‘മധു’ ഒരു ഓർമപ്പെടുത്തൽ
മനസ്സുകൾ മറന്നാലും കാലം മറക്കാത്ത ചിലതുണ്ട്. 2018 ഫെബ്രുവരി 22, കേരളം മനുഷ്യത്വ രഹിതമായ ഒരു സംഭവത്തിന് സാക്ഷിയാകേണ്ടി വന്നു. ഇന്ന് നിങ്ങളിൽ പലർക്കും അതെന്താണെന്നും അതിലെ വ്യക്തിയെപ്പോലും ഓർമയുണ്ടാകണം എന്നില്ല. മലയാളി മനസ്സിൽ നിന്നും ഇന്നും വിട്ടുമാറാത്ത പേരാണ് മധു, അതുപോലെ അദ്ദേഹത്തിന്റെ ആ മുഖവും. മധു ഒരു പച്ചയായ മനുഷ്യനായിരുന്നു അതുകൊണ്ട് തന്നെ ആ ആദിമ നിവാസിയായ മനുഷ്യനെ തല്ലി കൊല്ലാനും ആർക്കും ഒരു മടിയും ഉണ്ടായില്ല. അതെ മധു മോഷ്ടിച്ചിരിക്കാം പക്ഷെ ഒന്നോർക്കണം അയാൾ പണമല്ല മോഷ്ടിച്ചത് മറിച്ച് ഭക്ഷണമായിരുന്നു, വിശപ്പ് സഹിക്കാനാവാതെ ആ യുവാവ് തനിക്കും തന്റെ കുടുംബത്തിനും വേണ്ടി ഒരല്പം അരി മോഷ്ടിച്ചുവെന്ന് ആരോപിച്ചാണ് 27 വയസ്സായ മധുവിനെ ഒരു സംഘം ആളുകൾ മർദ്ദിക്കുകയും പോലീസിന് കൈമാറുകയും ചെയ്തത്. പോലീസ് വാഹനത്തിൽ ആശുപത്രിയിൽ കൊണ്ടുപോകുന്ന വഴി യുവാവ് മരണപ്പെട്ടു. മധു മാനസികാസ്വാസ്ഥ്യമുള്ള ആളുകൂടിയായിരുന്നു. ഇയാളെ കൈകൾ ബന്ധിച്ച് മർദ്ദിക്കുകയും കൈവശമുണ്ടായിരുന്ന സഞ്ചി പരിശോധിക്കുകയും ചെയ്തതിന്റെ വീഡിയോ അക്രമികൾ മൊബൈൽ ഫോണിൽ പകർത്തി സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചു. ഇതോടെ പൊതു സമൂഹത്തിൽ വൻ പ്രതിഷേധം ഉയരുകയും ചെയ്തു.
ഇതെല്ലാം പഴയ കഥ ഇപ്പോൾ മധു മരണപെട്ടിട്ട് 5 വർഷം. കേസിന്റെ നാൾവഴികളിൽ വിചാരണ ആരംഭിച്ചത് സംഭവം നടന്ന് നാലാം വർഷത്തിൽ ആണെന്ന് ഓർക്കണം, അത് ഓർക്കാതിരുന്നാലും പണത്തിനു മീതെ പരുന്തും പറക്കില്ല എന്ന സ്ഥിതിയിലുള്ള നിയമ രീതികളാണ് നമുക്കിന്ന് ഈ കേസിൽ കാണാൻ കഴിയുന്നത്, പല പ്രതികൾക്കും കോടതി ജാമ്യം അനുവദിക്കുകയും, അവർ ജാമ്യത്തിലിറങ്ങി സാക്ഷികളെ സ്വാധീനിക്കുകയും തെളിവ് നശിപ്പിക്കാൻ വരെ ശ്രമിച്ചതായി കോടതി പറയുമ്പോൾ ഇപ്പോഴും മധുവിനു നീതി ലഭിക്കാതെ പോകുന്നു. നിരവധി സാക്ഷികളാണ് ഇത് വരെ കൂറ് മാറിയിക്കുന്നത്, ഈ കേസിന്റെ അന്തിമ വാദം ഈ മാസം (ഫെബ്രുവരി 22) മണ്ണാര്‍ക്കാട് കോടതിയില്‍ തുടങ്ങും. മധു കൊല്ലപ്പെട്ടിട്ട് അഞ്ചുവര്‍ഷം തികയുമ്പോഴാണ് വിചാരണ നടപടികള്‍ അവസാനഘട്ടത്തിലേക്ക് കടക്കുന്നത്. മൂന്ന് പ്രോസിക്യൂട്ടര്‍മാര്‍ പിന്മാറിയതാണ് കേസില്‍ വിചാരണ വൈകാനുള്ള പ്രധാന കാരണങ്ങളിലൊന്ന്. കൂറ് മാറിയ സാക്ഷിയുടെ കണ്ണ് പരിശോധിപ്പിക്കല്‍ അടക്കമുള്ള അസാധാരണ സംഭവങ്ങള്‍ ഏറെയുണ്ടായ കേസ് കൂടിയാണിത്.
കേസില്‍ പതിനാറ് പ്രതികളാണുള്ളത്. നേരത്തെ പ്രോസിക്യൂഷന്റെയും പ്രതിഭാഗത്തിന്റെയും സാക്ഷി വിസ്താരം പൂര്‍ത്തിയായി. ഇതുവരെ പ്രോസിക്യൂഷന്‍ 101 സാക്ഷികളെ വിസ്തരിച്ചു. എട്ടുപേരെ പ്രതിഭാഗവും വിസ്തരിച്ചു. രഹസ്യമൊഴി നല്‍കിയവര്‍ അടക്കം 24 സാക്ഷികള്‍ കോടതിയില്‍ കൂറുമാറി. കേസില്‍ അന്തിമവാദം തുടങ്ങുമ്പോള്‍ കൂറുമാറിയ സാക്ഷികള്‍ക്ക് എതിരെ എന്താകും നടപടി. കൂറുമാറ്റത്തിന് ഇടനിലക്കാരനായവര്‍ക്കെതിരായ പ്രോസിക്യൂഷന്‍ നിലപാട് എന്നിവയാണ് അറിയേണ്ടത്.
മധു കൊല്ലപ്പെട്ടത് ആള്‍ക്കൂട്ടത്തിന്റെ ക്രൂരമര്‍ദ്ദനം മൂലമെന്ന് മജിസ്റ്റീരിയല്‍ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു. മധുവിന്റെ മരണത്തിന് മറ്റ് കാരണങ്ങളില്ലെന്ന് ഒറ്റപ്പാലം സബ് കളക്ടറുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. മധുവിന് നേരെ ആള്‍ക്കൂട്ടം മനുഷ്യത്വരഹിതമായ ആക്രമണമാണ് നടത്തിയതെന്നാണ് നാല് പേജുള്ള റിപ്പോര്‍ട്ടില്‍ പറയുന്നത്. മധുവിന്റേത് കസ്റ്റഡി മരണമല്ലെന്നാണ് മജിസ്റ്റീരിയല്‍ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്.മധുവിനെ മര്‍ദ്ദിച്ചത് ആള്‍ക്കൂട്ടമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതിന് പിന്നാലെ റിപ്പോര്‍ട്ട് തയ്യാറാക്കിയ മണ്ണാര്‍ക്കാട് ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മുന്‍ മജിസ്‌ട്രേറ്റിനെ ഉള്‍പ്പെടെ സാക്ഷിപട്ടികയില്‍ ചേര്‍ത്തിരുന്നു. ഈ മജിസ്റ്റീരിയില്‍ അന്വേഷണ റിപ്പോര്‍ട്ടിനെ തെളിവ് മൂല്യമായി അവതരിപ്പിച്ച പ്രോസിക്യൂഷന് ഏറെ കയ്യടി ലഭിച്ചിരുന്നു. ഇതെല്ലാം നടന്നിട്ടും വർഷം അഞ്ചിലേക്ക് കടക്കുമ്പോളും ആ പാവത്തിനും കുടുംബത്തിനും നീതി ലഭിച്ചില്ല എന്ന് പറയുമ്പോൾ അത് നമ്മുടെ നിയമ വ്യവസ്ഥയുടെ പോരായ്മ തന്നെയാണ്, ഏതൊരു കുറ്റവാളികൾക്കും എളുപ്പം കേസിൽ നിന്നും ഊരിപോകാനുള്ള വാതിലാണ് ഈ വൈകി നടക്കുന്ന വിചാരണകളിലൂടെ സാധ്യമാകുന്നത്.
അതുപോലെ തന്നെ മധുവിന്റെ കേസ് കൈകാര്യം ചെയ്യുന്ന പബ്ലിക് പ്രോസിക്യൂട്ടർക്ക് വേണ്ട വിധത്തിലുള്ള വരുമാനം ലഭിക്കുന്നില്ല എന്ന വാർത്തകൾ വരെ ഉയർന്നു വന്നിരുന്നു, അതെല്ലാം പരിഹരിച്ചാണ് ഇന്ന് ഈ കേസിന്റെ വാദം മുന്നോട്ട് പോകുന്നത്.
