വെട്ടുകത്തി ജോയ് വധം: ക്വട്ടേഷൻ നൽകിയ അൻവർ ഹുസൈൻ പൊലീസ് സ്റ്റേഷനിൽ കീഴടങ്ങി
തിരുവനന്തപുരം: വെട്ടുകത്തി ജോയ് വധത്തിൽ ആസൂത്രകനും മുഖ്യ പ്രതിയുമായ അൻവർ ഹുസൈൻ കീഴടങ്ങി. ഫോർട്ട് സ്റ്റേഷനിലാണ് അൻവർ കീഴടങ്ങിയത്. പ്രതിയെ ശ്രീകാര്യം സ്റ്റേഷനിലെത്തിച്ചു. പ്രധാന പ്രതിയായ സജീറിൻ്റെ ബന്ധുവാണ് അൻവർ ഹുസൈൻ. ഇയാളാണ് കൊലപാതകത്തിന് ക്വട്ടേഷൻ സംഘത്തെ ഏർപ്പാടാക്കിയതെന്നു പൊലീസ് പറഞ്ഞു.murder
കേസിൽ രാജേഷ്, ഉണ്ണികൃഷ്ണൻ, വിനോദ്, നന്ദു ലാൽ, സജീർ എന്നീ 5 പേരേ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. അൻവറും ജോയിയും തമ്മിലുള്ള മുൻ വൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്ന് പൊലീസ് പറയുന്നു. കഴിഞ്ഞ വെള്ളിയാഴ്ചയാണ് പൗഡിക്കോണത്ത് വെച്ച് ജോയിയെ വെട്ടിപ്പരിക്കേൽപ്പിക്കുന്നത്. ഗുരുതരമായി പരിക്കേറ്റ ജോയി ചികിത്സയിലിരിക്കെ ശനിയാഴ്ച രാവിലെ മരിച്ചു. അറസ്റ്റിലായ രാജേഷും ഉണ്ണിക്കൃഷ്ണനും വിനോദും നന്ദുലാലും ചേർന്ന് ഓട്ടോ അടിച്ചു തകർത്താണ് ജോയിയെ വെട്ടിയത്.
കൊലക്കേസ് അടക്കം നിരവധി കേസുകളിൽ പ്രതിയായിരുന്നു ജോയ്. വട്ടപ്പാറ, പോത്തൻകോട് ഉൾപ്പെടയുള്ള സ്റ്റേഷനുകളിൽ ഇയാൾക്കെതിരെ നിരവധി കേസുകളുണ്ട്. കാപ്പ കേസിൽ ജയിൽവാസം കഴിഞ്ഞ് രണ്ട് ദിവസം മുൻപാണ് ഇയാൾ പുറത്തിറങ്ങിയത്. ഓട്ടോറിക്ഷയിലെത്തിയ ജോയിയെ കാറിൽ എത്തിയ സംഘം സൊസൈറ്റി ജംങ്ഷനിൽ വച്ച് വെട്ടുകയായിരുന്നു. രണ്ട് കാലിലും ഗുരുതരമായി പരിക്കേറ്റ ജോയിയെ പൊലീസാണ് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.