റേഷന്‍ വാങ്ങാന്‍ ഇനി കാടിറങ്ങേണ്ട; പോത്തുകല്ലില്‍ സഞ്ചരിക്കുന്ന റേഷന്‍ കട മന്ത്രി ജി.ആര്‍. അനില്‍ ഉദ്ഘാടനം ചെയ്തു

എടക്കര: വനത്തിനുള്ളില്‍ ആദിവാസി കുടുംബങ്ങള്‍ കഴിയുന്ന നാല് നഗറുകളിലേക്കുള്ള സഞ്ചരിക്കുന്ന റേഷന്‍ കട ഭക്ഷ്യ പൊതുവിതരണ ഉപഭോക്തൃ മന്ത്രി ജി.ആര്‍. അനില്‍ ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്തു. വാണിയമ്പുഴ ഫോറസ്റ്റ് സ്റ്റേഷനില്‍ നടന്ന പരിപാടിയില്‍ ആര്യാടന്‍ ഷൗക്കത്ത് എം.എല്‍.എ സഞ്ചരിക്കുന്ന റേഷന്‍ കട ഫ്ലാഗ് ഓഫ് ചെയ്തു. പോത്തുകല്‍ പഞ്ചായത്തിലെ ഇരുട്ടുകുത്തി, തരിപ്പപ്പൊട്ടി, വാണിയംപുഴ, കുമ്പളപ്പാറ എന്നീ നഗറുകളിലെ 130 കുടുംബങ്ങള്‍ക്കാണ് സഞ്ചരിക്കുന്ന റേഷന്‍ കട സഹായകരമാവുക.

ഒറ്റപ്പെട്ടതും യാത്രാസൗകര്യങ്ങള്‍ കുറവുള്ളതുമായ പ്രദേശങ്ങളിലേക്ക് ഭക്ഷ്യവസ്തുക്കള്‍ എത്തിച്ചുനല്‍കാനായാണ് സഞ്ചരിക്കുന്ന റേഷന്‍ കടകള്‍ വിഭാവനം ചെയ്തിട്ടുള്ളത്. പകല്‍പോലും കാട്ടാനകള്‍ മേയുന്ന കാട്ടിലൂടെ വളരെ കഷ്ടപ്പെട്ടാണ് ആദിവാസികള്‍ റേഷന്‍ വാങ്ങാന്‍ കിലോമീറ്ററോളം കാല്‍നടയായി സഞ്ചരിച്ചിരുന്നത്.

കുമ്പളപ്പാറ നഗറിലെ കുടുംബങ്ങള്‍ 10 കിലോ മീറ്റര്‍ ദൂരം കാല്‍നടയായി സഞ്ചരിച്ചുവേണം മുണ്ടേരിയിലെ റേഷന്‍ കടയിലെത്താന്‍. സഞ്ചരിക്കുന്ന റേഷന്‍ കട സജ്ജമാകുന്നതോടെ ഇവരുടെ കഷ്ടപ്പാടിന് അറുതിയാവും.

ചടങ്ങില്‍ സംസ്ഥാന ഭക്ഷ്യ കമീഷന്‍ അംഗം വി. രമേശന്‍, നിലമ്പൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബോബി സി. മാമ്പറ, പോത്തുകല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.എ. ജോസ്, വൈസ് പ്രസിഡൻറ് കെ. സറഫുന്നിസ, പഞ്ചായത്തംഗങ്ങളായ ടി. മാധവന്‍, അനില്‍കുമാര്‍, ഡെപ്യൂട്ടി ഫോറസ്റ്റ് റേഞ്ച് ഓഫിസര്‍ ടി. അജിത്കുമാര്‍, ജില്ല സപ്ലൈ ഓഫിസര്‍ എ.എസ്. ബീന, നിലമ്പൂര്‍ താലൂക്ക് സപ്ലൈ ഓഫിസര്‍ വി.പി. ബാലകൃഷ്ണന്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ശേഷം ആദിവാസി കുടുംബങ്ങള്‍ക്കുള്ള റേഷന്‍ സാധനങ്ങളുടെ വിതരണവും നടന്നു.