അന്വേഷണം പൂർത്തിയായിട്ടില്ല; തന്ത്രി പെരുങ്കള്ളന്മാരുടെ പട്ടികയിലെന്ന് എം.വി ഗോവിന്ദൻ



കണ്ണൂർ: ശബരിമല സ്വർണക്കൊള്ളക്കേസിൽ തന്ത്രി കണ്ഠര് രാജീവര് ഉൾപ്പെട്ടിട്ടുള്ളത് പെരുങ്കള്ളന്മാരുടെ പട്ടികയിലാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ‌. തന്ത്രിക്ക് ജാമ്യം ലഭിച്ചതിൽ പ്രതികരിക്കുകയായിരുന്നു എം.വി ഗോവിന്ദൻ‌. പ്രത്യേക അന്വേഷണ സംഘം അന്വേഷണം പൂർത്തിയാക്കിയിട്ടില്ല.

സി.പി.എമ്മിനും സർക്കാരിനുമെതിരെയായി വരുമ്പോൾ എല്ലാം വാർത്തയാകുന്നത്. ബി.ജെ.പിക്കും കോൺ​ഗ്രസിനുമെതിരെ വന്നാൽ വാർത്തയല്ല. കോൺഗ്രസുകാർക്കും സ്വർണക്കൊള്ളയിൽ പങ്കുണ്ട്. പോറ്റിയെ കേറ്റിയത് വേണുഗോപാലാണപ്പ എന്ന് കണ്ടെത്തിയതോടെ കോൺഗ്രസിന് മിണ്ടാട്ടമില്ലെന്നും എം.വി ഗോവിന്ദൻ‌ പറഞ്ഞു.

ഇ.ഡി വന്നപ്പോൾ തന്ത്രിയുടെ അടുത്ത് മാത്രം പോയില്ല. ശബരിമലയിലെ ഒരു തരിപോലും സ്വർണം നഷ്ടപ്പെടാൻ പാടില്ല. ആരെയും സംരക്ഷിക്കില്ല. ഞങ്ങളുടെ നിലപാട് എല്ലാവരേയും പിടിക്കണമെന്നാണ് എന്നും അദ്ദേഹം പറഞ്ഞു.

എന്നാൽ ഞങ്ങൾ സംരക്ഷിക്കാനുണ്ടെന്ന് നാണം കെട്ട രീതിയിൽ പറയുകയാണ് ‍യു.ഡി.എഫും ബി.ജെ.പിയും. യുവതി പ്രവേശനത്തെ എതിർത്തതാണ് തന്ത്രിയുടെ അറസ്റ്റിന് പിന്നിലെന്ന പരാമർ‍ശത്തോട് തന്ത്രിയെല്ലാം പെരുങ്കള്ളൻമാരുടെ പട്ടികയിൽ പെട്ടിരിക്കുകയല്ലേ എന്നായിരുന്നു എം.വി ​ഗോവിന്ദൻ്റെ മറുപടി.