നെത്സരിം ഇടനാഴിയിൽ നിന്ന് പിന്മാറി ഇസ്രായേൽ സേന; തെക്കൻ ഗസ്സയിലേക്ക് മടങ്ങിയെത്തി ഫലസ്തീനികൾ
ഗസ്സ സിറ്റി: ഗസ്സയിലെ നെത്സരിം ഇടനാഴിയിൽ നിന്ന് ഇസ്രായേൽ സേന പിൻവാങ്ങിയതോടെ പ്രദേശത്ത് മടങ്ങിയെത്തി ഫലസ്തീനികൾ. ഗസ്സ വെടിനിർത്തൽ കരാറിലെ സുപ്രധാന വ്യവസ്ഥയനുസരിച്ചാണ് അവസാനം ഇസ്രായേലിന്റെ പിന്മാറ്റം. വടക്കൻ ഗസ്സയെയും തെക്കൻ ഗസ്സയെയും വേർതിരിക്കാനായി ഇസ്രായേൽ തീർത്ത തന്ത്രപ്രധാനമായ ഇടനാഴിയിൽ നിന്ന് സൈന്യം പിൻമാറിയതോടെ ഫലസ്തീനികൾ കൂട്ടത്തോടെ ഈ പ്രദേശത്തേക്ക് തിരിച്ചെത്തുകയാണ്. എന്നാൽ ചുറ്റുവട്ടങ്ങളിൽ ഒരു കെട്ടിടം പോലും അവശേഷിക്കാത്ത നിലയിൽ തകർത്ത് തരിപ്പണമാക്കിയ നിലയിലാണ് നെത്സരിം ഇടനാഴി.Israeli
അഞ്ചാമത് ബന്ദിക്കൈമാറ്റത്തിലൂടെ 3 ഇസ്രായേൽ ബന്ദികൾക്ക് പകരം 183 ഫലസ്തീനികളെ വിട്ടയച്ച ശേഷമാണ് ഇസ്രായേൽ സൈന്യത്തിന്റെ പിൻമാറ്റം. അതിനിടയിലും, അധിനിവേശ വെസ്റ്റ്ബാങ്കിൽ ഇസ്രായേൽ ആക്രമണം തുടരുകയാണ്. നൂർ ശംസ് ക്യാമ്പിൽ വെടിവെപ്പിൽ ഗർഭിണിയും 21 കാരനും കൊല്ലപ്പെട്ടു. അയൽ രാജ്യങ്ങളായ ലബനാനിലും സിറിയയിലും ഇസ്രായേൽ സൈന്യം ഇന്നും ആക്രമണം നടത്തി. ലബനാനിൽ 6 പേരാണ് കൊല്ലപ്പെട്ടത്.
അതേസമയം, ഫലസ്തീനികളെ സൗദിയിലേക്ക് മാറ്റിക്കോളൂ എന്ന ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹുവിന്റെ പ്രസ്താവനക്കെതിരെ സൗദി അറേബ്യ രംഗത്തെത്തി. ദ്വിരാഷ്ട്ര ഫോർമുല നടപ്പാക്കാതെ സമാധാനം സാധ്യമല്ലെന്ന് സൗദി തിരിച്ചടിച്ചതോടെ സൗദിയുമായി അടുക്കാനുള്ള ഇസ്രായേൽ നീക്കം അവതാളത്തിലായി. ഗസ്സക്കാരെ കുടിയിറക്കാനുള്ള ട്രംപിന്റെയും നെതന്യാഹുവിന്റെയും പദ്ധതിയെ യുഎഇ ഈജിപിത് ജോർദാൻ തുടങ്ങിയ രാജ്യങ്ങളും ശക്തമായി എതിർത്തിരുന്നു
മേഖലയിലെ കെട്ടിടങ്ങൾ പൂർണമായും തകർന്ന നിലയിലാണ്. അധിനിവേശ വെസ്റ്റ് ബാങ്കിലെ നൂർ ശംസ് അഭയാർഥി ക്യാമ്പിൽ ഗർഭിണിയായ യുവതി യുൾപ്പെടെ രണ്ടുപേർ ഇസ്രായേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടു. ഫലസ്തീനികളെ സൗദിയിൽ കുടിയിരുത്തണമെന്ന നെതന്യാഹുവിന്റെ പ്രസ്താവനക്കെതിരെ കൂടുതൽ രാജ്യങ്ങൾ രംഗത്ത് വന്നു.