ജയിൽ ചാടിയ ശേഷം ഗോവിന്ദച്ചാമി രണ്ട് തവണ ജയിലിന് മുന്നിലെ റോഡിലൂടെ നടന്നുപോയി; കൂടുതല്‍ ദൃശ്യങ്ങള്‍ പുറത്ത്
കണ്ണൂര്‍: ഗോവിന്ദച്ചാമിയുടെ ജയിൽ ചാട്ടത്തിൽ കൂടുതൽ ദൃശ്യങ്ങൾ പുറത്ത്. ജയിൽ ചാടിയ ശേഷം ഗോവിന്ദച്ചാമി രണ്ട് തവണ ജയിലിന് മുന്നിലെ റോഡിലൂടെ നടന്നുപോയി. ദിശ തെറ്റി ആദ്യം പോയത് തളിപ്പറമ്പ് ഭാഗത്തേക്കാണ്. രാവിലെ ആറ് മണിയോടെ വീണ്ടും ജയിലിന് മുന്നിലൂടേയും നടന്നുപോകുന്നതിന്‍റെ സിസിടിവി ദൃശ്യങ്ങളാണ്.
കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെ സെല്ലിന്റെ സമീപത്തുള്ള ദൃശ്യങ്ങള്‍ ഉള്‍പ്പെടെ നേരത്തെ പുറത്ത് വന്നിരുന്നു. രണ്ട് കമ്പികള്‍ അറുത്തുമാറ്റിയാണ് ഗോവിന്ദച്ചാമി പുറത്തു കടന്നത്. സെല്ലിന്റെ ഏറ്റവും താഴെ ഭാഗത്ത് നിന്ന് ഇഴഞ്ഞ് ഗോവിന്ദച്ചാമി പുറത്തുകടക്കുന്നതാണ് ആദ്യത്തെ സിസിടിവി ദൃശ്യത്തില്‍ നിന്ന് മനസിലാകുന്നത്. മൂന്ന് തവണ സെല്ലിനുള്ളില്‍ കയറി സാധനങ്ങള്‍ എടുത്താണ് ഗോവിന്ദച്ചാമി പുറത്തേക്കിറങ്ങിയത്. കൂടെ സെല്ലിലുണ്ടായിരുന്ന തമിഴ്‌നാട് സ്വദേശിയായ സഹതടവുകാരന് രണ്ട് കമ്പികള്‍ മാത്രം മുറിച്ച വിടവിലൂടെ പുറത്തേക്കിറങ്ങാന്‍ കഴിഞ്ഞില്ല. പിന്നാലെ വലിയ മതിലിന്റെ അടുത്തേക്ക് പോകുന്നതും രണ്ടാമത്തെ ദൃശ്യങ്ങളില്‍ കാണാം.
ജയിലിലെ സുരക്ഷാസംവിധാനങ്ങളുടെ പോരായ്മയിലേക്കാണ് ദൃശ്യം വിരല്‍ചൂണ്ടുന്നത്. സിസിടിവി ദൃശ്യങ്ങള്‍ മോണിറ്റര്‍ ചെയ്യാനുള്ള ജീവനക്കാരന്‍ പോലും ജയിലില്‍ ഇല്ലായിരുന്നു എന്നാണ് വിവരം. ഗോവിന്ദച്ചാമി ജയില്‍ ചാടുന്ന സിസിടിവി ദൃശ്യങ്ങളില്‍ ജയിലില്‍ ഒരു ജീവനക്കാരനെ പോലും കാണാനില്ല.
ദുര്‍ബലമായ ജയിലിലാണ് ഗോവിന്ദച്ചാമിയെ പാര്‍പ്പിച്ചത്. തുരുമ്പുപിടിച്ച ദ്രവിച്ച കമ്പികള്‍ മാത്രമുള്ള സെല്ലാണ്. ഏതാണ്ട് 28 ദിവസത്തോളമെടുത്താണ് ഗോവിന്ദച്ചാമി സെല്ലിന്റെ അഴികള്‍ അറുത്തുമാറ്റിയത്. എന്നിട്ടും ആരുടെയും ശ്രദ്ധയില്‍പെട്ടില്ല. വളരെ വലിയ സുരക്ഷ വീഴ്ചയാണ് കണ്ണൂര്‍ ജയില്‍ ജീവനക്കാരുടെ ഭാഗത്തുനിന്നും ഉണ്ടായത് എന്നാണ് ഈ ദൃശ്യങ്ങളില്‍ നിന്നും വ്യക്തമാകുന്നത്.