കലോത്സവ നഗരി കുട്ടി പൊലീസുകാരുടെ കൈകളിൽ ഭദ്രം



മത്സരവേദികളിൽ കലാപ്രതിഭകളുടെ ആവേശവും പരിസരങ്ങളിൽ കാണികളുടെ ഒഴുക്കും. അതിനിടയിൽ കൊടും ചൂടിനെയും അവഗണിച്ച് ശാന്തമായി, ചിട്ടയോടെ സേവനത്തിൽ മുഴുകി കുട്ടി പൊലീസ് കേഡറ്റുകൾ. സംസ്ഥാന സ്കൂൾ കലോത്സവം പുരോഗമിക്കവേ ദിവസേന 600ഓളം എസ്.പി.സി (സ്റ്റുഡന്‍റ്സ് പൊലീസ്) കേഡറ്റുകളാണ് രാവിലെ മുതൽ വൈകീട്ട് വരെ രണ്ട് ഷിഫ്റ്റുകളിലായി കലോത്സവ നഗരിയിലെ ഓരോ കോണിലും ജാഗ്രതയോടെ ഉള്ളത്.

പാലക്കാട്, മലപ്പുറം, തൃശ്ശൂർ ജില്ലകളിലെ വിവിധ വിദ്യാലയങ്ങളിൽ നിന്നെത്തിയ കേഡറ്റുകൾ നാല് പ്രധാന വേദികളിലും ഭക്ഷണപ്പുരയിലും ട്രാഫിക് നിയന്ത്രണത്തിലുമാണ് സേവനം ചെയ്യുന്നത്. വഴികാട്ടലും തിരക്ക് നിയന്ത്രണവും മുതൽ സഹായം തേടുന്നവർക്കു കൈത്താങ്ങാകുന്നതുവരെ നിരവധി ഉത്തരവാദിത്വങ്ങളാണ് കുട്ടി പൊലീസുകാർ ഏറ്റെടുത്തിരിക്കുന്നത്.

എസ്.പി.സി പ്രൊജക്റ്റ് നോഡൽ ഓഫിസറായ തൃശ്ശൂർ സിറ്റി അഡീഷണൽ എസ്.പി ഷീൻ തറയിൽ, തൃശ്ശൂർ സിറ്റി എസ്.പി.സി പ്രൊജക്റ്റ് എ.ഡി.എൻ.ഒ ജ്യോതിസ് തോമസ് എന്നിവരുടെ നേതൃത്വത്തിലാണ് കലോത്സവ വേദിയിൽ കുട്ടി പൊലീസ് സംഘം പൂർണ സജ്ജമായിട്ടുള്ളത്.