നൗഷാദിനെ കൊന്നുവെന്ന് മൊഴി നൽകാൻ നിർബന്ധിച്ചു; വനിത പൊലീസ് അടക്കം ക്രൂരമായി പീഡിപ്പിച്ചു -പൊലീസിനെതിരെ നൗഷാദിന്റെ ഭാര്യ അഫ്സാന
പത്തനംതിട്ട: ഭർത്താവിനെ കൊന്നുവെന്ന് മൊഴി നൽകാൻ പൊലീസ് നിർബന്ധിച്ചതായി നൗഷാദിന്റെ ഭാര്യ അഫ്സാന. പൊലീസ് പറഞ്ഞ സ്ഥലമാണ് മൃതദേഹം കുഴിച്ചിട്ടെന്ന നിലയിൽ കാണിച്ചു കൊടുത്തതെന്നും അഫ്സാന പറഞ്ഞു.
നൗഷാദിനെ കൊന്നുവെന്ന് മൊഴി നൽകാൻ പൊലീസ് നിർബന്ധിച്ചു. ഉറങ്ങാൻ അനുവദിക്കാതെ പൊലീസ് പല സ്ഥലങ്ങളിൽ കൊണ്ടുപോയി. കസ്റ്റഡിയിൽ പൊലീസ് ക്രൂരമായി പീഡിപ്പിച്ചു. വനിത പൊലീസ് ഉൾപ്പെടെ ക്രൂരമായി പീഡിപ്പിച്ചു. വായിൽ പെപ്പർ സ്പ്രേ അടിച്ചതായും അഫ്സാന പറയുന്നു.
നൗഷാദിനെ താൻ മർദിച്ചുവെന്ന് പറയുന്നത് കള്ളമാണ്. അയാൾ മാറിനിന്നതിന്റെ കാരണം അറിയില്ല. മദ്യപാനിയായ അയാൾ തന്നെയും കുട്ടികളെയും നിരന്തരം മർദിച്ചിരുന്നുവെന്നും അഫ്സാന പറഞ്ഞു.
അഫ്സാന കൊന്നു കുഴിച്ചുമൂടിയെന്ന് പറഞ്ഞ നൗഷാദിനെ കഴിഞ്ഞ ദിവസം തൊടുപുഴ തൊമ്മൻകുത്തിന് സമീപത്ത് നിന്ന് കണ്ടെത്തിയിരുന്നു. ഒന്നര വർഷം മുമ്പ് കാണാതായ നൗഷാദിനെ കൊന്നു കുഴിച്ചുമൂടി എന്നായിരുന്നു അഫ്സാനയുടെ മൊഴി. തുടർന്ന് മൃതദേഹം കണ്ടെത്താനായി പൊലീസ് പലയിടത്തും പരിശോധന നടത്തുകയും ചെയ്തു. വാർത്തകൾക്കിടെയാണ് നൗഷാദിനെ കണ്ടെത്തിയത്. ഭാര്യയുമായി പിണങ്ങിയാണ് നാടുവിട്ടതെന്ന് നൗഷാദ് പറയുകയുണ്ടായി. അഫ്സാന പിന്നീട് ജാമ്യത്തിൽ ഇറങ്ങിയിരുന്നു.