ആർ.ആർ.ടി.എസ് പദ്ധതി: ഡി.പി.ആർ തയാറാക്കാൻ ഫണ്ട് തേടി കേന്ദ്രത്തിന് മുഖ്യമന്ത്രിയുടെ കത്ത്



തിരുവനന്തപുരം: സിൽവർ ലൈൻ പദ്ധതിക്ക് ബദലായി കേരള സർക്കാർ അവതരിപ്പിച്ച റീജനൽ റാപ്പിഡ് ട്രാൻസിസ്റ്റ് സിസ്റ്റം (ആർ.ആർ.ടി.എസ്) റെയിൽ പദ്ധതിക്ക് കേന്ദ്രാനുമതി തേടി മുഖ്യമന്ത്രി പിണറായി വിജയൻ. കേന്ദ്ര നഗരകാര്യ മന്ത്രി മനോഹർലാൽ ഖട്ടര്‍ക്കാണ് മുഖ്യമന്ത്രി കത്തയച്ചത്. ഡി.പി.ആർ (വിശദ പദ്ധതി രേഖ) തയാറാക്കാനുള്ള ഫണ്ട് തേടിയാണ് സംസ്ഥാന സർക്കാറിന്‍റെ നടപടി.

തിരുവനന്തപുരം മുതൽ കാസർകോട് വരെ 583 കിലോമീറ്റർ ദൈർഘ്യത്തിൽ നടപ്പിലാക്കാൻ ഉദ്ദേശിക്കുന്ന പദ്ധതിയാണ് റീജനൽ റാപ്പിഡ് ട്രാൻസിസ്റ്റ് സിസ്റ്റവുമായി (ആർ.ആർ.ടി.എസ്). 12 വർഷം കൊണ്ട് പദ്ധതി പൂർത്തിയാക്കാനാണ് സർക്കാർ തീരുമാനം. പദ്ധതി സംബന്ധിച്ച് ഉത്തരവ് ഫെബ്രുവരി മൂന്നിന് ഗതാഗത വകുപ്പ് പുറത്തിറക്കിയിരുന്നു.

ആർ.ആർ.ടി.എസ് പ്രായോഗികവും സാമൂഹികമായി അംഗീകരിക്കപ്പെട്ടതും ആണെന്ന് വിജ്ഞാപനത്തിൽ പറയുന്നു. നിർമാണ ചെലവിന്റെ 20 ശതമാനം കേന്ദ്ര-സംസ്ഥാന സഹായമായും 60 ശതമാനം അന്താരാഷ്ട്ര ധനസ്ഥാപനങ്ങളിൽ നിന്നുള്ള വായ്പയും കണ്ടെത്തി പദ്ധതി പൂർത്തിയാക്കും.

നാല് ഘട്ടങ്ങളിലായാണ് ഈ അതിവേഗ റെയിൽ പദ്ധതി നടപ്പാക്കാൻ ഉദ്ദേശിക്കുന്നത്. ഒന്നാം ഘട്ടം തിരുവനന്തപുരം മുതൽ തൃശൂർ (ട്രാവൻകൂർ ലൈൻ) വരെയുള്ള 284 കിലോമീറ്ററിനാണ് ഇപ്പോൾ അനുമതി ലഭിച്ചത്. ഒന്നാം ഘട്ട നിർമാണം 2027ൽ തുടക്കമിട്ട് 2033ൽ പൂർത്തിയാക്കും. അതിനൊപ്പം തിരുവനന്തപുരം മെട്രോയും കൊച്ചി മെട്രോയുടെ സംയോജിപ്പിക്കലും ഒരേ സമയക്രമത്തിൽ സമാന്തരമായി ആരംഭിക്കും.

രണ്ടാം ഘട്ടമായി തൃശൂർ മുതൽ കോഴിക്കോട് വരെ മലബാർ ലൈനും കോഴിക്കോട് മെട്രോയും നടപ്പാക്കും. മൂന്നാം ഘട്ടമായി കോഴിക്കോട് മുതൽ കണ്ണൂർ വരെ കണ്ണൂർ ലൈൻ വികസിപ്പിക്കാനും അവസാന ഘട്ടമായി കണ്ണൂർ മുതൽ കാസർകോട് ലൈൻ പൂർത്തിയാക്കാനുമാണ് നിർദേശമുള്ളത്. 1,92,780 കോടിയാണ് പദ്ധതിയുടെ മൊത്തം ചെലവ് കണക്കാക്കുന്നത്.

ഘട്ടങ്ങളായി, എന്നാൽ സമാന്തരമായുള്ള സമയക്രമത്തിൽ പദ്ധതി നടപ്പാക്കുന്നതിലൂടെ സംസ്ഥാനത്തുടനീളമുള്ള സമ്പൂർണ ആർ.ആർ.ടി.എസ് ശൃംഖല (തിരുവനന്തപുരം, കോഴിക്കോട് മെട്രോ ഉൾപ്പെടെ) യാഥാർഥ്യമാക്കാൻ സാധിക്കുമെന്നാണ് സർക്കാർ പ്രതീക്ഷ. പദ്ധതി അയൽ സംസ്ഥാനങ്ങളുടെ കൂടി സഹകരണത്തോടെ പാലക്കാട് വഴി കോയമ്പത്തൂരിലേക്കും തിരുവനന്തപുരത്ത് നിന്ന് കന്യാകുമാരിയിലേക്കും കാസർകോട് വഴി മംഗലാപുരത്തേക്കും ഭാവിയിൽ വികസിപ്പിക്കാനാകും.

തിരുവനന്തപുരം-കാസർകോട് സിൽവർ ലൈൻ പദ്ധതിക്ക് കേന്ദ്ര സർക്കാറിന്റെ അനുമതിയില്ലാതായതോടെയാണ് ബദൽ പാതക്കായി സംസ്ഥാന സർക്കാർ നീക്കം തുടങ്ങിയത്. ഇതിനിടെ, തിരുവനന്തപുരം-കാസർകോട് അതിവേഗ പാതയുടെ ഡി.പി.ആർ തയാറാക്കാൻ കേന്ദ്രം ആവശ്യപ്പെട്ടതായി പ്രഖ്യാപിച്ച മെട്രോമാൻ ഇ. ശ്രീധരൻ ഓഫിസ് തുറന്ന് പ്രവർത്തനം ആരംഭിക്കുകയും ചെയ്തിട്ടുണ്ട്. ഇതിനിടയിലാണ്, സംസ്ഥാന സർക്കാർ ആർ.ആർ.ടി.എസ് പദ്ധതി അവതരിപ്പിച്ചത്.