‘നാടുനീളെ വ്യഭിചരിച്ചിട്ട് ന്യായീകരിക്കുന്നു, അവന്റേത് കുടുംബ പ്രശ്നമാണോ?; ഗണേഷിന്റേത് കുടുംബപ്രശ്നം’ -മുഖ്യമന്ത്രി



തിരുവനന്തപുരം: ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാറിന്റെ ഭാര്യ പൊലീസിലും സർക്കാറിലും നൽകിയ പരാതിയിൽ ഇടപടാതിരുന്നത് അതൊരു കുടുംബപ്രശ്നം ആയതിനാലാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ‘ഗണേഷ് കുമാറിന്റേത് കുടുംബമാണ്. കുടുംബത്തിൽ ചില പ്രശ്നങ്ങളുണ്ടാകും. ആ പ്രശ്നത്തിന്റെ ഭാഗമായി കാര്യങ്ങൾ എടുത്തുചാടി ചെയ്യേണ്ടതല്ല. അവർ അവരുടേതായ രീതിയിൽ ആ പ്രശ്നം പരിഹരിച്ചിരിക്കുന്നു. പിന്നെയെന്തിനാ ഞങ്ങൾ ഇടപെടുന്നത്? ഇട​പെടേണ്ട കാര്യം വന്നിട്ടില്ല’ -പിണറായി പറഞ്ഞു.

രാഹുൽ മാങ്കൂട്ടത്തിലിനെ സംരക്ഷിക്കാൻ പ്രതിപക്ഷ നേതാവും സംഘവും ശ്രമിക്കുന്നുണ്ടെന്ന് വാർത്താ സമ്മേളനത്തിൽ അദ്ദേഹം ആരോപിച്ചു. എന്നാൽ, താനും തന്റെ പാർട്ടിയും അന്നും ഇന്നും അവളോടൊപ്പമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇതോടെ, ഗണേഷ് കുമാറിന്റെ വിഷയത്തിൽ എന്താണ് നിലപാട് എടുത്തതെന്ന് മാധ്യപ്രവർത്തകർ ചോദിച്ചു. ഇതിന് പിണറായിയുടെ മറുപടി ഇങ്ങനെയായിരുന്നു: ‘ഞാൻ പറഞ്ഞ അവൻ എന്ന കൂട്ടത്തിൽ ഉള്ളയാളു​ടെ ഭാര്യയായിരുന്നോ ഇത്? അവന്റെ ഭാര്യ ഇത്തരമൊരു പരാതിയുമായി രംഗത്തുവന്നിട്ടുണ്ടോ? എന്തെങ്കിലും കുടുംബ പ്രശ്നമായിരു​ന്നോ? നാടുമുഴുവൻ വ്യഭിചരിക്കാൻ നടന്നിട്ട്, സ്ത്രീകളെ ഇത്തരത്തിൽ ദുർബോധനപ്പെടുത്തി ബലാത്സംഗം ചെയ്ത് അവനെ ന്യായീകരിക്കാൻ നിൽക്കുകയല്ലേ പ്രതിപക്ഷ നേതാവും സംഘവും ചെയ്തത്? സാംസ്കാരിക കേരളത്തിന് അപമാനമാണത്. അതിന്റെ ഭാഗമാണ് ഇത്തരമൊരു ചോദ്യവും. ഗണേഷ് കുമാറിന്റേത് കുടുംബമാണ്. കുടുംബത്തിൽ ചില പ്രശ്നങ്ങളുണ്ടാകും. ആ പ്രശ്നത്തിന്റെ ഭാഗമായി കാര്യങ്ങൾ എടുത്തുചാടി ചെയ്യേണ്ടതല്ല. അവർ അവരുടേതായ രീതിയിൽ ആ പ്രശ്നം പരിഹരിച്ചിരിക്കുന്നു. പിന്നെയെന്തിനാ ഞങ്ങൾ ഇടപെടുന്നത്. ഇട​പെടേണ്ട കാര്യം വന്നിട്ടില്ല’ -പിണറായി പറഞ്ഞു.

‘അ​വളോടൊപ്പം ആരായിരുന്നു, അവനോടൊപ്പം ആരായിരുന്നു എന്ന് എല്ലാവർക്കും അറിയാം. ഞങ്ങൾ എല്ലാഘട്ടത്തിലും അവളോടൊപ്പം തന്നെയായിരുന്നു. എന്നാൽ, അവനോടൊപ്പം നിന്നത് ആരാ? പ്രതിപക്ഷ നേതാവടക്കമുള്ളവർ അവ​നെ പവിത്രീകരിക്കാൻ വലിയ ശ്രമം നടത്തിയില്ലേ? വലിയ ഇടപെടൽ നടത്തി ഇപ്പോഴും സംരക്ഷിക്കുകയല്ലേ ചെയ്യുന്നത്. ആ ഘട്ടത്തിൽ അവളെ പറ്റി ചിന്തിച്ചോ? ഈ പ്രതിപക്ഷനേതാവിന്റെ നേതൃത്വത്തിൽ മൊത്തമായും ചില്ലറയായും സൈബർ സംഘങ്ങൾ ഉ​ണ്ടല്ലോ. ആ പടയാകെ ആക്രമണം അഴിച്ചുവിട്ടത് അവൾക്കെതിരെയല്ലേ? ഇപ്പോഴും അത് തന്നെയല്ലേ നടക്കുന്നത്. ഞങ്ങൾ അന്നും ഇന്നും അ​വളോടൊപ്പം തന്നെയാണ്.

‘Love you to moon and back’ എന്ന് എഴുതിയ കപ്പിൽ ഞാൻ വെള്ളം കുടിച്ചത് യാദൃശ്ചികമാണ്. അത് അവൾ അങ്ങനെ ഒരു പോസ്റ്റിട്ടിരുന്നു എന്ന് അറിഞ്ഞിട്ടല്ല. ഞാൻ ആ കപ്പിൽ വെള്ളം കുടിക്കുന്നു, അപ്പോൾ മാധ്യമപ്രവർത്തകർ ഫോട്ടോ എടുത്തു. അത് തികച്ചും യാദൃശ്ചികമാണ്’ -അദ്ദേഹം പറഞ്ഞു.

കേന്ദ്ര സർക്കാരിന്റെ അവഗണനയ്ക്കെതിരെ ഇക്കഴിഞ്ഞ ജനുവരിയിൽ തിരുവനന്തപുരത്ത് എൽഡിഎഫ് നടത്തിയ സത്യാഗ്രഹ സമരവേദിയിലാണ് ‘Love you to moon and back’ എന്നെഴുതിയ കപ്പ് മുഖ്യമന്ത്രി ഉപയോഗിച്ചത്. പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ പീഡനക്കേസിൽ അറസ്റ്റിലായതിന് പിന്നാലെ അതിജീവിത പങ്കുവെച്ച ഫെയ്സ്ബുക്ക് കുറിപ്പിലെ അതേ വാചകം തന്നെയാണ് കപ്പിൽ രേഖപ്പെടുത്തിയത്. ഇത് വലിയ ചർച്ചയായിരുന്നു.