കോട്ട്, കൂളിങ് ഗ്ലാസ്, വിന്റേജ് കാർ; 80s ലുക്കിൽ തിളങ്ങി രാഷ്ട്രീയ നേതൃത്വം

സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ എൺപതുകളിലേക്കുള്ള മടങ്ങിപ്പോക്കാണ് തരംഗം. ‘വാട്ട് വുഡ് ഐ ലുക്ക് ലൈക്ക് ഇൻ ദി 80s’ എന്ന ആർട്ടിഫിഷ്യൽ ഇന്റലിജൻസ് പ്രോംപ്റ്റിലൂടെ തങ്ങളുടെ പഴയകാല ലുക്ക് പരീക്ഷിക്കുന്ന തിരക്കിലാണ് നെറ്റിസൺസ്. പുതിയ തലമുറയ്ക്കൊപ്പം കേരളത്തിലെ രാഷ്ട്രീയ നേതാക്കളും ഈ എ.ഐ ട്രെൻഡ് ഏറ്റെടുത്തതോടെ സോഷ്യൽ മീഡിയയിലെ കമന്റ് ബോക്സുകളിൽ ജെൻസിയും സജീവമായിരിക്കുകയാണ്.

എൺപതുകളിലെ വാഹനങ്ങൾ, വസ്ത്രധാരണം, പശ്ചാത്തലം എന്നിവ കൃത്യമായി സമന്വയിപ്പിച്ചാണ് എ.ഐ സാങ്കേതികവിദ്യയുടെ സഹായത്തോടെ ചിത്രങ്ങൾ തയ്യാറാക്കുന്നത്. കോട്ടും സൺഗ്ലാസും ധരിച്ചുള്ള തന്റെ എ.ഐ ചിത്രം ‘എന്നാൽ പിന്നെ ഞാനും’ എന്ന അടിക്കുറിപ്പോടെയാണ് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പങ്കുവെച്ചത്. ‘ലേറ്റായാലും…’ എന്ന തലക്കെട്ടോടെ ബി.ജെ.പി നേതാവ് കെ. സുരേന്ദ്രനും, ‘ട്രെൻഡിനൊപ്പം ഞങ്ങളും’ എന്ന് കുറിച്ചുകൊണ്ട് എ.എ. റഹീം എം.പിയും ഭാര്യക്കൊപ്പമുള്ള ചിത്രം പോസ്റ്റ് ചെയ്തു. ഇതിനുപുറമെ മുഖ്യമന്ത്രി വി.ഡി. സതീശൻ, പ്രതിപക്ഷ നേതാവ് പിണറായി വിജയൻ എന്നിവരുടെ ആരാധകർ തയ്യാറാക്കിയ റെട്രോ ചിത്രങ്ങളും ഫാൻസ് പേജുകളിലൂടെ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

മന്ത്രിമാരായ എൻ. ഷംസുദ്ദീൻ, ടി. സിദ്ദിഖ്, പി.കെ. ബഷീർ റോജി എം. ജോൺ, ഒ.ജെ. ജനീഷ് എം.എൽ.എമാരായ ഉമാ തോമസ്, വി.എസ്. ജോയ്, മാത്യു കുഴൽനാടൻ, കെ.എം. അഭിജിത് സി.പി.എം നേതാക്കളായ ആനാവൂർ നാഗപ്പൻ, മുൻ മന്ത്രി വി. ശിവൻകുട്ടി, മുൻ എം.എൽ.എ എൽദോസ് കുന്നപ്പിള്ളി തുടങ്ങിയവരാണ് ട്രെന്‍ഡില്‍ ഹിറ്റടിച്ചിരിക്കുന്നത്

രസകരമായ കമന്റുകളാണ് നേതാക്കളുടെ ചിത്രങ്ങൾക്ക് താഴെ നിറയുന്നത്. മുൻ മന്ത്രി വി. ശിവൻകുട്ടിയുടെ എ.ഐ ചിത്രത്തെ സുകുമാര കുറുപ്പിനോട് ഉപമിച്ചുള്ള കമന്റുകൾ ഇതിനോടകം വൈറലായിട്ടുണ്ട്. അക്കാലത്തെ ക്യാമ്പസ് ഓർമകൾ പങ്കുവെച്ചുകൊണ്ട് നേതാക്കളുടെ പഴയ സുഹൃത്തുക്കളും പോസ്റ്റുകൾക്ക് താഴെ രംഗത്തെത്തിയിട്ടുണ്ട്.

അതേസമയം, ആർട്ടിഫിഷ്യൽ ഇന്റലിജൻസിനെ ആശ്രയിക്കാതെ തന്റെ എൺപതുകളിലെ യഥാർത്ഥ ഫോട്ടോ തന്നെയാണ് മുൻ മന്ത്രി എം.കെ. മുനീർ പങ്കുവെച്ചത്. എൺപതുകളിലെ ഫാഷനും ശൈലിയും നേരിട്ട് അനുഭവിച്ചറിഞ്ഞ നേതാക്കൾ തന്നെ പുതിയ കാലത്തെ ഈ ഡിജിറ്റൽ ട്രെൻഡിന്റെ ഭാഗമായത് സോഷ്യൽ മീഡിയ ഇരുകൈയും നീട്ടിയാണ് സ്വീകരിച്ചിരിക്കുന്നത്.