യാപകമായി ഉപയോഗിക്കുന്ന രീതിയാണ് കാരറ്റ് സമ്പ്രദായം. സ്വർണത്തിന്റെ പരിശുദ്ധി അളക്കുന്നത് കാരറ്റിലാണ്, കാരറ്റിന്റെ മൂല്യം കൂടുന്തോറും സ്വർണത്തിന് വില കൂടും. സ്ഥിരമായ വിലയില്‍ നിന്നും സ്വര്‍ണവില ചാഞ്ചാടിക്കൊണ്ടിരിക്കുന്ന കാഴ്ചയാണ് കാണാറുള്ളത്. ഉദാഹരണത്തിന്, ഒരു നിശ്ചിത പരിശുദ്ധിയുള്ള സ്വർണത്തിന്റെ ഇന്നത്തെ വില പോലെ ആയിരിക്കില്ല നാളത്തേത്. 24 കാരറ്റ് അല്ലെങ്കിൽ 999 സ്വർണമാണ് ഇന്നത്തെ വിപണിയിൽ ഇപ്പോഴും ഏറ്റവും ആവശ്യമുള്ള ഗ്രേഡ്. അങ്ങനെ, 24k സ്വർണ വില എപ്പോഴും മുകളിൽ തന്നെ തുടരും. 916 സ്വർണം 999 സ്വർണത്തിന് ശേഷമുള്ള രണ്ടാമത്തെ ശുദ്ധമായ ഇനമാണ്. കമ്മലുകൾ, വളകൾ, നെക്ലേസുകൾ, മംഗല്യസൂത്ര തുടങ്ങിയ സൂക്ഷ്മമായ ആഭരണങ്ങൾക്ക് ഇത് അനുയോജ്യമാണ്. സ്വർണവില നിശ്ചയിക്കുമ്പോൾ പരിഗണിക്കേണ്ട മറ്റൊരു ഘടകം വിലയേറിയ ലോഹത്തിന്റെ ഭാരമാണ്.
എന്തുകൊണ്ടാണ് സ്വർണ വില കൂടുന്നത്?
പണപ്പെരുപ്പം: പണപ്പെരുപ്പം കൂടുമ്പോൾ, കറൻസിയുടെ മൂല്യം കുറയുന്നു. കൂടാതെ, മറ്റു പല നിക്ഷേപ ഓപ്ഷനുകളും പണപ്പെരുപ്പത്തെ മറികടക്കുന്നതിൽ പരാജയപ്പെടുന്നു. അതിനാൽ, മിക്ക ആളുകളും സ്വർണം വാങ്ങാൻ താല്പര്യം പ്രകടിപ്പിക്കുന്നു.
ആവശ്യം-വിതരണം(Demand and Supply): മറ്റേതൊരു വ്യാപാര വസ്തുവിനെയും പോലെ, വിതരണവും ആവശ്യവും അനുസരിച്ചാണ് സ്വർണത്തിന്റെ വില നിർണയിക്കുന്നത്. സപ്ലൈ പരിമിതമായ വിപണിയിൽ ഡിമാൻഡ് കൂടുന്നതിനനുസരിച്ച് സ്വർണ വിലയും ഉയരുന്നു.എന്തുകൊണ്ടാണ് സ്വർണ വില ഉയരുന്നതെന്ന് ചോദിക്കുമ്പോൾ, ഡിമാൻഡ്-സപ്ലൈ ഒരു ഘടകമായിരിക്കാം.
പലിശ നിരക്കുകൾ: സ്വർണ വിലയും പലിശ നിരക്കും വിപരീതമായി ബന്ധപ്പെട്ടിരിക്കുന്നു. പലിശ നിരക്ക് ഉയരുമ്പോൾ, ഉപഭോക്താക്കൾ സ്വർണം വിൽക്കുകയും ഉയർന്ന പലിശയുള്ള നിക്ഷേപങ്ങളിൽ നിക്ഷേപിക്കുകയും ചെയ്യുന്നു.
ഇന്ത്യയുടെ ജ്വല്ലറി മാർക്കറ്റ്: ഇന്ത്യയിലെ മതപരമായ ആഘോഷങ്ങളിലും വിവാഹങ്ങളിലും ഒഴിവാക്കാനാവാത്ത ഘടകമാണ് സ്വര്‍ണം. അതിനാൽ, ഉത്സവ സീസണുകളും വിവാഹ സീസണുകളും ഇന്ത്യയിൽ സ്വർണ വില വർദ്ധിപ്പിക്കുന്നുണ്ട്.
സ്വർണ കരുതൽ ശേഖരം: ഇന്ത്യയുടെ കരുതല്‍ ധനശേഖരത്തില്‍ മുക്കാല്‍ പങ്കും സ്വര്‍ണശേഖരമാണ്. വേൾഡ് ഗോൾഡ് കൗൺസിലിന്റെ (ഡബ്ല്യുജിസി) കണക്കനുസരിച്ച് ഇന്ത്യയിൽ 626 ടൺ സ്വർണമുണ്ടെന്നാണ് വിലയിരുത്തൽ. അതുകൊണ്ട്, എന്തുകൊണ്ടാണ് ഇന്ത്യയിൽ സ്വർണ വില ഉയരുന്നതെന്ന് നിങ്ങൾ ചിന്തിക്കുന്നുണ്ടെങ്കിൽ, സർക്കാർ വാങ്ങലുകളും വിൽപനയും പരിശോധിക്കുക.
ഇറക്കുമതി നികുതി: ആഗോള സ്വർണ ഉൽപാദനത്തിന്റെ 1% മാത്രമാണ് ഇന്ത്യയിൽ നിന്നുള്ളത്. എന്നാൽ ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ ഉപഭോക്താക്കളുമാണ് നമ്മള്. സ്വര്‍ണം ഇറക്കുമതി ചെയ്യുന്നുണ്ട് ഇവിടെ. അതിനാൽ, ഇറക്കുമതി തീരുവ സ്വർണത്തിന്റെ വിലയെ സാരമായി ബാധിക്കുന്നു.
കറന്‍സി മാറ്റങ്ങള്‍: യുഎസ് ഡോളറിലാണ് സ്വർണം കൈമാറ്റം ചെയ്യുന്നത്. ഡോളർ അല്ലെങ്കിൽ ഇന്ത്യൻ രൂപയുടെ ചാഞ്ചാട്ടം സ്വർണ ഇറക്കുമതി വിലയെയും വിൽപന വിലയെയും ബാധിച്ചേക്കാം.
