ആറ്റുകാൽ പൊങ്കാല മാർച്ച് മൂന്നിന്; സ്പെഷൽ ട്രെയിനുകളും അധിക സ്റ്റോപുകളുമായി റെയിൽവേ
തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാല മഹോത്സവത്തോടനുബന്ധിച്ച് സ്പെഷൽ ട്രെയിനുകളും അധിക സ്റ്റോപുകളുമടക്കം ക്രമീകരണം ഏർപ്പെടുത്തിയതായി റെയിൽവേ.
മാർച്ച് മൂന്നിന് കണ്ണൂരിൽ നിന്നുള്ള ജനശതാബ്ദി എക്സ്പ്രസ് (12081), മംഗളൂരുവിൽ നിന്നുള്ള വന്ദേ ഭാരത് എക്സ്പ്രസ് എന്നിവക്ക് പേട്ട സ്റ്റേഷനിൽ സ്റ്റോപ്പ് അനുവദിച്ചു. അന്ന് തിരുവനന്തപുരം സെൻട്രലിൽ നിന്ന് ഉച്ചക്ക് പുറപ്പെടുന്ന ചെന്നൈ മെയിലിന് (12624) കഴക്കൂട്ടം, ചിറയിൻകീഴ് സ്റ്റേഷനുകളിൽ താൽകാലിക സ്റ്റോപുണ്ടാകും.
മധുര – പുനലൂർ എക്സ്പ്രസിന് (16729) ബാലരാമപുരം സ്റ്റേഷനിൽ സ്റ്റോപ് അനുവദിച്ചു. കൂടാതെ, പുലർച്ചെ എത്തുന്ന രാമേശ്വരം-തിരുവനന്തപുരം അമൃത എക്സ്പ്രസിന് (16344) ചിറയിൻകീഴ് സ്റ്റേഷനിൽ താത്കാലിക സ്റ്റോപ് ഏർപ്പെടുത്തി.
പൊങ്കാല ദിവസം തമ്പാനൂരിൽ നിന്ന് കൊല്ലം ഭാഗത്തേക്കുള്ള ട്രെയിനുകൾ പ്ലാറ്റ്ഫോം ഒന്ന്, രണ്ട്, മൂന്ന്, നാല് എന്നിവയിൽ നിന്നാകും പുറപ്പെടുക. നാഗർകോവിൽ ഭാഗത്തേക്കുള്ള ട്രെയിനുകൾ പ്ലാറ്റ്ഫോം അഞ്ചിൽ നിന്നും. ടിക്കറ്റ് എടുക്കുന്നതിലെ തിരക്ക് ഒഴിവാക്കാൻ അധിക കൗണ്ടറുകൾക്ക് പുറമെ പ്ലാറ്റ്ഫോമുകളിൽ ക്യുആർ കോഡ് സംവിധാനവും ഏർപ്പെടുത്തും.
അൺറിസർവ്ഡ് പ്രത്യേക ട്രെയിനുകൾ:
*തിരുവനന്തപുരം – നാഗർകോവിൽ (06121): മാർച്ച് രണ്ടിന് രാത്രി 8.55ന് തിരുവനന്തപുരത്ത് നിന്ന് പുറപ്പെട്ട് രാത്രി 11.20ന് നാഗർകോവിലിൽ എത്തും.
*നാഗർകോവിൽ – തിരുവനന്തപുരം (06122): മാർച്ച് മൂന്നിന് പുലർച്ചെ 01.40ന് പുറപ്പെട്ട് 03.30ന് തിരുവനന്തപുരത്ത് എത്തും.
*എറണാകുളം – തിരുവനന്തപുരം (06123): മാർച്ച് മൂന്നിന് പുലർച്ചെ 01.20ന് എറണാകുളത്ത് നിന്ന് പുറപ്പെട്ട് 6.30ന് തിരുവനന്തപുരത്ത് എത്തും. (കോട്ടയം വഴി).
*തിരുവനന്തപുരം – എറണാകുളം (06124): മാർച്ച് മൂന്നിന് വൈകിട്ട് 3.10ന് പുറപ്പെട്ട് രാത്രി 8.15ന് എറണാകുളത്ത് എത്തും. (കോട്ടയം വഴി).
*തിരുവനന്തപുരം – എറണാകുളം (06124): മാർച്ച് മൂന്നിന് ഉച്ച 2.40ന് പുറപ്പെട്ട് രാത്രി 7.10ന് എറണാകുളത്ത് എത്തും.
