ക്ഷേമ പെൻഷൻ തട്ടിപ്പ്; കൃഷിവകുപ്പിലെ 29 ജീവനക്കാരെ സസ്പെൻഡ് ചെയ്തു
ക്ഷേമ പെൻഷൻ തട്ടിപ്പിൽ സർക്കാർ നടപടി തുടരുന്നു. അനധികൃതമായി പെൻഷൻ കൈപ്പറ്റിയ 29 ജീവനക്കാരെ സർവ്വീസിൽ നിന്ന് കൃഷി വകുപ്പ് സസ്പെൻഡ് ചെയ്തു. റവന്യു, മൃഗസംരക്ഷണ വകുപ്പുകൾക്ക് പിന്നാലെയാണ് കൃഷി വകുപ്പിന്റെയും നടപടി.സയൻറിഫിക് അസിസ്റ്റൻറ് മുതൽ ഫാമിലെ സ്ഥിരം തൊഴിലാളികൾ വരെ സസ്പെൻറ് ചെയ്തവരിൽ ഉൾപ്പെടുന്നു.
അനർഹമായി കൈപ്പറ്റിയ തുക 18% പലിശ സഹിതം തിരിച്ചടയ്ക്കണം. സസ്പെൻഷനിൽ ആയതിൽ ആറ് പേർ 50000 ത്തിലധികം രൂപ ക്ഷേമ പെൻഷനായി തട്ടിയെടുത്തവരാണ്. 29 പേരും ക്ഷേമ പെൻഷൻ ബോധ പൂർവ്വം തട്ടിയെടുത്തു എന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയത്. ക്ഷേമ പെൻഷൻ കൈപ്പറ്റിക്കൊണ്ടിരുന്ന ഇവർ ജോലി ലഭിച്ച ശേഷവും, ഇക്കാര്യം മറച്ച് വച്ച് ക്ഷേമ പെൻഷൻ വാങ്ങി പോന്നിരുന്നു. ഇതോടെ ക്ഷേമപെൻഷൻ അനധികൃതമായി കൈപ്പറ്റിയതുമായി ബന്ധപ്പെട്ട് നടപടി നേരിട്ട സർക്കാർ ജീവനക്കാരുടെ എണ്ണം 145 ആയി. 1458 സർക്കാർ ജീവനക്കാർ ക്ഷേമ പെൻഷൻ വാങ്ങിയിരുന്നതായാണ് ധനവകുപ്പ് റിപ്പോർട്ട്.