വീട്ടിലെ കിടപ്പുമുറിയിൽ നിന്ന് 12 പവൻ ആഭരണങ്ങൾ കവർന്ന കേസിൽ വീട്ടുടമയുടെ സുഹൃത്ത് അറസ്റ്റിൽ
കോട്ടയം: ഈരാറ്റുപേട്ടയിൽ വീടിനുള്ളിലെ കിടപ്പുമുറിയിൽ സൂക്ഷിച്ചിരുന്ന 12 ലക്ഷം രൂപ വില മതിക്കുന്ന സ്വർണാഭരണങ്ങൾ കവർന്ന കേസിൽ ഒരാൾ അറസ്റ്റിലായി. വീട്ടുടമയുടെ സുഹൃത്തായ സുനീർ പി.കെ47) ആണ് അറസ്റ്റിലായത്. ഡിസംബർ 27നാണ് 12 പവൻ ആഭരണങ്ങൾ കാണാനില്ലെന്ന് പരാതി പൊലീസിന് ലഭിച്ചത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ സുഹൃത്തിന്‍റെ വീട്ടിലെത്തിയ പ്രതി വീട്ടിൽ ആളില്ലെന്ന് മനസിലാക്കിയ ശേഷം വീടിന്‍റെ രണ്ടാം നിലയിലുള്ള കിടപ്പുമുറിയിൽ കടന്ന് ആഭരണങ്ങൾ മോഷ്ടിക്കുകയായിരുന്നുവെന്ന് തെളിഞ്ഞു.
മോഷ്ടിച്ച ആഭരണം പിന്നീട് ഇയാൾ മൂവാറ്റുപുഴയിലും തൊടുപുഴയിലുമുള്ള ജൂവലറികളിൽ പതിനൊന്നര ലക്ഷം രൂപക്ക് വിറ്റുവെന്ന് പൊലീസ് കണ്ടെത്തി. ഈരാറ്റുപേട്ട ഭാഗത്ത് നിന്ന് അറസ്റ്റ് ചെയ്ത സുനീറിനെ ഈരാറ്റുപേട്ട പൊലീസ് അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്തു,
