സ്വർണക്കൊള്ള; തന്ത്രി കണ്ഠരര് രാജീവരുടെ വീട്ടിൽ എസ്.ഐ.ടി സംഘം പരിശോധനക്കെത്തി



പത്തനംതിട്ട: തന്ത്രി കണ്ഠരര് രാജീവരുടെ വീട്ടിൽ എസ്.ഐ.ടി സംഘം പരിശോധനക്കെത്തി. ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് ഇന്നലെയാണ് തന്ത്രി അറസ്റ്റിലായത്. ഗൂഢാലോചന ഉൾപ്പെടെയുള്ള കുറ്റ കൃത്യങ്ങളാണ് തന്ത്രിക്കെതിരെ ചുമത്തിയിട്ടുള്ളത്. ഒപ്പം ഉണ്ണി കൃഷ്ണൻ പോറ്റിയുമായുള്ള സാമ്പത്തിക ഇടപാടും എസ്.ഐ.ടി കണ്ടെത്തിയിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട രേഖകൾ കണ്ടെടുക്കുന്നതിനു വേണ്ടിയാണ് പത്തോളം ഉദ്യാഗസ്ഥരടങ്ങുന്ന സംഘം ചെങ്ങന്നൂരിലെ വീട്ടിലെത്തിയത്.

20 വർഷത്തോളമായി ഉണ്ണികൃഷ്ണൻ പോറ്റിയുമായി തന്ത്രിക്ക് ബന്ധമുണ്ടെന്നാണ് ഇന്നലെ നടത്തിയ ചോദ്യം ചെയ്യലിൽ എസ്.ഐ.ടി മനസ്സിലാക്കിയത്. ശബരിമലയിൽ നിന്ന് സ്വർണപ്പാളി കൊണ്ടുപോകാൻ ഒന്നാം പ്രതി ഉണ്ണികൃഷ്ണൻ പോറ്റിക്ക് മൗനാനുവാദം നൽകി ഗൂഢാലോചനയിൽ ഇദ്ദേഹം പങ്കാളിയായതായി എസ്.ഐ.ടി റിമാൻഡ് റിപ്പോർട്ടിൽ പറയുന്നത്. വിശ്വാസ വഞ്ചന, വ്യാജ രേഖ ചമക്കൽ, അഴിമതി നിരോധന നിയമത്തിന് കീഴിലെ പൊതു സ്വത്ത് അപഹരിക്കൽ, ദുരുപയോഗം ചെയ്യൽ എന്നീ കുറ്റങ്ങളാണ് തന്ത്രിക്കെതിരെ ചുമത്തിയിരിക്കുന്നത്.