ട്രെയിൻ സമയ ക്രമത്തിലെ മാറ്റം (മാർച്ച് മൂന്ന്)
തിരുവനന്തപുരം സെൻട്രലിൽ നിന്ന് ഉച്ച 2.15ന് പുറപ്പെടേണ്ട തിരുവനന്തപുരം-ഹസ്രത് നിസാമുദ്ദീൻ എക്സ്പ്രസ് (12643) 15 മിനിറ്റ് വൈകി ഉച്ച 02.30നാണ് യാത്ര തുടങ്ങുക. തിരുവനന്തപുരം നോർത്തിൽ (കൊച്ചുവേളി) നിന്ന് ഉച്ച 1.25ന് പുറപ്പെടേണ്ട തിരുവനന്തപുരം നോർത്ത്-നാഗർകോവിൽ പാസഞ്ചർ (56310) 15 മിനിറ്റ് വൈകി 01.40ന് പുറപ്പെടും. ഈ ട്രെയിൻ തിരുവനന്തപുരം സെൻട്രലിൽ എത്തിയ ശേഷം ഒരു മണിക്കൂർ വൈകി 02.40നാന് നാഗർകോവിലിലേക്ക് യാത്ര തുടങ്ങുക.
കൊല്ലത്ത് നിന്ന് രാവിലെ 11.35ന് പുറപ്പെടേണ്ട കൊല്ലം-കന്യാകുമാരി മെമു (66306) ഒരു മണിക്കൂർ 15 മിനിറ്റ് വൈകി ഉച്ച 12.50നാണ് കൊല്ലത്ത് നിന്ന് യാത്ര തുടങ്ങുക. ഈ ട്രെയിൻ തിരുവനന്തപുരം സെൻട്രലിൽ നിന്ന് ഉച്ച 1.09ന് പുറപ്പെടേണ്ടതിന് പകരം രണ്ട് മണിക്കൂർ 11 മിനിറ്റ് വൈകി വൈകിട്ട് 3.20ന് പുറപ്പെടും. നാഗർകോവിലിൽ നിന്ന് തിരുവനന്തപുരം വഴി കോട്ടയത്തേക്ക് പോകുന്ന നാഗർകോവിൽ-കോട്ടയം എക്സ്പ്രസ് (16366) തിരുവനന്തപുരം സെൻട്രലിൽ നിന്ന് ഉച്ച 2.35ന് പുറപ്പെടേണ്ടതിന് പകരം 45 മിനിറ്റ് വൈകി വൈകിട്ട് 3.20നാണ് യാത്ര തുടരുക.
ആറ്റുകാൽ പൊങ്കാല മഹോത്സവത്തിന് 23ന് തുടക്കം; പൊങ്കാല മൂന്നിന്
തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാല മഹോത്സവം ഈ മാസം 23ന് ആരംഭിക്കുമെന്ന് ആറ്റുകാൽ ഭഗവതി ക്ഷേത്രം ട്രസ്റ്റ് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. മാർച്ച് മൂന്നിനാണ് പ്രശസ്തമായ പൊങ്കാല. അന്ന് രാവിലെ 9.45ന് പണ്ടാര അടുപ്പിലേക്ക് തീ പകരുന്നതോടെ പൊങ്കാലക്ക് തുടക്കമാകും. ഉച്ചക്ക് 2.15നാണ് പൊങ്കാല നിവേദ്യം. അന്നു രാത്രി ദേവിയുടെ പുറത്തെഴുന്നള്ളത്ത് കഴിഞ്ഞ് മാർച്ച് നാലിന് രാത്രി 12.45ന് കുരുതിതർപ്പണത്തോടെ ഉത്സവം സമാപിക്കും.
ഈ മാസം 23ന് വൈകീട്ട് അഞ്ചരക്ക് പാടി കാപ്പുകെട്ടി കുടിയിരുത്തുന്നതോടെ 10 ദിവസം നീളുന്ന ചടങ്ങുകൾക്ക് തുടക്കമാകും. ഉത്സവത്തിന്റെ ഭാഗമായ കലാപരിപാടികളുടെ ഉദ്ഘാടനം 23ന് രാത്രി എട്ടിന് ചലച്ചിത്രതാരം മോഹൻലാൽ നിർവഹിക്കും. ആറ്റുകാൽ ഭഗവതി ക്ഷേത്രം ട്രസ്റ്റിന്റെ ഈ വർഷത്തെ അംബാ പുരസ്കാരം മോഹൻലാലിന് സമ്മാനിക്കും. മാർച്ച് നാലിന് രാത്രി 9.45ന് കാപ്പഴിച്ച് കുടിയിളക്കുന്ന ചടങ്ങ് നടക്കും.
വാർത്തസമ്മേളനത്തിൽ ക്ഷേത്രം ട്രസ്റ്റ് ചെയർമാൻ എസ്. വേണുഗോപാൽ, പ്രസിഡന്റ് വി. ശോഭ, സെക്രട്ടറി കെ. ശരത്കുമാർ, ട്രഷറർ എ. ഗീതാകുമാരി, വൈസ് പ്രസിഡന്റ് പി.കെ കൃഷ്ണൻ നായർ, ജോ. സെക്രട്ടറി എ.എസ് അനുമോദ് എന്നിവർ പങ്കെടുത്തു.
