ഇന്ത്യയിലേക്ക് പറക്കാനിരുന്ന ഇറാൻ വിമാനം തകർത്ത് അമേരിക്ക; യുദ്ധത്തിന്റെ ചെലവ് അറബ് രാജ്യങ്ങളിൽ നിന്നും ഈടാക്കാൻ ട്രംപ്

 

 

മാനുഷിക സഹായം ശേഖരിക്കാൻ ഇന്ത്യയിലേക്ക് പറക്കാനിരുന്ന ഇറാൻ വിമാനം തകർത്ത് അമേരിക്ക. മഷദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിലയുറപ്പിച്ചിരുന്ന വിമാനത്തിനു നേരെയാണ് ആക്രമണമുണ്ടായത്. മരുന്നും മെഡിക്കൽ സാമഗ്രികളും ശേഖരിക്കാൻ ദൽഹിയിൽ നാളെ പുലർച്ചെ നാലിന് എത്താനിരുന്ന വിമാനമാണ് തകർത്തത്. ഇറാനിലെ സ്വകാര്യ വിമാനക്കമ്പനിയായ മഹൻ എയറിന്റെതാണ് ആക്രമിക്കപ്പെട്ട വിമാനം.

അന്താരാഷ്ട്ര നിയമത്തിന്റെ ലംഘനമാണ് ആക്രമണമെന്ന് ഇന്ത്യയിലെ ഇറാൻ സ്ഥാനപതി കാര്യാലയം വ്യക്തമാക്കി. ആക്രമണത്തെപ്പറ്റി അന്താരാഷ്ട്ര സ്ഥാപനങ്ങൾ അടിയന്തര അന്വേഷണം നടത്തണമെന്ന് ഇറാനിലെ സിവിൽ ഏവിയേഷൻ ഓർഗനൈസേഷൻ ആവശ്യപ്പെട്ടു. അമേരിക്ക ആക്രമണവിഷയത്തിൽ പ്രതികരിച്ചിട്ടില്ല. ഈ മാസം 18നാണ് ഇന്ത്യയിൽ നിന്നുള്ള ആദ്യ മാനുഷികസഹായം ഇറാനിലെത്തിച്ചത് .

യുദ്ധത്തിന്റെ ചെലവ് അറബ് രാജ്യങ്ങളിൽ നിന്നും ഈടാക്കാൻ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഇറാൻ യുദ്ധത്തിന്റെ സാമ്പത്തികഭാരം വഹിക്കാൻ പശ്ചിമേഷ്യയിലെ അറബ് രാജ്യങ്ങളുടെ സഹായം തേടാൻ ട്രംപ് ആഗ്രഹിക്കുന്നുവെന്ന് വൈറ്റ് ഹൗസ് വക്താവ് കരോലിൻ ലെവിറ്റ് വ്യക്തമാക്കി.

അതേസമയം ശത്രുരാജ്യങ്ങളിൽ നിന്നും രാജ്യത്തിനുണ്ടായ നാശനഷ്ടങ്ങളിൽ നഷ്ടപരിഹാരം വാങ്ങാതെ യുദ്ധത്തിൽ നിന്നും പിന്മാറില്ലെന്ന് ഇറാന്റെ സൈനിക ഉപദേഷ്ടാവ് മൊഹ്‌സൻ റെസായി എക്‌സ് പോസ്റ്റിൽ വ്യക്തമാക്കി. ഇറാനുമേലുള്ള എല്ലാ സാമ്പത്തിക ഉപരോധവും അവസാനിപ്പിക്കണമെന്നും അമേരിക്ക ഇറാന്റെ കാര്യങ്ങളിൽ ഇടപെടില്ലെന്ന നിയമപരമായ ഉറപ്പും വേണമെന്നും മൊഹ്‌സൻ റെസായി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *