ആറാം മിനിറ്റിൽ റൊണാൾഡോയുടെ ചരിത്രഗോൾ; ഉസ്ബെക്കിസ്ഥാനെതിരെ പോർച്ചുഗലിന് സ്വപ്നതുല്യ തുടക്കം

ഹൂസ്റ്റൺ : ലോകകപ്പിലെ നിർണ്ണായക പോരാട്ടത്തിൽ ഉസ്ബെക്കിസ്ഥാനെതിരെ പോർച്ചുഗലിന് സ്വപ്നതുല്യമായ തുടക്കം. മത്സരത്തിന്റെ ആറാം മിനിറ്റിൽ തന്നെ ഇതിഹാസതാരം ക്രിസ്റ്റ്യാനോ റൊണാൾഡോയിലൂടെ പോർച്ചുഗൽ ലീഡ് നേടി. ടൂർണമെന്റിലുടനീളം നേരിട്ട കടുത്ത വിമർശനങ്ങൾക്ക് റൊണാൾഡോ മറുപടി നൽകിയത് തന്റെ തനത് ശൈലിയിലുള്ള ഫിനിഷിംഗിലൂടെയാണ്. മൈതാനത്തിന്റെ വലതുവിങ്ങിൽ നിന്നും ജോ കാൻസലോ ബോക്സിനുള്ളിലേക്ക് നൽകിയ ക്രോസ് ആദ്യ ടച്ചിൽ തന്നെ റൊണാൾഡോ അനായാസം വലയിലാക്കി. ഇതോടെ കളിച്ച ആറ് ലോകകപ്പിലും ഗോൾ നേടുന്ന ആദ്യതാരമെന്ന റെക്കോഡും റൊണാൾഡോ തന്റെ പേരിലാക്കി.
17 -ാം മിനിറ്റിൽ പറങ്കിപ്പട വീണ്ടും വലകുലുക്കി. ബോക്സിന് തൊട്ട് വെളിയിൽ നിന്നും നൂനോ മെൻഡസ് തൊടുത്ത ഫ്രീകിക്ക് ഉസ്ബെക്കിസ്ഥാന്റെ പ്രതിരോധ മതിലുകൾക്കിടയിലൂടെ ഗോളിയെ കാഴ്ചക്കാനാക്കി വലയെ ചുംബിച്ചു. ഈ ഗോളോടെ പോർച്ചുഗൽ 2–0 എന്ന നിലയിൽ മുന്നിലാണ്. തുടക്കം മുതൽ തന്നെ ആക്രമിച്ച് കളിക്കാനാണ് പോർച്ചുഗൽ ശ്രമിച്ചത്. ബ്രൂണോയുടെ കൃത്യമായ പാസുകളും റൊണാൾഡോയുടെ സാന്നിധ്യവും ഉസ്ബെക്കിസ്ഥാൻ പ്രതിരോധത്തിന് വലിയ ഭീഷണിയാണ് ഉയർത്തുന്നത്. കൂടുതൽ ഗോളുകൾ നേടാനുള്ള ലക്ഷ്യത്തോടെ മാർട്ടിനസിന്റെ സംഘം മൈതാനത്ത് കളം നിറയുകയാണ്.
