ഏഷ്യൻ ഗെയിംസ് മുമ്പേ മെഡൽ ജേതാക്കൾക്ക് പാരിതോഷികം പ്രഖ്യാപിച്ച് സർക്കാർ; നിർണായക പ്രഖ്യാപനം കായിക മന്ത്രി ഒ.ജെ. ജനീഷിന്‍റേത്

തിരുവനന്തപുരം: ഏഷ്യൻ ഗെയിംസിൽ പങ്കെടുക്കുന്ന കേരളത്തിലെ കായികതാരങ്ങൾക്കും മെഡൽ ജേതാക്കൾക്കും മുൻകൂറായി പാരിതോഷികം പ്രഖ്യാപിച്ച് സംസ്ഥാന സർക്കാർ. കായിക അസോസിയേഷനുകളുടെ യോഗത്തിൽ സംസാരിക്കവെയാണ് മന്ത്രി ഒ.ജെ. ജനീഷ് നിർണായക പ്രഖ്യാപനങ്ങളും പ്രഖ്യാപിച്ചത്.

സ്വർണമെഡൽ നേടുന്ന താരത്തിന് 50 ലക്ഷം രൂപയും വെള്ളി മെഡലിന് 30 ലക്ഷം രൂപയും വെങ്കലം നേടുന്ന താരത്തിന് 20 ലക്ഷം രൂപയും നൽകുമെന്ന് മന്ത്രി യോഗത്തിൽ അറിയിച്ചു. ഗെയിംസിൽ മാറ്റുരയ്ക്കുന്ന 30 മലയാളി കായികതാരങ്ങൾക്കും മുൻകൂറായി ഒരു ലക്ഷം രൂപ വീതം നൽകും. ഇതിനുപുറമേ വിജയികളുടെ പരിശീലകർക്കും ലക്ഷങ്ങളാണ് പാരിതോഷികമായി സർക്കാർ പ്രഖ്യാപിച്ചിട്ടുള്ളത്.

ദേശീയ തലത്തിൽ കേരളത്തിന്റെ കായികമേഖല വളരെ താഴേക്ക് പോയെന്ന് വ്യക്തമാക്കിയ മന്ത്രി, കായിക സംഘടനകൾ പുതിയ ശീലങ്ങളിലേക്ക് മാറണമെന്നും പോരായ്മകൾ തിരുത്തി മുന്നോട്ടുപോകണമെന്നും ആവശ്യപ്പെട്ടു. കായികതാരങ്ങൾക്ക് ഒരു അവസരം നഷ്ടമായാൽ അത് പിന്നീട് തിരികെ ലഭിക്കില്ലെന്നും അസോസിയേഷനുകളിലെ തർക്കം മൂലം ഒരു താരത്തിനും അവസരം നഷ്ടപ്പെടാൻ പാടില്ലെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. ഒരു മത്സരാർത്ഥിയെ വിലക്കുന്നതിന് മുൻപ് ഓരോ അസോസിയേഷനും നൂറുതവണ ആലോചിക്കണമെന്നും മന്ത്രി കർശന നിർദ്ദേശം നൽകി.

കളത്തിനു പുറത്തുള്ള മത്സരങ്ങൾ കാരണം കായികതാരങ്ങൾ അസോസിയേഷനുകൾക്ക് മുന്നിൽ അഭയാർത്ഥികളെപ്പോലെ നിൽക്കേണ്ടി വരുന്ന ദയനീയ അവസ്ഥയാണുള്ളത്. അർഹിക്കുന്ന അംഗീകാരം ലഭിക്കാത്തതിനാൽ കേരളത്തിലെ പ്രതിഭകളെ മറ്റ് സംസ്ഥാനങ്ങൾ കൊണ്ടുപോവുകയാണ്. എല്ലാവർക്കും ജോലി നൽകാൻ സർക്കാരിന് സാധിക്കില്ലെങ്കിലും കായികമേഖലയിൽ ആവശ്യമായ നയപരമായ മാറ്റങ്ങൾ ഉടൻ കൊണ്ടുവരുമെന്നും മന്ത്രി ഒ.ജെ. ജനീഷ് കൂട്ടിച്ചേർത്തു.