അതുകൊണ്ട് തന്നെ ഇനിയെങ്കിലും നാം വിശപ്പിന്റെ വില മനസ്സിലാക്കണം, അതുപോലെ തന്നെ ആദിവാസികളും മനുഷ്യരാണ്, കുടുംബമുണ്ട് എല്ലാമുണ്ട് അവരും നമ്മളിൽ ഒരാളാണ്, അല്പം സഹജീവി സ്നേഹം ഇനിയെങ്കിലും നമുക്ക് വളർത്തിയെടുക്കാം.
ജനങ്ങൾ മനസ്സിലാക്കേണ്ടുന്ന ചില കാര്യങ്ങളുണ്ട്, നാം ഓരോരുത്തരും അനുഭവിച്ചതാണ് പ്രളയം, കൊറോണ തുടങ്ങിയ മഹാ വിപത്തുകൾ , പണത്തിനും ഭക്ഷണത്തിനും ചികിത്സക്കും വേണ്ടി നാം അലഞ്ഞതാണ് അപേക്ഷിച്ചവരാണ്, അതുകൊണ്ട് തന്നെ ഇനിയെങ്കിലും നാം വിശപ്പിന്റെ വില മനസ്സിലാക്കണം, അതുപോലെ തന്നെ ആദിവാസികളും മനുഷ്യരാണ്, കുടുംബമുണ്ട് എല്ലാമുണ്ട് അവരും നമ്മളിൽ ഒരാളാണ്, അല്പം സഹജീവി സ്നേഹം ഇനിയെങ്കിലും നമുക്ക് വളർത്തിയെടുക്കാം.
വർഷങ്ങൾ കഴിഞ്ഞെങ്കിലും ഇനിയും നിയമ പോരാട്ടം തുടരുന്ന, നീതി ലഭിക്കാത്ത ആ കുടുംബത്തിനു മുന്നിൽ നമുക്ക് തല കുനിക്കാം, പ്രാർത്ഥിക്കാം നമുക്ക് ഓരോരുത്തർക്കും ഇനിയെങ്കിലും നീണ്ടുപോകാതെ കേസ് അവസാനിക്കാൻ, മനുഷ്യരുടെ ക്രൂരതക്ക് ഇരയായ മധുവിന് നമുക്ക് ഒരു പിടി പുഷ്പങ്ങൾ അർപ്പിക്കാം. എന്നും നീതി സത്യത്തിന്റെ കൂടെ നിൽക്കട്ടെ എന്ന് ഉറക്കെ പ്രഖ്യാപിക്കാം.
കാരണക്കാർ നമ്മൾ തന്നെ… നമ്മുടെ മാധ്യമങ്ങളും, രാഷ്ട്രീയ സംവിധാനങ്ങളും ചില ബോധങ്ങൾ കാലങ്ങൾ കൊണ്ട് സൃഷ്ടിച്ചിട്ടുണ്ട്… അതിനെ പൊളിച്ചെഴുതേണ്ട സമയം അതിക്രമിച്ചിരിക്കുന്നു..ഇന്നും..എന്നും ഈ മനുഷ്യരെ മനുഷ്യരായി കാണാൻ നമ്മുടെ സമൂഹം ശ്രമിച്ചിട്ടില്ല അതുകൊണ്ടാണ് അവർ അരികുവത്കരിക്കപ്പെടുന്നതും, മരിച്ചാൽ പോലും ചോദിക്കാത്തതും… നമ്മുടെ പൊതുസമൂഹം അവർക്കു മുമ്പിൽ വച്ചുനീട്ടിയത് സമൂഹത്തിന് മുമ്പിൽ പരികണിക്കപ്പെടാൻ പോന്നവരല്ല എന്ന ചാപ്പയാണ് .അപ്പോൾ തന്നെ നാം അവരെ അവർ അറിയാതെ തന്നെ കൊന്നുകളഞ്ഞ കൊലയാളിയായി… കാലം അവർക്ക് നീതി നൽകട്ടെ… അത് നേടിക്കൊടുക്കുന്ന നന്മനിറഞ്ഞ മനസ്സുള്ള മനുഷ്യരെയും..
“The Journal എന്ന പ്രസ്ഥാനവും ലേഖനം എഴുതിയ ശരത് ചന്ദ്രനും മുന്നോട്ടുവെക്കുന്ന ആഴമേറിയ എഴുത്തുകൾ കാലത്തിന്റെ മാറ്റത്തിനും മാറ്റിനിർത്തപെടുന്ന മനുഷ്യരുടെ പുതിയ വിപ്ലവങ്ങൾക്കും ഊർജമാകട്ടെ”
Thank you for your valuable opinion…
Keep following “the journal news”