ബാഡ്മിന്റൺ ഏഷ്യ ചാമ്പ്യൻഷിപ്;ആയുഷിന് വെള്ളി

നിങ്ബോ (ചൈന): ബാഡ്മിന്റൺ ഏഷ്യ ചാമ്പ്യൻഷിപ്പിൽ ഇന്ത്യൻ യുവതാരം ആയുഷ് ഷെട്ടിയുടെ സ്വപ്നയാത്രക്ക് ഫൈനലിൽ അന്ത്യം. സ്വർണപ്പോരാട്ടത്തിൽ ലോക ചാമ്പ്യനായ ചൈനയുടെ ഷി യുഖിയോട് പരാജയപ്പെട്ടു ആയുഷ്. ഏകദേശം 42 മിനിറ്റ് നീണ്ടുനിന്ന മത്സരത്തിൽ 8-21, 10-21 സ്കോറിനാണ് കർണാടക സ്വദേശി മുട്ടുമടക്കിയത്. ഇതോടെ ആയുഷിന് വെള്ളി ലഭിച്ചു. 1965ൽ ദിനേശ് ഖന്നക്ക് ശേഷം ഈ ടൂർണമെന്റിന്റെ ഫൈനലിലെത്തുന്ന ആദ്യ ഇന്ത്യൻ പുരുഷ സിംഗ്ൾസ് താരമെന്ന നേട്ടം ആയുഷ് സ്വന്തമാക്കിയിരുന്നു. അന്ന് ഖന്ന സ്വർണം നേടി. ഇന്ത്യയുടെ ചരിത്രത്തിലെ പ്രഥമ വെള്ളിയാണ് ആയുഷിന്റെത്.
ആദ്യ ഗെയിം മുതൽ ഷി യുഖി മത്സരത്തിൽ ആധിപത്യം പുലർത്തി. രണ്ടാം ഗെയിമിന്റെ തുടക്കത്തിൽ ആയുഷ് 7-2ന് മുന്നിലായിരുന്നെങ്കിലും യുഖിയുടെ പരിചയസമ്പത്തിന് മുന്നിൽ പിടിച്ചുനിൽക്കാനായില്ല. ലോക ഒന്നാം നമ്പർ താരം തായ്‍ലൻഡിന്റെ കുൻലാവുട്ട് വിറ്റിഡ്സണിനെ സെമി ഫൈനലിലും നാലാം നമ്പർ ഇന്തോനേഷ്യയുടെ ജൊനാഥൻ ക്രിസ്റ്റിയെ ക്വാർട്ടർ ഫൈനലിലും വീഴ്ത്തിയിരുന്നു ആയുഷ്.
