ആലപ്പുഴ അരൂർ – തുറവൂർ ഉയരപ്പാത നിർമാണത്തിനിടെ അപകടം; ഗർഡർ പിക്ക് അപ്പ് വാനിന് മുകളിൽ വീണ് ഒരു മരണം

 

Accident during construction of Aroor-Thuravoor elevated road in Alappuzha; One dead after girder falls on pick-up van

ആലപ്പുഴ: ആലപ്പുഴയിൽ അരൂർ – തുറവൂർ ഉയരപ്പാത നിർമാണ മേഖലയിൽ ഗർഡറുകൾ പിക്കപ്പ് വാനിന് മുകളിൽ വീണ് ഒരു മരണം. പിക്കപ്പ് വാൻ ഡ്രൈവർ ഹരിപ്പാട് പള്ളിപ്പാട് സ്വദേശി രാജേഷാണ് മരിച്ചത്.

പുലര്‍ച്ചെ രണ്ടരയോടെയാണ് സംഭവം. ഓടിക്കൊണ്ടിരുന്ന പിക്കപ്പ് വാനിൻ്റെ മുകളിലേക്കാണ് വീണത്. മൂന്ന് മണിക്കൂര്‍ നീണ്ട ശ്രമത്തിനൊടുവിലാണ് ഡ്രൈവറുടെ മൃതദേഹം പുറത്തെടുത്തത്. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. ഗര്‍ഡര്‍ മാറ്റാനുള്ള ശ്രമങ്ങൾ തുടരുകയാണ്. ഇതിനെ തുടര്‍ന്ന് ദേശീയപാതയിൽ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുകയാണ്. എറണാകുളത്ത് നിന്നു വാഹനങ്ങൾ അരൂരിൽ നിന്നും വഴി തിരിച്ചു വിടുന്നു. ചേർത്തല എക്സ്റേ ജംഗ്ഷനിൽ നിന്നും വഴിതിരിച്ചുവിടുകയാണ്.

ദേശീയപാതയുടെ വീതി കൂട്ടി നിര്‍മാണം നടക്കുന്ന സമയം കൂടിയാണിത്. രാത്രികാലങ്ങളിലാണ് കൂടുതൽ നിര്‍മാണവും നടക്കുന്നത്. ഈ സമയത്ത് തൊഴിലാളികൾ തന്നെ അവരുടെ കയ്യിലുള്ള ചുവന്ന നിറത്തിലുള്ള സിഗ്നൽ കാണിച്ച് വാഹനങ്ങൾ തടഞ്ഞുനിര്‍ത്തുകയോ വഴിതിരിച്ചുവിടുകയോ ചെയ്യാറുണ്ട്. ഈ സാഹചര്യമാണെങ്കിൽ എങ്ങനെയാണ് പിക്കപ്പ് വാൻ എങ്ങനെയാണ് ഇതിലൂടെ കടന്നുപോയെന്ന സംശയത്തിലാണ്. കൃത്യം പിക്ക് അപ്പ് വാനിന്‍റെ മുകളിലേക്കാണ് ഗര്‍ഡര്‍ വീണത്.

അപകടം അങ്ങേയറ്റം വേദനയുണ്ടാക്കുന്നത്: കെ.സി വേണുഗോപാൽ

അപകടം അങ്ങേയറ്റം വേദനയുണ്ടാക്കുന്നതാണെന്ന് കോൺഗ്രസ് നേതാവ് കെ.സി വേണുഗോപാൽ പറഞ്ഞു. ഏത് സമയത്തും അപകടം എന്ന പേടിയിലായിരുന്നു. പല പ്രാവശ്യം മുന്നറിയിപ്പ് കൊടുത്തു. കേന്ദ്രത്തിനു പല തവണ കത്തെഴുതി. മനുഷ്യ ജീവന് ഒരു വിലയും കൊടുക്കാത്ത സമീപനമാണ്. സൈൻ ബോർഡുകൾ പോലുമില്ല. പല പ്രാവശ്യം ആവശ്യപ്പെട്ടതാണ്. സർവീസ് റോഡുകൾ മെച്ചപ്പെടുത്തി എടുക്കേണ്ടതാണ്. അതും അവിടെ ചെയ്തില്ല. ഇനിയും അപകടം ഉണ്ടാകാൻ പാടില്ല. കേന്ദ്രമന്ത്രിയുടെ ശ്രദ്ധയിൽ പെടുത്തും. സുരക്ഷ ഉറപ്പാക്കാതെയാണ് നിർമാണം.

Leave a Reply

Your email address will not be published. Required fields are marked *