താൻ ചെന്നിത്തലയുമായി സംസാരിക്കുന്നതും സംസാരിക്കാത്തതും ജനങ്ങൾക്ക് താൽപര്യമുള്ള കാര്യമല്ല- രാഹുൽ മാങ്കൂട്ടത്തിൽ
തിരുവനന്തപുരം: മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തലയുമായി താൻ സംസാരിക്കുന്നതും സംസാരിക്കാതിരിക്കുന്നതും ജനങ്ങൾക്ക് താൽപര്യമുള്ള കാര്യമല്ലെന്നും മാധ്യമങ്ങൾ എന്തിനാണ് അതിൽ ഇത്രയും കൗതുകം കാണിക്കുന്നതെന്ന് അറിയില്ലെന്നും രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എ.
പെരുന്നയിലെ പരിപാടിയിൽ വെച്ച് രമേശ് ചെന്നിത്തല പൊതുവേദിയില്‍ മുഖം കൊടുക്കാതെ പോയ സംഭവത്തില്‍ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു രാഹുല്‍ മാങ്കൂട്ടത്തില്‍. താനും രമേശ് ചെന്നിത്തലയും തമ്മില്‍ സംസാരിക്കുന്നതോ സംസാരിക്കാത്തതോ കേരളത്തിലെ ജനങ്ങളെ ബാധിക്കുന്ന വാര്ത്തയായോ വിഷയമായോ തോന്നുന്നില്ലെന്നും ഇന്നലെ തങ്ങള്‍ സംസാരിച്ചുവെന്ന് സ്ഥാപിക്കേണ്ട കാര്യം തനിക്കില്ല. ഇന്നലെ ചെന്നിത്തല അടക്കമുളള നേതാക്കളുമായി പെരുന്നയില്വെച്ച് സംസാരിച്ചിരുന്നു. എല്ലാ രാഷ്ട്രീയ പാര്‍ട്ടിയില്‍ നിന്നുളള നേതാക്കളുമായും സംസാരിച്ചിരുന്നു. അതൊന്നും കൗതുകമുളള കാര്യമായി തോന്നുന്നില്ല. അവിടെയുണ്ടായിരുന്ന മാധ്യമപ്രവര്‍ത്തകരോട് ചോദിച്ചാല്‍ മതിയെന്നും രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു.
കഴിഞ്ഞ ദിവസം പി.ജെ കുര്യനെ കണ്ടപ്പോള്‍ അദ്ദേഹത്തിന്റെ ആരോഗ്യം സംബന്ധിച്ച കാര്യങ്ങള്‍ മാത്രമാണ് സംസാരിച്ചതെന്നും സൗഹാര്‍ദപരമായ സംഭാഷണമാണ് ഉണ്ടായതെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ വ്യക്തമാക്കി. ഓരോ വ്യക്തികള്‍ക്കും അവരവര്‍ക്ക് അഭിപ്രായം പറയാനുളള സ്വാതന്ത്ര്യമുണ്ട്. ജനങ്ങള്‍ക്ക് അവരുടേതായ അഭിപ്രായമുണ്ട്. അതില്‍ കാര്യമൊന്നുമില്ല. പി.ജെ കുര്യന് സാറിനോട് അത്തരമൊരു കാര്യത്തെക്കുറിച്ച് ഞാന്‍ ചോദിക്കേണ്ടതില്ല. ആരോഗ്യകാര്യങ്ങളാണ് സംസാരിച്ചത്. സൗഹാര്‍ദപരമായ സംഭാഷണമാണ് ഉണ്ടായിരുന്നതെന്നും രാഹുല്‍ പറഞ്ഞു.
പാലക്കാട് ആരായിരിക്കും യു.ഡി.എഫ് സ്ഥാനാർഥി എന്നത് സംബന്ധിച്ച് പറയാനുളള അധികാരമുളള ആളല്ല താനെന്നും ഇപ്പോള്‍ അതിന് തീരെ അധികാരമില്ലെന്നും രാഹുല്‍ പറഞ്ഞു.
