സംസ്ഥാനത്ത് ലോഡ്ഷെഡിങില്ല, ഉള്ളത് സ്വാഭാവിക നിയന്ത്രണം മാത്രം: മന്ത്രി കെ. കൃഷ്ണൻകുട്ടി



പാലക്കാട് : സംസ്ഥാനത്ത് അപ്രഖ്യാപിത ലോഡ്ഷെഡിങ് ഏർപ്പെടുത്തിയിട്ടില്ലെന്നും ഓവർലോഡ് മൂലമുണ്ടാകുന്ന സ്വാഭാവിക നിയന്ത്രണങ്ങൾ മാത്രമാണ് ഇപ്പോൾ നിലവിലുള്ളതെന്നും വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി. വൈദ്യുതി ഉപയോഗം റെക്കോർഡുകൾ ഭേദിച്ച് 6195 മെഗാവാട്ട് കടന്ന സാഹചര്യത്തിൽ, ജനങ്ങൾ സ്വയം നിയന്ത്രണം പാലിക്കണമെന്നും മന്ത്രി അഭ്യർത്ഥിച്ചു. നിലവിലെ പ്രതിസന്ധി രണ്ട് ദിവസത്തിനുള്ളിൽ പരിഹരിക്കുമെന്നും മന്ത്രി പറഞ്ഞു.

പുറത്തുനിന്ന് വൻ വില നൽകി വൈദ്യുതി വാങ്ങേണ്ടി വരുന്ന സാഹചര്യമാണുള്ളത്. എന്നാൽ ഇതിന്റെ ഭാരം ജനങ്ങളിലേക്ക് എത്തിക്കാതിരിക്കാൻ, കറന്റ് ചാർജ് വർധിപ്പിക്കാതെ മുന്നോട്ട് പോകാനാണ് സർക്കാർ ശ്രമിക്കുന്നത്. ‘പവർക്കട്ട് ഇല്ലാത്ത 10 വർഷം’ എന്ന എൽ.ഡി.എഫ് പരസ്യത്തിനെതിരെയുള്ള വിമർശനങ്ങളെയും മന്ത്രി തള്ളി. വൈദ്യുതി പ്രതിസന്ധി കേരളത്തിൽ മാത്രമല്ല, ഇന്ത്യയിലുടനീളമുണ്ടെന്നും പ്രതിപക്ഷം ഇക്കാര്യം തിരിച്ചറിയണമെന്നും അദ്ദേഹം പറഞ്ഞു. “പ്രതിപക്ഷം പ്രകൃതിയോട് ചോദിക്കട്ടെ” എന്നായിരുന്നു വിമർശനങ്ങളോടുള്ള മന്ത്രിയുടെ പരിഹാസം.

അതേസമയം, സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ രാത്രികാലങ്ങളിൽ 15 മിനിറ്റോളം പലതവണ വൈദ്യുതി മുടങ്ങുന്നത് ജനങ്ങളെ വലയ്ക്കുന്നുണ്ട്. കൊടുംചൂടിനൊപ്പം വൈദ്യുതി മുടക്കം കൂടി ആയതോടെ പരാതികൾ വ്യാപകമാണ്. ഈ പശ്ചാത്തലത്തിൽ, ഉഷ്ണതരംഗവും വൈദ്യുതി പ്രതിസന്ധിയും വിലയിരുത്തുന്നതിനായി മുഖ്യമന്ത്രി പിണറായി വിജയൻ വിളിച്ച ഉന്നതതല യോഗം ഇന്ന് രാവിലെ 11-ന് ഓൺലൈനായി ചേരും. വൈദ്യുതി നിയന്ത്രണം സംബന്ധിച്ച നിർണായക തീരുമാനങ്ങൾ യോഗത്തിലുണ്ടായേക്കും.