ബാഹുബലി ഷായുടെ അറസ്റ്റ്: ‘ഗുജറാത്ത് സമാചാർ’ പിടിച്ചെടുക്കാന്‍ അദാനിയുടെ നീക്കം?
അഹ്മദാബാദ്: ഗുജറാത്തിലെ ഏറ്റവും പ്രചാരമുള്ള മാധ്യമസ്ഥാപനമാണ് ‘ഗുജറാത്ത് സമാചാർ’. ഒരു നൂറ്റാണ്ടിനടുത്തു പാരമ്പര്യമുള്ള പത്രം. ഇതേ കമ്പനിക്കു കീഴിലുള്ള ‘ഗുജറാത്ത് സമാചാർ ടെലിവിഷൻ’ എന്ന ജി.എസ്.ടി.വി സംസ്ഥാനത്തെ മുൻനിര വാർത്താ ചാനലുമാണ്. ഒരു ഇ.ഡി അറസ്റ്റിന്റെ പേരിൽ ദേശീയതലത്തിൽ വാർത്തകളില്‍ നിറയുകയാണിപ്പോൾ ആ മാധ്യമസ്ഥാപനം. സമാചാർ സഹ ഉടമ ബാഹുബലി ഷായുടെ അറസ്റ്റാണു വലിയ രാഷ്ട്രീയ വിവാദമായി മാറിയിരിക്കുന്നത്.arrest
വ്യാഴാഴ്ച പാതിരാവിലാണ് സ്വന്തം വസതിയിൽനിന്ന് ബാഹുബലി ഷായെ എൻഫോഴ്‌സ്‌മെന്റ് ഡയരക്ടറേറ്റ് അറസ്റ്റ് ചെയ്തുകൊണ്ടുപോയത്. കള്ളപ്പണം വെളുപ്പിക്കൽ കേസിലാണു നടപടിയെന്നാണു വിവരം. ബുധനാഴ്ച മുതൽ മാധ്യമസ്ഥാപനത്തിന്റെ ഓഫിസുകളിലും ഉടമകളുടെ വസതികളിലും നടന്ന 42 മണിക്കൂർ നീണ്ട റെയ്ഡിനൊടുവിലായിരുന്നു ബാഹുബലി ഷായുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.
അറസ്റ്റ് വിവരം ഇ.ഡി പരസ്യമാക്കിയിട്ടില്ലെങ്കിലും, നടപടി ബാഹുബലിയുടെ സഹോദരനും പത്രത്തിന്റെ മാനേജിങ് എഡിറ്ററുമായ ശ്രേയാൻഷ് ഷാ സ്ഥിരീകരിച്ചു കഴിഞ്ഞു. പഴയൊരു കേസിലാണു നടപടിയെന്നാണ് അദ്ദേഹം പ്രതികരിച്ചത്. എന്നാൽ, കേസിന്റെ വിശദാംശങ്ങൾ അന്വേഷണസംഘം വെളിപ്പെടുത്തിയിട്ടില്ലെന്നും ശ്രേയാൻഷ് പറഞ്ഞു. 2016ൽ സെബി നൽകിയ പരാതിയിലാണ് ഇപ്പോൾ നടപടി വരുന്നതെന്നാണു പുറത്തുവരുന്ന വിവരം. ഇവരുടെ ഉടമസ്ഥതയിലുള്ള കമ്പനിയുടെ ഐ.പി.ഒയിൽ ക്രമക്കേട് കാണിച്ചെന്നായിരുന്നു അന്ന് സെബി നൽകിയ പരാതി.
