'ആരുടെയെങ്കിലും വീട്ടിൽ ടൈൽസോ വിറകോ ഇറക്കാനുണ്ടെങ്കിൽ പറഞ്ഞോ..'; സ്വയം ട്രോളി കണ്ണൻ ഗോപിനാഥൻ



പാലക്കാട്: നിയമസഭ തെരഞ്ഞെടുപ്പിൽ മത്സരിക്കുമോ എന്ന ചോദ്യങ്ങളോട് സരസമായി പ്രതികരിച്ച് കോൺഗ്രസിൽ ചേർന്ന മുൻ ഐ.എസ്.എസ് ഉദ്യോഗസ്ഥൻ കണ്ണൻ ഗോപിനാഥൻ. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ‘സെൽഫ് ട്രോൾ’.

“സ്ഥാനാർഥിയാകുമോ ഇല്ലയോ എന്ന ഹൈപ്പിന്റെ ഇടയിൽ, പേരമ്മയുടെ വീട്ടിൽ രണ്ടു വോട്ട് ചോദിക്കാൻ പോയി. ആ നീ വന്നതു നന്നായി.. അതിന്റെ മുകളിൽ കയറി കുറച്ചു ടൈൽസ് താഴോട്ട് എടുത്ത താടാ എന്ന് പേരമ്മ. ഏത് പഴുതിലൂടെയും നുഴഞ്ഞു കയറാൻ കഴിവുണ്ടോ എന്ന തിരഞ്ഞൈടുപ്പ് രാഷ്ട്രീയം ടെസ്റ്റ് ചെയ്യുകയായിരുന്നോ എന്നെനിക്കൊരു സംശയം ഇല്ലാതില്ല. അപ്പോ ആരുടെയെങ്കിലും വീട്ടിൽ ടൈൽസോ വിറകോ അങ്ങനെ എന്തെങ്കിലും ഇറക്കാനോ കയറ്റാനോ ഒക്കെ ഉണ്ടെങ്കിൽ പറഞ്ഞോ..”– കണ്ണൻ ഗോപിനാഥൻ സമൂഹമാധ്യമങ്ങളിൽ കുറിച്ചു.

കേന്ദ്രസര്‍ക്കാര്‍ നയങ്ങള്‍ക്കെതിരെ വിമര്‍ശനം ഉന്നയിച്ചുകൊണ്ടായിരുന്നു കണ്ണൻ ഗോപിനാഥൻ സിവിൽ സർവിസിൽനിന്ന് രാജിവെച്ചത്. കഴിഞ്ഞ വർഷം ഡൽഹിയിലെ എ.ഐ.സി.സി ആസ്ഥാനത്ത് നടന്ന ചടങ്ങിലാണ് അദ്ദേഹം കോൺഗ്രസ് അംഗത്വം സ്വീകരിച്ചത്. കഴിഞ്ഞ ദിവസം ഓൾ ഇന്ത്യ പ്രൊഫഷണൽ കോൺഗ്രസിൽ (എ.ഐ.പി.സി) അംഗത്വവും സ്വീകരിച്ചിരുന്നു. എ.ഐ.പി.സി കേരള സ്പോർട്സ് വെർട്ടിക്കിളും എ.ഐ.പി.സി കോഴിക്കോട് ജില്ലാ കമ്മിറ്റിയും സംയുക്തമായി സംഘടിപ്പിച്ച പരിപാടിയിൽ എ.ഐ.പി.സി സംസ്ഥാന പ്രസിഡന്റ് രഞ്ജിത്ത് ബാലൻ അദ്ദേഹത്തിന് ഔദ്യോഗികമായി അംഗത്വം നൽകിയത്.

തെറ്റുകള്‍ക്കെതിരെയായിരുന്നു തന്‍റെ യുദ്ധമെന്നും ഇന്ത്യയൊട്ടാകെ സഞ്ചരിച്ച് നിരവധി പേരുമായി സംസാരിച്ചുവെന്നും കോണ്‍ഗ്രസാണ് ബദലായി തോന്നിയതെന്നും അംഗത്വം സ്വീകരിച്ച ശേഷം കണ്ണൻ ഗോപിനാഥൻ പ്രതികരിച്ചിരുന്നു.

പാർട്ടി ആവശ്യപ്പെട്ടാൽ പാലക്കാട് മണ്ഡലത്തിൽ മത്സരിക്കുമെന്ന് കണ്ണൻ ഗോപിനാഥൻ പറഞ്ഞിരുന്നു. കെ.ജി.ഒ.യുവിന്‍റെ സംസ്ഥാന സമ്മേളനത്തിൽ പങ്കെടുക്കാൻ എത്തിയപ്പോഴായിരുന്നു പ്രതികരണം. നിലവിൽ കോൺഗ്രസ് നേതാക്കൾ ഒന്നും പറഞ്ഞിട്ടില്ല. കുട്ടിക്കാലം മുതൽ പാലക്കാടുമായി ബന്ധമുണ്ട്. ദേശീയ രാഷ്ട്രീയത്തിലൂടെ മാത്രമല്ല സംസ്ഥാന രാഷ്ട്രീയത്തിലൂടെയും പലതും ചെയ്യാനുണ്ടെന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു.