'എന്തിനെന്നെ കുറുപ്പാക്കി, എന്തിനെന്നെ വേട്ടയാടി?'; സുകുമാരക്കുറുപ്പായി ചിത്രീകരിച്ചതിനെതിരെ ദാമോദര മേനോന്റെ പ്രതികരണം

തിരുവനന്തപുരം: എന്തിനെന്നെ കുറുപ്പാക്കിയെന്ന് സുകുമാരക്കുറുപ്പ് എന്ന തരത്തിൽ പ്രചരിച്ച ചിത്രത്തിലുള്ള തൃശൂർ കരുമാത്ര സ്വദേശി ബ്രൂണയിൽ കഴിയുന്ന ദാമോദര മേനോൻ. ‘എന്തിനെന്നെ കുറുപ്പാക്കി, എന്തിനെന്നെ വേട്ടയാടി? വേട്ടയാടലിനു പിന്നിൽ ഗൂഢാലോചനയുണ്ടെന്നും ദാമോദര മേനോൻ പ്രതികരിച്ചു. വാർത്തകൾ പുറത്തുവന്നശേഷം ആദ്യമായാണ് ദാമോദര മേനോൻ മാധ്യമങ്ങളോട് പ്രതികരിക്കുന്നത്.

വിവാദങ്ങൾക്കു പിന്നിൽ ചില വ്യവസായികളാണെന്ന് ദാമോദര മേനോൻ പറഞ്ഞു. മൂന്നുപേർ വീട്ടിൽ അതിക്രമിച്ചു കയറി. സുകുമാരക്കുറുപ്പ് അല്ലെന്ന് പറഞ്ഞെങ്കിലും അവർ ഫോട്ടോയെടുത്ത് പ്രചരിപ്പിച്ചു. അവരെ കാലങ്ങളായി അറിയാം. സുരക്ഷയിൽ ആശങ്കയുണ്ട്. വാർത്ത പുറത്തു വന്നതോടെ ആളുകൾ തുറിച്ചു നോക്കുന്നു. താൻ ആർക്കും ദോഷം ചെയ്തിട്ടില്ല. അവരുടെ ലക്ഷ്യം അറിയില്ല. കുടുംബത്തോടൊപ്പം താമസിക്കണം. സംസ്ഥാന സർക്കാർ സഹായിക്കണമെന്നും മേനോൻ അഭ്യർഥിച്ചു.

ബ്രൂണയിൽ കഴിയുന്ന ദാമോദര മേനോനെ കേരളത്തിൽ എത്തിച്ച് ചികിത്സയും താമസസൗകര്യവും ഒരുക്കാൻ നോർക്ക റൂട്ട്‌സ് കഴിഞ്ഞ മാസം ഇടപെടൽ നടത്തിയിരുന്നു. മേനോന്റെ സംരക്ഷണം ഏറ്റെടുക്കാൻ കുടുംബം തയാറാകാത്ത സാഹചര്യത്തിലായിരുന്നു നോർക്കയുടെ ഇടപെടൽ. ഇതിനിടയിലാണ് ദാമോദര മേനോൻ സുകുമാരക്കുറുപ്പ് ആണെന്ന തരത്തിൽ ചിലർ പ്രചാരണം നടത്തിയത്.

ബ്രൂണയ് ദാരുസലാമിലെ ഇന്ത്യൻ ഹൈക്കമീഷനിൽനിന്ന് കിട്ടിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ദാമോദര മേനോനെ സഹായിക്കാൻ സർക്കാർ ഇടപെടൽ അനിവാര്യമാണെന്നു കാട്ടി നോർക്ക സർക്കാരിനു ജൂലൈ 2ന് കത്തു നൽകിയത്. ദാമോദര മേനോൻ ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങൾ നേരിടുകയാണെന്നും കിഡ്‌നി സംബന്ധമായ അസുഖങ്ങളാൽ ചികിത്സയിലാണെന്നും കത്തിൽ പറഞ്ഞിരുന്നു. സ്ഥിരമായി താമസിക്കാൻ ഇടമില്ലാത്തതിനാൽ ഹൈക്കമീഷൻ ഒരുക്കിയ താൽക്കാലിക സംരക്ഷണത്തിലാണ് മേനോൻ കഴിയുന്നത്.

അദ്ദേഹത്തിന്റെ സംരക്ഷണം ഏറ്റെടുക്കാൻ കുടുംബം തയാറാകാത്ത സാഹചര്യത്തിൽ പരിചരണവും താമസസൗകര്യവും അടിയന്തരമായി ആവശ്യമാണെന്നും ഹൈക്കമീഷൻ അറിയിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ കേരളത്തിൽ താമസസൗകര്യവും ചികിത്സ സൗകര്യവും ഒരുക്കാൻ സർക്കാർ ഇടപെടൽ ആവശ്യപ്പെട്ടാണ് നോർക്ക കഴിഞ്ഞ മാസം കത്തു നൽകിയത്. വാടക നൽകാത്തതിനാൽ വീട്ടുടമസ്ഥയായ ചൈനീസ് യുവതിയാണ് മേനോനെ ഇന്ത്യൻ ഹൈക്കമീഷനിൽ എത്തിച്ചത്.

തുടർന്ന് സന്നദ്ധ പ്രവർത്തകർ ഇദ്ദേഹത്തിന്റെ പാസ്‌പോർട് വിവരങ്ങൾ ശേഖരിച്ച് മലേഷ്യ, ഓസ്‌ട്രേലിയ എന്നിവിടങ്ങളിൽ കഴിയുന്ന മക്കളെയും ഭാര്യയെയും ബന്ധപ്പെട്ടു. എന്നാൽ, അവരാരും മേനോനെ ഏറ്റെടുക്കാൻ തയാറായില്ല. തുടർന്ന് നാട്ടിലുള്ള ബന്ധുക്കളെ കണ്ടെത്തി. മേനോന് നാട്ടിൽ വസ്തുവകകൾ ഉണ്ടെന്നും നാട്ടിലെത്തിച്ചാൽ നോക്കാമെന്നും ബന്ധുക്കൾ ഉറപ്പു നൽകി. തുടർന്നാണ് കമീഷൻ നോർക്കയുമായി ബന്ധപ്പെട്ടത്. മേനോനെ നാട്ടിലെത്തിക്കാനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്.