പ്രസവത്തിനിടെ യുവതിയുടെ മരണം: ഭർത്താവ് നയാസിന്റെ ആദ്യ ഭാര്യയെ പ്രതിചേർത്തു

 

തിരുവനന്തപുരം: നേമത്ത് വീട്ടിലെ പ്രസവത്തിനിടെ അമ്മയും കുഞ്ഞും മരിച്ച സംഭവത്തിൽ ഒന്നാം പ്രതിയും ഭർത്താവുമായ നയാസിന്റെ ആദ്യ ഭാര്യയെ പ്രതിചേർത്തു. വീട്ടിൽ പ്രസവിക്കാൻ പ്രേരിപ്പിച്ചെന്നു ചൂണ്ടിക്കാട്ടി ആദ്യ ഭാര്യ റീജിനയെ രണ്ടാം പ്രതിയാക്കിയാണ് കേസെടുത്തത്. ഇവർ നിലവിൽ ഒളിവിലാണുള്ളത്.

ഷെമീറ ബീവിയും കുഞ്ഞുമാണ് പ്രസവത്തിനു പിന്നാലെ മരിച്ചത്. സംഭവത്തിൽ അക്യുപങ്ചർ ചികിത്സകനായ വെഞ്ഞാറമൂട് സ്വദേശി ശിഹാബുദ്ദീനെ നേമം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഷെമീറയ്ക്ക് ആശുപത്രിയിൽ ആധുനിക ചികിത്സ നൽകാതിരുന്നതിൽ ശിഹാബുദ്ദീനുകൂടി പങ്കുണ്ടെന്ന കണ്ടെത്തലിനെത്തുടർന്നാണു നടപടി. കേസിൽ നയാസിനെ കോടതി പൊലീസ് കസ്റ്റഡിയിൽ വിട്ടിരിക്കുകയാണ്.

മനഃപൂർവമല്ലാത്ത നരഹത്യ, സ്ത്രീയുടെ സമ്മതമില്ലാതെ ഗർഭം അലസിപ്പിക്കൽ, ഗർഭം അലസിപ്പിക്കുക എന്ന ഉദ്ദേശ്യത്തോടെ ചെയ്ത പ്രവൃത്തി മൂലമുള്ള മരണം എന്നീ കുറ്റങ്ങളാണ് നയാസിനും ശിഹാബുദ്ദീനുമെതിരെ ചുമത്തിയിരിക്കുന്നത്. അറസ്റ്റ് ഭയന്ന് എറണാകുളത്തേക്ക് കടന്ന ഇയാളെ നേമം പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.

ശിഹാബുദ്ദീൻ ഷെമീറയെ അക്യുപങ്ചർ ചികിത്സയ്ക്ക് വിധേയയാക്കിയിരുന്നുവെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ശിഹാബുദ്ദീന്റെ ചികിത്സ സംബന്ധിച്ച കാര്യങ്ങളിൽ കൂടുതൽ അന്വേഷണം ആവശ്യമാണെന്ന് പൊലീസ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *