എരിഞ്ഞടങ്ങി..വെടിക്കെട്ടിൽ ചിതറിത്തെറിക്കുന്ന കുടുംബങ്ങൾ.!
മുണ്ടത്തിക്കോട് പടക്കശാലക്ക് സമീപം പരിശോധന നടത്തുന്ന വിദഗ്ധ സംഘം
തൃശൂർ: രണ്ടു പതിറ്റാണ്ടുമുമ്പ് തൃശൂർ പൂരത്തിലെ തിരുവമ്പാടിയുടെ സാമ്പിൾ വെടിക്കെട്ടിനിടെ ചിതറിത്തെറിച്ച കുണ്ടന്നൂർ പന്തലങ്ങാട്ട് സുന്ദരൻ എന്ന വെടിക്കെട്ട് കലാകാരനെ പൂരപ്രേമികൾ മറന്നുകാണും. ആ ദുരന്തം പകർന്ന മുറിവുകളുണങ്ങാത്ത കുടുംബം ഇന്നുമുണ്ട്. അതുപോലെ നിരവധി കുടുംബങ്ങൾ. മാനത്ത് കരിമരുന്നിൽ വർണവിസ്മയങ്ങളും മായാജാലങ്ങളും തീർക്കുന്നവരുടെ ജീവിതത്തിന്റെ മറുപുറം ദുരന്തങ്ങളുടേതു കൂടിയാണ്.
400ലേറെ വെടിക്കെട്ട് ദുരന്തങ്ങൾ, ആയിരത്തോളം മരണവും. വെടിക്കെട്ടപകടങ്ങളിൽ ചിതറിത്തെറിക്കുന്ന കുടുംബങ്ങളെ കുറിച്ച് പിന്നീട് ആരും അന്വേഷഷിച്ചുപോകാറില്ല. അപകടത്തിന്റെ പുകയൊടുങ്ങുമ്പോൾ ആൾക്കൂട്ടം അടുത്ത പൂരപ്പറമ്പ് തേടി പോകും. ദുരന്തം പകർന്ന ഇരുട്ടിൽ മരണവീടുകളിൽ ശേഷിക്കുന്നവർ തനിച്ചാകും.
ചൊവ്വാഴ്ച നടന്ന തൃശൂർ വെടിക്കെട്ട് ദുരന്തത്തിൽ ലൈസൻസിയായ മുണ്ടത്തിക്കോട് സതീശിന്റെ കുടുംബം തന്നെയാണ് അതിന് ഏറ്റവും വലിയ ഉത്തരം. പരമ്പരാഗതമായി പടക്കനിർമാണ തൊഴിൽ ചെയ്തുവരുന്നവരായിരുന്നു സതീശനും കുടുംബവും. സതീശിന്റെ അച്ഛനും അറിയപ്പെടുന്ന വെടിക്കെട്ട് കരാറുകാരനായിരുന്നു. അദ്ദേഹത്തിന്റെ മരണശേഷമാണ് സതീശ് സ്ഥാപനം ഏറ്റെടുത്തത്. തിരുവമ്പാടി ദേവസ്വമാണ് ഇക്കുറി തൃശൂർ പൂരം വെടിക്കെട്ടിനുള്ള കരാർ സതീശന് നൽകിയത്. മുൻ വർഷങ്ങളിലും സതീശ് തനെനയായിരുന്നു കരാർ.
വെടിക്കെട്ട് ദുരന്തങ്ങളുടെ ചരിത്രം തന്നെ സതീശിന്റെ കുടുംബത്തിന് പറയാനുണ്ട്. സതീശിന്റെ പിതൃസഹോദരനായിരുന്നു മേഖലയിൽ അറിയപ്പെട്ട വെടിക്കെട്ട് കരാറുകാരൻ കുണ്ടന്നൂർ സുന്ദരൻ. സുന്ദരന്റെ ദുരന്തം കേരളം മറക്കാൻ സാധ്യതയില്ല. 2004ലെ തൃശൂർ പൂരത്തിനിടക്ക് പൂരനഗരിയിൽ ചിതറിത്തെറിച്ചതാണ് സുന്ദരൻ. തിരുവമ്പാടി വിഭാഗത്തിന്റെ ലൈസൻസിയായിരുന്നു കുണ്ടന്നൂർ പന്തലങ്ങാട്ട് സുന്ദരൻ. സാമ്പിൾ വെടിക്കെട്ടിനിടെ കുഴിമിന്നി കെട്ടുപോയി. ആർത്തലച്ച ആൾക്കൂട്ടം കൂവാൻ തുടങ്ങി. അപകടമാണെന്നറിഞ്ഞിട്ടും ധൃതിപ്പെട്ട് കുഴിമിന്നി വീണ്ടും കത്തിക്കാൻ എത്തിയപ്പോഴാണ് വെടിക്കോപ്പ് പൊട്ടിത്തെറിച്ച് സുന്ദരന്റെ തല ചിതറിയത്.
