ഫയറായി ആകാശ്ദീപ്; ഇംഗ്ലണ്ടിനെതിരായ ടെസ്റ്റിൽ ഇന്ത്യക്ക് നാല് വിക്കറ്റ് അകലെ ജയം
ബെർമിങ്ങാം: ഇന്ത്യ-ഇംഗ്ലണ്ട് രണ്ടാം ക്രിക്കറ്റ് ടെസ്റ്റ് ആവേശകരമായ അന്ത്യത്തിലേക്ക്. അവസാനദിനമായ ഇന്ന് ലഞ്ചിന് പിരിയുമ്പോൾ 153-6 എന്ന നിലയിലാണ് ആതിഥേയർ. ജാമി സ്മിത്താണ് ക്രീസിൽ. ആദ്യ സെഷന് മുൻപായുള്ള അവസാന ഓവറിൽ ഇംഗ്ലീഷ് നായകൻ ബെൻ സ്റ്റോക്ക്‌സിനെ(33) വിക്കറ്റിന് മുന്നിൽകുരുക്കി വാഷിങ്ടൺ സുന്ദർ ഇന്ത്യക്ക് നിർണായക ബ്രേക്ക്ത്രൂ നൽകി. 608 റൺസ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തുന്ന ഇംഗ്ലണ്ടിന് ഇനിയും 455 റൺസ് കൂടി വേണം. അഞ്ചാംദിനമായ ഇന്ന് മഴമൂലം രണ്ട് മണിക്കൂറോളം വൈകിയാണ് മത്സരം ആരംഭിച്ചത്. നാല് വിക്കറ്റ് നേടിയ ആകാശ് ദീപാണ് ആതിഥേയരെ തകർത്തത്.Akashdeep
മൂന്നിന് 72 എന്ന നിലയിൽ അഞ്ചാം ദിനം ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ടിന് ആദ്യ സെഷനിൽ മൂന്ന് വിക്കറ്റാണ് നഷ്ടമായത്. ഒലീ പോപ്പിനെ(24) വീഴ്ത്തി ഇന്ത്യ ആദ്യ പ്രഹരമേൽപ്പിച്ചു. ആകാശ്ദീപ് ഇംഗ്ലീഷ് ബാറ്ററെ ക്ലീൻബൗൾഡാക്കുകയായിരുന്നു. പിന്നാലെ ഹാരി ബ്രൂക്കിനെ വിക്കറ്റിന് മുന്നിൽകുരുക്കി ഇന്ത്യൻ പേസർ മികവ് ആവർത്തിച്ചു. തുടർന്ന് സ്റ്റോക്സ് – സ്മിത്ത് സഖ്യം 70 റൺസ് കൂട്ടിചേർത്തു. എന്നാൽ ലഞ്ചിന് മുൻപെ സ്റ്റോക്സിനെ വീഴ്ത്തി സന്ദർശകർ വിജയത്തോട് അടുത്തു. ഓപ്പണർമാരായ ബെൻ ഡക്കറ്റ്, സാക് ക്രോളി, ജോ റൂട്ട് എന്നിവരുടെ വിക്കറ്റുകൾ ഇന്നലെ ഇംഗ്ലണ്ടിന് നഷ്ടമായിരുന്നു.
നേരത്തെ ക്യാപ്റ്റൻ ശുഭ്മാൻ ഗില്ലിന്റെ സെഞ്ചുറിയുടെയും രവീന്ദ്ര ജഡേജ, ഋഷഭ് പന്ത്, കെ എൽ രാഹുൽ എന്നിവരുടെ അർധസെഞ്ചുറികളുടെയും ബലത്തിൽ രണ്ടാം ഇന്നിങ്‌സിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 427 റൺസിൽ ഇന്ത്യ ഇന്നിങിസ് ഡിക്ലയർ ചെയ്യുകയായിരുന്നു.