ഈ പോസ്റ്റ് നിങ്ങൾ വായിക്കുമ്പോൾ ഞാൻ ലോകത്ത് ഉണ്ടാവില്ല; ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നിഷേധിച്ചതിനെതിരെ ഫേസ്ബുക്ക് പോസ്റ്റിട്ട് ഓട്ടോ ഡ്രൈവർ ജീവനൊടുക്കി

മലപ്പുറം : ഓട്ടോറിക്ഷക്ക് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നിഷേധിച്ചതിനെതിരെ ഫേസ്ബുക്ക് പോസ്റ്റിട്ട് ഓട്ടോ ഡ്രൈവർ ജീവനൊടുക്കി. കിഴിശ്ശേരി മുണ്ടംപറമ്പ് സ്വദേശി എം.ഷൗക്കത്തലിയാണ് ആത്മഹത്യ ചെയ്തത്. ഈ പോസ്റ്റ് നിങ്ങൾ വായിക്കുമ്പോൾ ഞാൻ ഈ ലോകത്ത് ഉണ്ടാവില്ലെന്നും എന്‍റെ മരണത്തിന് കാരണം കേരളത്തിലെ മോട്ടോർ വാഹന വകുപ്പ് മാത്രമാണെന്നും പറഞ്ഞ് ഫേസ്ബുക്കിൽ മണിക്കൂറുകൾക്ക് മുമ്പ് പോസ്റ്റിട്ട ശേഷമായിരുന്നു ആത്മഹത്യ.

വാഹനത്തിന്റെ ഫിറ്റ്നസ് പുതുക്കി ലഭിക്കുന്നതിനായി കഴിഞ്ഞ പത്തു മാസത്തോളമായി ഏജന്റുമാരുടെയും എം.വി.ഡി ഓഫീസുകളുടെയും പിന്നാലെ നടക്കുകയായിരുന്നുവെന്നും, കൈക്കൂലി നൽകാത്തതിന്റെ പേരിൽ ഉദ്യോഗസ്ഥർ ഫിറ്റ്നസ് നിഷേധിക്കുകയായിരുന്നുവെന്നും ഷൗക്കത്തലി ആരോപിക്കുന്നു.

വാഹനം നിരത്തിലിറക്കാൻ സാധിക്കാതായതോടെ വരുമാനം പൂർണമായി നിലച്ചു. ഇതോടെ വായ്പാ തിരിച്ചടവുകൾ മുടങ്ങുകയും കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്കും മാനസിക വിഷമത്തിലേക്കും തള്ളിവിടപ്പെടുകയുമായിരുന്നു. തനിക്കൊപ്പം കുടുംബമോ ബന്ധുക്കളോ ഇല്ലാത്തതിനാൽ മരണശേഷമെങ്കിലും നീതി ലഭിക്കാൻ പൊതുസമൂഹം ശബ്ദമുയർത്തണമെന്ന് ഷൗക്കത്ത് അഭ്യർത്ഥിക്കുന്നു.

സംഭവത്തിൽ പ്രഹസന അന്വേഷണം നടത്തിയാൽ ഉദ്യോഗസ്ഥർ രക്ഷപ്പെടാൻ സാധ്യതയുണ്ടെന്നും ഷൗക്കത്ത് ആശങ്ക പ്രകടിപ്പിക്കുന്നുണ്ട്. വാഹനത്തിൽ ചെയ്ത സ്റ്റീൽ വർക്കിന്റെ പേര് പറഞ്ഞ് വണ്ടി ‘അൺഫിറ്റ്’ ആണെന്ന് വരുത്തിത്തീർക്കാൻ വകുപ്പ് ശ്രമിച്ചേക്കാം. എന്നാൽ മുൻപ് രണ്ടു തവണ ഇതേ വാഹനം സർട്ടിഫൈ ചെയ്തതും ഇതേ വകുപ്പ് തന്നെയാണെന്ന് പോസ്റ്റിൽ വ്യക്തമാക്കുന്നു. വിഷയത്തിൽ ആഭ്യന്തര വകുപ്പും ഹൈക്കോടതിയും നേരിട്ട് ഇടപെടണം.

മോട്ടോർ വാഹന വകുപ്പിലെ അഴിമതിയുടെ പ്രധാന കാരണം ഏജന്റ് സംവിധാനമാണ്. ഇടനിലക്കാരെ ഒഴിവാക്കിയാൽ തന്നെ ഭൂരിഭാഗം അഴിമതിയും ഇല്ലാതാക്കാം. വിവരാവകാശ നിയമം ശക്തമായ ആയുധമാക്കി ജനങ്ങൾ അഴിമതിക്കെതിരെ പ്രതികരിക്കണമെന്നും ഓർമിപ്പിച്ചാണ് കുറിപ്പ് അവസാനിക്കുന്നത്. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മൃതദേഹം മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ.