ഇറാനെതിരെ ആക്രമണം; കണ്ണൂർ വിമാനത്താവളത്തിന് കോടികളുടെ നഷ്ടം



മട്ടന്നൂർ: പശ്ചിമേഷ്യയിലെ യുദ്ധ സാഹചര്യത്തിൽ വിമാനങ്ങളുടെ സർവീസുകൾ മുടങ്ങിയതോടെ കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിന് കോടികളുടെ നഷ്ടം. ഏഴ് ദിവസങ്ങളായി വിദേശ രാജ്യങ്ങളിലേക്കുള്ള 80ൽ അധികം സർവീസുകളാണ് മുടങ്ങിയത്. യുദ്ധമുണ്ടായതിനാൽ കഴിഞ്ഞ ശനിയാഴ്ച മുതലാണ് കണ്ണൂരിൽ നിന്നു വിദേശ രാജ്യങ്ങളിലേക്കുള്ള വിമാന സർവീസ് നിർത്തിയത്.

കണ്ണൂരിൽ നിന്ന് എയർ ഇന്ത്യ എക്സ്പ്രസ്, ഇൻഡിഗോ വിമാനങ്ങളാണ് ഗൾഫ് രാജ്യങ്ങളിലേക്ക് സർവീസ് നടത്തുന്നത്. അബൂദബി, ദുബൈ, ഷാർജ, റിയാദ്, മസ്ക്കറ്റ്, ഫുജൈറ എന്നിവിടങ്ങളിലേക്കുള്ള സർവീസുകളാണ് റദ്ദാക്കിയത്. വിവിധയിടങ്ങളിൽ നിന്ന് കണ്ണൂരിലേക്കുള്ള സർവീസുകളും റദ്ദാക്കിയിരുന്നു. സർവീസുകൾ കൂട്ടത്തോടെ റദ്ദാക്കിയതോടെ യാത്രക്കാരെയും പ്രതിസന്ധിയിലാക്കി.

കഴിഞ്ഞ ദിവസം മസ്കത്തിലേക്കുള്ള സർവീസ് നടത്തിയിരുന്നുവെങ്കിലും മറ്റു സ്ഥലങ്ങളിലേക്കുള്ള സർവീസ് ആരംഭിക്കുന്നതിന് ധാരണയായില്ല. കണ്ണൂർ വിമാനത്താവളത്തിൽ നിന്ന് ഗൾഫ് മേഖലയിലേക്ക് മാത്രമാണ് അന്താരാഷ്ട്ര സർവീസുകളുള്ളത്. ഇവ റദ്ദാക്കിയതോടെ ആഭ്യന്തര സർവീസുകൾ മാത്രമാണ് ഇപ്പോഴുള്ളത്. കണ്ണൂരിൽ നിന്നും തിരിച്ചുമുള്ള 80ൽ അധികം സർവീസുകളാണ് മുടങ്ങിയത്. വിമാന സർവീസുകൾ മുടങ്ങിയതോടെ കണ്ണൂർ വിമാനത്താവളത്തിനും വിമാന കമ്പനികൾക്കും വലിയ സാമ്പത്തിക നഷ്ടമാണുണ്ടായത്.

കണ്ണൂർ വിമാനത്താവളത്തിന് മാത്രം എട്ടു കോടിയോളം രൂപയുടെ നഷ്ടമാണ് കണക്കാക്കുന്നത്. ഒരു വിമാനം കണ്ണൂർ വിമാനത്താവളത്തിൽ ലാൻ്റ് ചെയ്തു പാർക്കിങ് ചെയ്യുന്നതും യാത്രക്കാരുടെ എണ്ണം കണക്കാക്കിയും തിരികെ പോകുന്നത് വരെയുള്ള ചാർജ്ജ് നൽകണം. അടുത്ത ദിവസങ്ങളിൽ സർവീസ് പുനരംഭിച്ചില്ലെങ്കിൽ വീണ്ടും വരുമാനത്തിൽ കുറവുണ്ടാകും. വിമാനത്താവളത്തിന് പുറമെ വിമാന കമ്പനികൾക്കും വലിയ നഷ്ടമാണുണ്ടാകുക. വിദേശ രാജ്യങ്ങളിലേക്കുള്ള സർവീസാണ് വിമാനത്താവളത്തിനുള്ള പ്രധാന വരുമാനസ്രോതസ്സ്. ഗൾഫ് രാജ്യങ്ങളിലേക്കുള്ള സർവീസ് നിർത്തിയതിനാൽ തിരുവനന്തപുരം, ഹൈദരാബാദ്, ഡൽഹി, മുംബൈ, ബംഗ്ലൂരു എന്നിവിടങ്ങളിലേക്ക് മാത്രമാണ് ഇപ്പോൾ കണ്ണൂരിൽ നിന്ന് സർവീസ് നടത്തുന്നത്.