സഞ്ജുവിന് ലോകകപ്പ് സെമി നഷ്ടമാകുമോ? ഹെൽമറ്റ് ഊരിയെറിഞ്ഞ ആഘോഷം ഐ.സി.സി നിരീക്ഷണത്തിൽ

മുംബൈ: ട്വന്റി20 ലോകകപ്പിൽ വെസ്റ്റിൻഡീസിനെതിരായ മത്സരത്തിൽ ഇന്ത്യയെ ഒറ്റയ്ക്ക് വിജയത്തിലെത്തിച്ച സഞ്ജു സാംസന്റെ തകർപ്പൻ ഇന്നിങ്സിന്റെ ആവേശം ഇനിയും കെട്ടടങ്ങിയിട്ടില്ല. വ്യാഴാഴ്ച വാങ്കഡേ സ്റ്റേഡിയത്തിൽ ഇംഗ്ലണ്ടിനെതിരായ സെമിഫൈനൽ പോരാട്ടത്തിനായി കാത്തിരിക്കുകയാണ് ആരാധകർ. എന്നാൽ, ഇതിനിടെ ഇന്ത്യൻ ക്യാമ്പിനും ആരാധകർക്കും ആശങ്ക സമ്മാനിക്കുന്ന ചില റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. വിൻഡീസിനെതിരായ മത്സരത്തിന് പിന്നാലെ സഞ്ജു നടത്തിയ ആഘോഷപ്രകടനങ്ങൾ ഐ.സി.സി നിരീക്ഷിച്ചുവരികയാണെന്നും, താരത്തിനെതിരെ അച്ചടക്ക നടപടിക്ക് സാധ്യതയുണ്ടെന്നുമാണ് സൂചന.
വെസ്റ്റിൻഡീസിനെതിരായ മത്സരത്തിൽ 97 റൺസ് നേടിയ സഞ്ജുവാണ് ഇന്ത്യയുടെ വിജയശിൽപി. വിജയറൺ നേടിയതിന് പിന്നാലെ ഹെൽമറ്റ് അഴിച്ചുമാറ്റി നിലത്തേക്ക് ഇട്ട സഞ്ജു, ഗ്രൗണ്ടിൽ മുട്ടുകുത്തി ആകാശത്തേക്ക് നോക്കി കൈകൂപ്പി പ്രാർഥിക്കുകയും കുരിശ് വരയ്ക്കുകയും ചെയ്തിരുന്നു. ഇതിൽ ഹെൽമറ്റ് അലക്ഷ്യമായി ഊരിയെറിഞ്ഞ നടപടിയാണ് ഇപ്പോൾ ഐ.സി.സിയുടെ പരിശോധനയ്ക്ക് വിധേയമാകുന്നത്. ഐ.സി.സി പെരുമാറ്റച്ചട്ടത്തിലെ ആർട്ടിക്കിൾ 2.2 പ്രകാരം, കായിക ഉപകരണങ്ങളോട് (ബാറ്റ്, ഹെൽമറ്റ്, സ്റ്റംപ് തുടങ്ങിയവ) അനാദരവ് കാണിക്കുന്നത് ശിക്ഷാർഹമാണ്. ദേഷ്യം കൊണ്ടോ ആവേശം കൊണ്ടോ ഇത്തരം ഉപകരണങ്ങൾ വലിച്ചെറിയുന്നത് ഈ പരിധിയിൽ വരും.
സഞ്ജു സാംസണിന് സെമിഫൈനലിൽ കളിക്കാൻ കഴിയുമോ എന്ന ആശങ്കയാണ് സമൂഹമാധ്യമങ്ങളിലുൾപ്പെടെ ഉയരുന്നത്. എന്നാൽ താരത്തിന് മത്സരവിലക്ക് ലഭിക്കാനുള്ള സാധ്യത വളരെ കുറവാണ്. മിക്കവാറും സന്ദർഭങ്ങളിൽ, ക്രിക്കറ്റ് ഉപകരണങ്ങൾ ദുരുപയോഗം ചെയ്യുന്നത് ലെവൽ 1 കുറ്റമായാണ് ഐ.സി.സി കണക്കാക്കുന്നത്. ദേഷ്യത്തിന് പകരമുള്ള ആഹ്ലാദപ്രകടനമായതിനാൽ മാച്ച് റഫറിമാർ ഇത്തരം കാര്യങ്ങളിൽ സാധാരണയായി വിട്ടുവീഴ്ച ചെയ്യാറുണ്ട്. ലെവൽ 1 കുറ്റത്തിന് പരമാവധി ലഭിക്കുക മാച്ച് ഫീയുടെ 50% പിഴയും 2 ഡീമെറിറ്റ് പോയിന്റുകളുമാണ്. ഫെബ്രുവരി 18ന് സ്കോട്‌ലൻഡ് താരം ജോർജ്ജ് മുൻസിക്ക് സമാനമായ സംഭവത്തിൽ 1 ഡീമെറിറ്റ് പോയിന്റ് മാത്രമാണ് ശിക്ഷയായി നൽകിയത്. കുറ്റം ലെവൽ 2-ലേക്ക് ഉയർത്തുകയോ അല്ലെങ്കിൽ 24 മാസത്തിനുള്ളിൽ താരം 4 ഡീമെറിറ്റ് പോയിന്റുകൾ നേടുകയോ ചെയ്താൽ മാത്രമേ വിലക്ക് നേരിടേണ്ടി വരൂ. മുൻപ് ഉപകരണങ്ങൾ വലിച്ചെറിയുകയും അംപയർമാരോട് കയർക്കുകയും ചെയ്തതിനാലാണ് ഇന്ത്യൻ ക്യാപ്റ്റൻ ഹർമൻപ്രീത് കൗറിന് രണ്ട് മത്സരങ്ങളിൽ വിലക്ക് ലഭിച്ചത്.
മത്സരശേഷമുള്ള തൻ്റെ പ്രാർഥനയെക്കുറിച്ചും ആഘോഷത്തെക്കുറിച്ചും സഞ്ജു പ്രതികരിച്ചിരുന്നു. “ഞാൻ ദൈവത്തിൽ വലിയ വിശ്വാസമുള്ളയാളാണ്. അത് വളരെ സ്വകാര്യമായി സൂക്ഷിക്കാനാണ് ഞാൻ ആഗ്രഹിക്കുന്നത്. എന്നെ സംബന്ധിച്ചിടത്തോളം അതൊരു പ്രത്യേക നിമിഷമായിരുന്നു,” ജിയോ ഹോട്ട്സ്റ്റാറിന് നൽകിയ അഭിമുഖത്തിൽ പാർഥിവ് പട്ടേലിനോട് സഞ്ജു പറഞ്ഞു. മതപരമായ ആഹ്ലാദപ്രകടനങ്ങൾ അതിരുകടക്കുന്നതും ഐ.സി.സിയുടെ കർശന നിയന്ത്രണങ്ങളുള്ള വിഷയമാണെങ്കിലും, സഞ്ജുവിൻ്റെ കാര്യത്തിൽ ഹെൽമറ്റ് ഊരിയെറിഞ്ഞതാണ് പ്രധാനമായും ചർച്ചയാകുന്നത്. വിഷയത്തിൽ ഐ.സി.സി ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
