ഉത്സവച്ഛായയിൽ പെരുമ്പളം പാലം മുഖ്യമന്ത്രി നാടിന് സമര്‍പ്പിച്ചു



ആലപ്പുഴ: ഉത്സവച്ഛായയിൽ പെരുമ്പളം പാലം മുഖ്യമന്ത്രി പിണറായി വിജയന്‍ നാടിന് സമര്‍പ്പിച്ചു. ആലപ്പുഴ പെരുമ്പളം ദ്വീപ് നിവാസികളുടെ കാലങ്ങളായുള്ള സ്വപ്‌നമാണ് ഇതിലൂടെ സാക്ഷാത്കാരിച്ചത്.വേമ്പനാട് കായലിന് കുറുകെ നിര്‍മിച്ച കേരളത്തിലെ ഏറ്റവും വലിയ നീളം കൂടിയ പാലമാണ് പെരുമ്പളം പാലം. ഉദ്ഘാടന ചടങ്ങില്‍ മന്ത്രി പി.എ മുഹമ്മദ് റിയാസ്, കെ.എന്‍ ബാലഗോപാല്‍, സജി ചെറിയാന്‍, പി. പ്രസാദ് എന്നിവരും മറ്റ് പ്രമുഖരും പങ്കെടുത്തു.

നാല് വശവും കായലിനാല്‍ ചുറ്റപ്പെട്ട പെരുമ്പളം ദ്വീപുകാരുടെ വര്‍ഷങ്ങളായുള്ള കാത്തിരിപ്പിനും യാത്രാദുരിതത്തിനുമാണ് അറുതിയായത്. ദ്വീപ് നിവാസികള്‍ക്ക് ഇനി നേരിട്ട് എറണാകുളത്തും ആലപ്പുഴ ജില്ലയുടെ വിവിധ ഭാഗങ്ങളിലേക്കും യാത്ര ചെയ്യാം. പെരുമ്പളം ദ്വീപിലേക്ക് ബസുകള്‍ എത്തുന്നതോടെ യാത്രാ ക്ലേശത്തിനും പരിഹാരമാകും. ചേര്‍ത്തല, വൈറ്റില, കുണ്ടന്നൂര്‍, കലൂര്‍, കടവന്ത്ര തുടങ്ങിയ സ്ഥലങ്ങളിലേക്ക് യാത്രയെളുപ്പമാകും.

2016-17 ബജറ്റ് കാലയളവില്‍ ഉള്‍പ്പെടുത്തി കിഫ്ബി സഹായത്തോടെ 100 കോടി രൂപ ചിലവഴിച്ചാണ് പാലത്തിന്റെ നിര്‍മാണം.