എന്നിട്ടും ആ കുടുംബം തൊഴിൽ വിട്ടില്ല. എരുമപ്പെട്ടി കുണ്ടന്നൂരിലെ പന്തലങ്ങാട്ട്, പുഴയ്ക്കൽ കുടുംബങ്ങളിലെ സഹോദരൻമാർ വെടിക്കെട്ട് സാമഗ്രികളുടെ നിർമാണത്തിൽ കേരളത്തിൽതന്നെ പ്രശസ്തരാണ്. തൃശൂർ പൂരമടക്കം ഒട്ടേറെ ക്ഷേത്രോത്സവങ്ങൾക്ക് ഇവരാണ് സ്ഥിരമായി വെടിക്കെട്ട് കരാർ എടുത്തിരുന്നത്.
സുന്ദരന്റെ മരണശേഷം ഭാര്യ ഷീനയെ സുന്ദരന്റെ സഹോദരൻ സുരേഷ് വിവാഹം കഴിച്ചു. ഷീന തിരുവമ്പാടി വെടിക്കെട്ടിന്റെ ലൈസൻസിയായി. മറ്റൊരു വെടിക്കെട്ടപകടം അവരെ വേട്ടയാടി. ലൈസൻസ് നഷ്ടമായി. കടക്കെണിയിലായി. കഴിഞ്ഞ വർഷം അവരുടെ ഭർത്താവ് സുരേഷ് ഒരുമുഴം കയറിൽ ജീവനൊടുക്കി. സുരേഷിന്റെയും സുന്ദരന്റെയും സഹോദരപുത്രൻ സതീശൻ 80 ശതമാനം പൊള്ളലുമായി ആശുപത്രി വെന്റിലേറ്ററിൽ ജീവനുവേണ്ടി പിടയുന്നു. സുന്ദരന്റെ സഹോദരി കോട്ടയിൽ അനിതയും ഭർത്താവ് ബാബുവും സതീശന്റെ പടക്ക നിർമാണശാലയിൽ ജീവനക്കാരായിരുന്നു. അവരും പരിക്കേറ്റ് ചികിത്സയിലാണ്.
മുണ്ടത്തിക്കോടിന്റെ സമീപ പഞ്ചായത്തായ എരുമപ്പെട്ടിയിലെ കുണ്ടന്നൂർ പടക്കനിർമാണത്തിന് പേരുകേട്ട സ്ഥലമാണ്. വേലൂർ പഞ്ചായത്തിലെ വെങ്ങിലശേരിയിൽ രണ്ടുതവണയും വെടിക്കെട്ട് അപകടങ്ങളും മരണങ്ങളുമുണ്ടായി. വെങ്ങിലശേരിയിലെ പടക്കനിർമാണശാലയിൽ 1993 മാർച്ച് 12നുണ്ടായ അപകടത്തിൽ മരിച്ചത് അഞ്ചുപേരാണ്. നെന്മാറ വല്ലങ്ങി വേല വെടിക്കെട്ടിന് സാമഗ്രികൾ തയാറാക്കുന്നതിനിടെയാണ് അന്ന് ദുരന്തമുണ്ടായത്. 10 വർഷത്തിനുശേഷം ഇതേ സ്ഥലത്തെ പടക്കശാലയിലുണ്ടായ സ്ഫോടനത്തിൽ അഞ്ച് പേർ മരിച്ചു. നാലുപേർ സംഭവസ്ഥലത്തും ഒരാൾ ആശുപത്രിയിലുമാണ് മരിച്ചത്.
