‘കേപ് വെർഡെയോട് തോറ്റ് മെസ്സിയും സംഘവും ലോകകപ്പിൽനിന്ന് പുറത്താകും, ക്രിസ്റ്റ്യാനോയുടെ പോർചുഗൽ ചാമ്പ്യന്മാരാകും’; ദുർമന്ത്രവാദിയുടെ പുതിയ ശാപം!

ന്യൂയോർക്ക്: ഘാനയിലെ ദുർമന്ത്രവാദി നാന ക്വെയ്ക്കൂ ബോൻസാമിന്‍റെ (Nana Kwaku Bonsam) പുതിയ ശാപം അർജന്‍റീന ആരാധകരുടെ നെഞ്ചിടിപ്പ് കൂട്ടുകയാണ്. ലോകകപ്പിന്‍റെ റൗണ്ട് ഓഫ് 32ൽ നിലവിലെ ചാമ്പ്യന്മാരായ ലയണൽ മെസ്സിയും സംഘവും ലോകകപ്പിലെ ഇത്തിരി കുഞ്ഞന്മാരായ കേപ് വെർഡെയോട് തോറ്റ് പുറത്താകുമെന്നാണ് ഈ ദുർമന്ത്രവാദിയുടെ പുതിയ പ്രവചനം.

ഇംഗ്ലണ്ട് സ്ട്രൈക്കർ ഹാരി കെയ്നെ ശപിച്ചതിനു പിന്നാലെയാണ് ഇയാൾ വാർത്തകളിൽ ഇടംപിടിക്കുന്നത്. ഗ്രൂപ്പ് റൗണ്ടിൽ ഘാനക്കെതിരെ ഇംഗ്ലീഷ് നായകന് ഗോളടിക്കാൻ സാധിക്കില്ലെന്ന നാന ക്വെയ്ക്കൂവിന്‍റെ അവകാശവാദം വലിയ ചർച്ചയായിരുന്നു. ഇംഗ്ലണ്ട്-ഘാന മത്സരം നടക്കുന്നതിനു ഏതാനും ദിവസങ്ങൾക്കു മുമ്പായിരുന്നു ദുർമന്ത്രവാദിയുടെ പ്രവചനം. മത്സരത്തിൽ ഹാരി കെയ്ന് നിരാശപ്പെടുത്തുകയും ചെയ്തു. ക്രൊയേഷ്യക്കെതിരെ രണ്ടു ഗോൾ നേടിയ താരത്തിന് ഘാനക്കെതിരായ മത്സരത്തിൽ കാര്യമായ ചലനമുണ്ടാക്കാനായില്ല. കെയ്നിന്‍റെ ശാപം പിൻവലിച്ചെന്ന് നാന ക്വെയ്ക്കൂ പറഞ്ഞതിനു പിന്നാലെ പാനമക്കെതിരെ ഇംഗ്ലീഷ് നായകൻ ഗോളടിച്ചതും കൗതുകമായി.

നോക്കൗട്ട് മത്സരത്തിൽ കരുത്തരായ അർജന്‍റീനയെ ആദ്യമായി ലോകകപ്പ് കളിക്കാനെത്തിയ കേപ് വെർഡെ അട്ടിമറിക്കുമെന്നും മെസ്സിയും സംഘവും ടൂർണമെന്റിൽനിന്ന് പുറത്താകുമെന്നുമാണ് നാന ക്വെയ്ക്കൂ പ്രവചിക്കുന്നത്. ജൂലൈ നാലിന് പുലർച്ചെ 3.30ന് മയാമി സ്റ്റേഡിയത്തിലാണ് അർജന്‍റീന-കേപ് വെർഡെ പോരാട്ടം. ഇത്തവണത്തെ ലോകകപ്പ് കിരീടം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പോർചുഗൽ നേടുമെന്നും അദ്ദേഹം അവകാശപ്പെടുന്നു.

നാന ക്വെയ്ക്കൂ ബോൻസാം എന്നതിന് ‘ബുധനാഴ്ചയുടെ പിശാച്’ എന്നാണ് അർഥമെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഘാനയിലെ അക്രയിലാണ് ഇദ്ദേഹത്തിന്റെ ആശ്രമങ്ങൾ സ്ഥിതി ചെയ്യുന്നത്. ഫുട്ബാൾ മത്സരങ്ങളെക്കുറിച്ചുള്ള ഇദ്ദേഹത്തിന്റെ ഇത്തരം അവകാശവാദങ്ങൾ പലപ്പോഴും വലിയ ചർച്ചകൾക്ക് വഴിവെക്കാറുണ്ട്. അക്കാൻ ഭാഷയിൽ ബോൻസാം എന്നാൽ ‘പിശാച്’ എന്നാണ് അർഥം. 2014ലെ ലോകകപ്പിൽ ക്രിസ്റ്റ്യാനോ റൊണാൾഡോക്കെതിരെ മന്ത്രവാദം നടത്തിയെന്ന് അവകാശപ്പെട്ടതോടെയാണ് ഇദ്ദേഹം അന്താരാഷ്ട്രതലത്തിൽ ശ്രദ്ധിക്കപ്പെട്ടത്. സി.ആർ7ന്‍റെ കാൽമുട്ടിന് മത്സരത്തിനിടെ പരിക്കേറ്റിരുന്നു.

ലോകകപ്പിൽ മികച്ച ഫോമിലുള്ള മെസ്സി, ഗോള്‍ഡന്‍ ബൂട്ട് പോരാട്ടത്തില്‍ ആറു ഗോളുകളുമായി ഒന്നാമതാണ്. അതേസമയം, ആഫ്രിക്കൻ രാജ്യമായ കേപ് വെർഡെ ലോകകപ്പിൽ ഏവരെയും അത്ഭുതപ്പെടുത്തുകയാണ്. ഗ്രൂപ്പ് ഘട്ടത്തിൽ കളിച്ച മൂന്ന് മത്സരങ്ങളിലും സമനില പൊരുതിനേടിയാണ് നോക്കൗട്ടിലേക്ക് യോഗ്യത നേടിയത്. കരുത്തരായ സ്പെയിനും യുറുഗ്വായിയും ഉൾപ്പെട്ട ഗ്രൂപ്പിൽ നിന്നാണ് അവർ പൊരുതിക്കയറിയത്.

ഗ്രൂപ്പ് എച്ചിലെ അവസാന മത്സരത്തിൽ സൗദി അറേബ്യയെ ഗോൾരഹിത സമനിലയിൽ തളച്ചതോടെയാണ് പ്രീ-ക്വാർട്ടർ ഉറപ്പാക്കിയത്. എന്തായാലും, കേപ് വെർഡെക്കെതിരായ മല്‍സരത്തില്‍ മെസ്സിയുടെ അർജന്‍റീന ജയിക്കുമോ ദുർമന്ത്രവാദിയുടെ ശാപം ജയിക്കുമോ എന്നറിയാൻ കാത്തിരിക്കുകയാണ് ഫുട്ബാൾ ലോകം.