10 വയസ്സുകാരന്‍ അമ്യൂസ്‌മെന്റ് പാര്‍ക്കില്‍ മരിച്ചു; ‘ഭക്ഷണം കഴിച്ച ഉടൻ പൂളിൽ ഇറങ്ങി, ഛര്‍ദിയും ദേഹാസ്വാസ്ഥ്യവുമുണ്ടായി’



വെഞ്ഞാറമൂട്: വിനോദയാത്രാ സംഘാംഗമായ 10 വയസ്സുകാരന്‍ അമ്യൂസ്‌മെന്റ് പാര്‍ക്കില്‍ മരിച്ചു. വിതുര തേവിയോട് മാതളം നെല്‍സാ ഹൗസില്‍ നബീഷിന്റെയും ധന്യയുടെയും മകന്‍ അഖുല്‍ ശിവയാണ് മരിച്ചത്.

ഭക്ഷണം ശ്വാസകോശത്തില്‍ കുടുങ്ങിയെന്നും ഭക്ഷണം കഴിച്ചയുടനെ പാര്‍ക്കിലെ കുളത്തില്‍ ചാടിയതിനാല്‍ ഛര്‍ദിയും ദേഹാസ്വസ്ഥ്യവുമുണ്ടായതാണ് മരണ കാരണമെന്നും പറയപ്പെടുന്നു. ചൊവ്വാഴ്ച ഉച്ചക്ക് പിരപ്പന്‍കോടിന് സമീപമുള്ള സ്വകാര്യ വിനോദ കേന്ദ്രത്തിലായിരുന്നു സംഭവം.

ബന്ധുക്കളായ 11 പേര്‍ക്കൊപ്പമാണ് കുട്ടിയെത്തിയത്. ഉച്ചക്ക് എല്ലാവരുമൊന്നിച്ച് ഭക്ഷണം കഴിക്കാനിരുന്ന കുട്ടി മറ്റുള്ളവര്‍ ഭക്ഷണം കഴിച്ച് പൂര്‍ത്തിയാക്കുന്നതിനിടെ പൂളിലേക്ക് ചാടി. ഇതോടെ ഛര്‍ദിയും ദേഹാസ്വാസ്ഥ്യവുമുണ്ടാവുകയും പാർക്കിലെ ജീവനക്കാര്‍ കുട്ടിയെ പുറത്തെടുത്ത് പ്രഥമ ശുശ്രൂഷകള്‍ നൽകിയ ശേഷം സമീപത്തെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും വഴിമധ്യേ മരിച്ചു.

വിതുര ഗവ.യു.പി. എസിലെ നാലാം ക്ലാസ് വിദ്യാർഥിയാണ്. സഹോദരി: നിഖ കൃഷ്ണ. വെഞ്ഞാറമൂട് പൊലീസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളജ് മോര്‍ച്ചറിയിലേക്ക് മാറ്റി.