പുൽവാമ ഭീകരാക്രമണവുമായി ബന്ധപ്പെട്ട് മോദിയെ വിമർശിച്ച് പത്രം നൽകിയ വാർത്ത കേന്ദ്രത്തെയും ബി.ജെ.പിയെയും വലിയ തോതിൽ പ്രകോപിപ്പിച്ചിരുന്നു. 56 ഇഞ്ച് നെഞ്ചിന്റെ ഭീരുത്വം എന്നായിരുന്നു അന്ന് പത്രം ഒന്നാം പേജിൽ നൽകിയ ലീഡ് വാർത്തയുടെ തലക്കെട്ട്. ഗുജറാത്തിൽ പത്രത്തിനെതിരെ ബി.ജെ.പിയുടെ വൻ പ്രതിഷേധം നടന്നു. വീടുകൾ തോറും ബഹിഷ്‌ക്കരണ കാംപയിൻ നടന്നു. എന്നാൽ, ബാലാകോട്ടിൽ ഇന്ത്യൻ സൈന്യം തിരിച്ചടിച്ചപ്പോൾ ’56 ഇഞ്ചിന്റെ ധീരത’ എന്നു തലക്കെട്ടു നൽകി പത്രം പ്രതിഷേധങ്ങളെ തണുപ്പിച്ചു.
2015 ജനുവരി 30ന് മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷി ദിനത്തിൽ പുറത്തുവിട്ട വിഡിയോയുടെ പേരിൽ നേരത്തെ ജി.എസ്.ടി.വി ചാനലും കേന്ദ്രത്തിന്റെ നടപടി നേരിട്ടിരുന്നു. ഗാന്ധിയുടെ കൊലപാതകത്തിന് ഉത്തരവാദി ആര് എന്ന പേരിലുള്ള പ്രത്യേക പരിപാടിയായിരുന്നു പ്രകോപനം. പ്രോഗ്രാമിൽ രാജ്യത്തെ ആദരണീയമായൊരു സ്ഥാനത്തിരിക്കുന്ന നേതാവിനെ തേജോവധം ചെയ്യാൻ ശ്രമിക്കുന്നുണ്ടെന്ന് ആരോപിച്ച് കേന്ദ്ര വാർത്താ-പ്രക്ഷേപണ മന്ത്രാലയം കാരണം കാണിക്കൽ നോട്ടീസ് നൽകുകയായിരുന്നു. ഗാന്ധി ഘാതകൻ നാഥുറാം ഗോഡ്‌സെയെ മഹത്വവൽക്കരിക്കുകയും ആഘോഷിക്കുകയും ചെയ്യുന്ന പ്രവണതയെ വിമർശിക്കുന്ന പരിപാടിയിൽ നരേന്ദ്ര മോദിക്കെതിരെ നേരിട്ടൊരു പരാമർശവുമുണ്ടായിരുന്നില്ലെന്നതും ശ്രദ്ധേയമാണ്. പഹൽഗാം ആക്രമണത്തിനു പിന്നാലെ ‘ദി വയറി’നൊപ്പം ഗുജറാത്ത് സമാചാറിന്റെ സോഷ്യൽ മീഡിയ ഹാൻഡിലുകളും ബ്ലോക്ക് ചെയ്യപ്പെട്ടത് ദിവസങ്ങൾക്കുമുൻപാണ്.
എന്നാൽ, മോദിയുടെയും ബി.ജെ.പിയുടെയും അടുപ്പക്കാരനായ ഗൗതം അദാനി ‘ഗുജറാത്ത് സമാചാർ’ വിലയ്‌ക്കെടുക്കാൻ നീക്കം നടക്കുന്നതായുള്ള വാർത്തകൾ വരുന്നുണ്ട്. ഇതിന്റെ ഭാഗമായാണു ഇ.ഡി റെയ്ഡും അറസ്റ്റുമെല്ലാമെന്നാണ് ആരോപണങ്ങൾ ഉയരുന്നത്. എൻ.ഡി.ടി.വിയും ഐ.എ.എൻ.എസുമെല്ലാം പിടിച്ചടക്കിയ മാതൃകയിലുള്ള നീക്കമാണു നടക്കുന്നതെന്നാണു വിവരം. 2024 ലോക്‌സഭാ തെരഞ്ഞെടുപ്പിനുമുൻപ് തന്നെ സമാചാറിനെ അദാനി ഏറ്റെടുക്കാൻ പോകുന്നതായുള്ള അഭ്യൂഹങ്ങൾ പ്രചരിച്ചിരുന്നു.
ഇതേ പ്രചാരണമാണ് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാലും ഏറ്റുപിടിച്ചിരിക്കുന്നത്. മോദിയുടെ നേതൃത്വത്തിലുള്ള ബി.ജെ.പി സർക്കാരിനെ നിർഭയം വിമർശിച്ച പത്രമാണ് ഗുജറാത്ത് സമാചാറെന്ന് ആരോപിച്ച കെ.സി, സ്വതന്ത്ര മാധ്യമ സ്ഥാപനങ്ങളെ ഭരണകൂടത്തിന്റെ വരുതിയിലാക്കാനുള്ള നീക്കത്തന്റെ ഭാഗമാണ് ബാഹുബലി ഷായുടെ ഇ.ഡി അറസ്റ്റെന്നും വിമർശിച്ചു. ഓരോ കമ്പനികളെയും സമ്മർദത്തിലാക്കി അദാനിക്കു വിൽക്കാനുള്ള വഴിയൊരുക്കാൻ അന്വേഷണ ഏജൻസികളെ ഉപയോഗിക്കുന്ന ബി.ജെ.പിയുടെ അതേ തന്ത്രം തന്നെയാണ് ഇവിടെയും പയറ്റുന്നതെന്നാണ് അദ്ദേഹം പറയുന്നത്. മുംബൈ എയർപോർട്ടിന്റെയും എൻ.ഡി.ടി.വിയുടെയുമെല്ലാം കാര്യത്തിൽ സംഭവിച്ചതു പോലെ ആദ്യം അദാനി കമ്പനിയെ നോട്ടമിടും. പിന്നാലെ ഇ.ഡിയോ സി.ബി.ഐയോ വന്ന് റെയ്ഡ് നടത്തി ഉടമകളെ അറസ്റ്റ് ചെയ്യും. മാന്ത്രികമെന്നോണം, കമ്പനിയുടെ ഉടമസ്ഥാവകാശം അദാനിക്കു കൈമാറിക്കൊണ്ടുള്ള കരാർ പിന്നാലെ വരും. ഈ സ്ഥിരം പരിപാടിയാകും ഗുജറാത്ത് സമാചാറിന്റെ കാര്യത്തിലും നടക്കാൻ പോകുന്നതെന്ന ആരോപണമുയർത്തിയിരിക്കുകയാണ് കെ.സി വേണുഗോപാൽ. സ്വേച്ഛാധിപത്യ സമ്മർദങ്ങൾക്കു മുന്നിൽ ഗുജറാത്ത് സമാചാറിനും ബാഹുബലി ഷായ്ക്കുമൊപ്പം കോൺഗ്രസുണ്ടെന്ന് അദ്ദേഹം ഉറപ്പു നൽകുകയും ചെയ്തിട്ടുണ്ട്.
കോൺഗ്രസ്, ആം ആദ്മി പാർട്ടി ഉൾപ്പെടെയുള്ള പ്രതിപക്ഷ പാർട്ടികൾ അറസ്റ്റിൽ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. രാഹുൽ ഗാന്ധി, അരവിന്ദ് കെജ്‌രിവാൾ, പവൻ ഖേഡ ഉൾപ്പെടെയുള്ള മുതിർന്ന പ്രതിപക്ഷ നേതാക്കൾ ഗുജറാത്ത് സമാചാറിനു പിന്തുണ പ്രഖ്യാപിച്ചു കഴിഞ്ഞു. മോദി സർക്കാരിനെയും ബി.ജെ.പിയെയും വിമർശിച്ചതിനും ഭരണകൂടത്തിന് ഓശാന പാടാത്തതിനുമുള്ള പ്രതികാരനടപടിയാണെന്നാണ് രവീഷ് കുമാർ, രാജ്ദീപ് സർദേശായി, രോഹിണി സിങ് ഉൾപ്പെടെയുള്ള മുതിർന്ന മാധ്യമപ്രവർത്തകർ ചൂണ്ടിക്കാട്ടിയത്.
കേവലമൊരു പത്രത്തിന്റെ ശബ്ദം അടിച്ചമർത്താനുള്ള ഗൂഢാലോചന മാത്രമല്ല ഗുജറാത്ത് സമാചാറിനെതിരായ നടപടിയെന്നാണ് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി വിമർശിച്ചത്. രാജ്യത്തെ ജനാധിപത്യത്തെ ഒന്നാകെ അടിച്ചമർത്താനുള്ള നടപടിയുടെ ഭാഗമാണിത്. ഭരണകൂടത്തിനുനേരെ ചോദ്യങ്ങളുയർത്തുന്ന മാധ്യമങ്ങൾക്കു പൂട്ടുവീഴുമ്പോൾ ജനാധിപത്യം അപകടത്തിലാണെന്നാണു മനസിലാക്കേണ്ടത്. മോദി സർക്കാരിന്റെ സവിശേഷതയായി മാറിയ ഭയപ്പെടുത്തി ഭരിക്കൽ തന്ത്രത്തിന്റെ ഭാഗമാണ് ബാഹുബലി ഷായുടെ അറസ്റ്റ്. രാജ്യത്തെ ദണ്ഡ് കൊണ്ടോ ഭയം കൊണ്ടോ ഭരിക്കാമെന്ന് കരുതേണ്ട. സത്യവും ഭരണഘടനയുമാണു രാജ്യത്തെ മുന്നോട്ടുനയിക്കേണ്ടതെന്നുമാണ് രാഹുൽ ഗാന്ധി എക്‌സിൽ കുറിച്ചത്.
സത്യം വിളിച്ചുപറയുന്നവരെയും ചോദ്യങ്ങളുന്നയിക്കുന്നവരെയും നിശബ്ദരാക്കാനുള്ള ബി.ജെ.പിയുടെ നീക്കത്തിന്റെ ഭാഗമാണ് ബാഹുബലി ഷായുടെ അറസ്റ്റെന്നാണ് ആം ആദ്മി പാർട്ടി നേതാവ് അരവിന്ദ് കെജ്‌രിവാൾ പ്രതികരിച്ചത്. ഈ ഏകാധിപത്യത്തിന് രാജ്യത്തെ ജനങ്ങളും ഗുജറാത്തുകാരും മറുപടി നൽകുമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, ഗുജറാത്ത് സമാചാർ ദേശവിരുദ്ധ മാധ്യമമാണെന്ന വ്യാഖ്യാനവുമായി ഇ.ഡി നടപടിയെ ന്യായീകരിച്ച് സംഘ്പരിവാർ പ്രൊഫൈലുകളും രംഗത്തെത്തിയിട്ടുണ്ട്. യോഗാദിനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പരിഹസിച്ചുകൊണ്ടുള്ള കാർട്ടൂണാണ് ഒരു ഉദാഹരണമായി ചൂണ്ടിക്കാട്ടുന്നത്. പുൽവാമ ആക്രമണവുമായി ബന്ധപ്പെട്ട് പത്രം നൽകിയ തലക്കെട്ടും കോവിഡ് കാലത്തെ വാർത്തകളും നക്‌സൽ വേട്ടയെ കുറിച്ചുള്ള റിപ്പോർട്ടുകളുമെല്ലാം നടപടിയെ ന്യായീകരിക്കാനായി ചൂണ്ടിക്കാട്ടുന്നവരുമുണ്ട്. ഇന്ത്യയുടെ ഭൂപടം തെറ്റായി പ്രസിദ്ധീകരിച്ചെന്ന വിമർശനവും ഉയർത്തുന്നുണ്ട്.
