കേരള ഇനി മുതല്‍ ‘കേരളം’; സംസ്ഥാനത്തിന്റെ പേരുമാറ്റത്തിനുള്ള ബിൽ രാജ്യസഭയും കടന്നു

ന്യൂഡല്‍ഹി: സംസ്ഥാനത്തിന്‍റെ ഔദ്യോഗിക നാമം കേരളം എന്നാക്കാനുള്ള ബില്ല് രാജ്യസഭയും പാസാക്കി.

സംസ്ഥാനത്തിന്റെ ഔദ്യോഗിക പേര് ‘കേരള’ എന്നതു മാറ്റി ‘കേരളം’ എന്നാക്കുന്നതാണ് ബിൽ. ഇരുസഭകളും ബിൽ പാസാക്കിയതോടെ വീണ്ടും രാഷ്ട്രപതിയുടെ അന്തിമാനുമതിക്കായി അയയ്ക്കും. ഇതിൽ രാഷ്ട്രപതി ഒപ്പുവയ്ക്കുന്നതോടെ ഭരണഘടനയുടെ ഒന്നാം ഷെഡ്യൂളിൽ ഭേദഗതി വരുത്തി കേന്ദ്ര സർക്കാർ വിജ്ഞാപനം പുറപ്പെടുവിക്കും. പേരുമാറ്റത്തിനുള്ള നിര്‍ദേശത്തിന് കേന്ദ്ര മന്ത്രിസഭ 2026 ഫെബ്രുവരി 24ന് ഔദ്യോഗികമായി അംഗീകാരം നല്‍കി.

നടപടിക്രമങ്ങൾ പൂർത്തിയാകുന്നതോടെ എല്ലാ ഔദ്യോഗിക രേഖകളിലും ഇംഗ്ലിഷ് ഉൾപ്പെടെയുള്ള ഇതര ഭാഷകളിലും ‘Government of Kerala’ എന്നതിനു പകരം ‘Government of Keralam’ എന്ന് ഔദ്യോഗികമായി രേഖപ്പെടുത്തിത്തുടങ്ങും.

പേരുമാറ്റം ഖജനാവിനു ചെലവുള്ളതാണ്. സെക്രട്ടേറിയറ്റ് മുതൽ വില്ലേജ് ഓഫിസുകൾ വരെയുള്ള സർക്കാർ ഓഫിസുകളുടെ ബോർഡുകൾ, സീലുകൾ, ലെറ്റർ പാഡുകൾ, ലോഗോകൾ എന്നിവ മാറ്റണം. സർട്ടിഫിക്കറ്റുകൾ, ഗസറ്റുകൾ, റേഷൻ കാർഡ് ഉൾപ്പെടെയുള്ള ലക്ഷക്കണക്കിനു രേഖകൾ പുതിയ പേരിൽ അച്ചടിക്കേണ്ടി വരും.

Leave a Reply

Your email address will not be published. Required fields are marked *