ലോക്പ്രകാശൻ എന്ന ട്രസ്റ്റിനു കീഴിൽ 1932ലാണ് ഗുജറാത്ത് സമാചാർ പത്രം ആരംഭിക്കുന്നത്. സർദാർ വല്ലഭ്ഭായി, മൊറാർജി ദേശായി ഉൾപ്പെടെയുള്ള തലയെടുപ്പുള്ള ദേശീയനേതാക്കൾ രൂപംനൽകിയ സ്ഥാപനമാണ് ലോക് പ്രകാശൻ. 1932 ജനുവരി 16നായിരുന്നു പത്രത്തിന്റെ ആദ്യ പ്രതി വെളിച്ചം കണ്ടത്. പ്രസിദ്ധീകരണം ആരംഭിച്ച് രണ്ടു പതിറ്റാണ്ടു പിന്നിടുമ്പോഴേക്കും കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ അകപ്പെട്ട പത്രം തകർച്ചയുടെ വക്കിലായിരുന്നു. അപ്പോഴാമ് സ്ഥാപക എഡിറ്ററും ബാഹുബലി-ശ്രേയാൻഷ് സഹോദരങ്ങളുടെ പിതാവുമായ ശാന്തിലാൽഭായ് ഷാ സമാചാറിന്റെ ഉടമസ്ഥാവകാശം ഏറ്റെടുത്ത് രക്ഷക വേഷത്തിലെത്തുന്നത്. നിലവിൽ 2,000 കോടിയുടെ ആസ്തിയുള്ള ബിസിനസ് സാമ്രാജ്യമാണ് ലോക് പ്രകാശൻ. ബാഹുബലി പത്രത്തിന്റെയും ജി.എസ്.ടി.വി ചാനലിന്റെയും മേൽനോട്ടം വഹിക്കുമ്പോൾ സഹോദരൻ ശ്രേയാൻഷ് ആണ് പത്രത്തിന്റെ ദൈനംദിന കാര്യങ്ങളിൽ നേരിട്ട് ഇടപെടുന്നത്.
റിയൽ എസ്റ്റേറ്റ്, ട്രാൻസ്‌പോർട്ട്, കെമിക്കൽസ്, എക്‌സ്‌പോർട്‌സ് മേഖലകളിലെല്ലാം വ്യാപിച്ചു കിടക്കുന്ന ശതകോടികളുടെ ബിസിനസ് ശൃംഖലയാണ് ശ്രേയാൻഷ് ഷായുടേത്. കഴിഞ്ഞ നാലു പതിറ്റാണ്ടായി ഗുജറാത്തിൽ ബി.ജെ.പി സർക്കാരുമായി നേരിട്ട് ഏറ്റുമുട്ടുന്ന ഒറ്റയാൾ പട്ടാളമെന്നാണ് ഗുജറാത്തിൽനിന്നുള്ള മുതിർന്ന മാധ്യമപ്രവർത്തകയായ ഷീലാ ഭട്ട് ശ്രേയാൻഷിനെ വിശേഷിപ്പിക്കുന്നത്. പൊതുവെ രാജ്യത്തെ മാധ്യമ മുതലാളിമാരെല്ലാം തങ്ങളുടെ നിലനിൽപ്പിനായി എല്ലാ ഭരണകൂടങ്ങളോടും അടുപ്പം പുലർത്തുമ്പോൾ ഇത്രയും കാലം അതിനു നിൽക്കാത്തയാളാണ് ശ്രേയാൻഷ്. സാധാരണ മാധ്യമ മുതലാളിമാരെപ്പോലെയായല്ല അദ്ദേഹം. വാർത്തകളുടെ രാഷ്ട്രീയത്തെ കുറിച്ച് കൃത്യമായ ധാരണയുള്ളയാൾ. വാർത്താമുറിയിൽ നേരിട്ട് ഇടപെടും. പത്രത്തിന്റെ ഒന്നാം പേജ് മുതൽ അവസാന പേജിൽ വരെ അദ്ദേഹത്തിന്റെ കണ്ണുണ്ടാകും. രാഷ്ട്രീയ വാർത്തകൾ നേരിട്ട് കൈകാര്യം ചെയ്യും.
വായനക്കാർക്ക് വേണ്ടതെന്താണെന്നു കൃത്യമായ ബോധ്യമുള്ള ന്യൂസ് റൂം തലവൻ കൂടിയാണ് ശ്രേയാൻഷ്. കടുത്ത മോദി-ബി.ജെ.പി വിമർശനം തുടരുമ്പോഴും ഗുജറാത്തിലെ ഏറ്റവും പ്രചാരമുള്ള മാധ്യമമായി തുടരുകയാണ് സമാചാർ. സംസ്ഥാനത്തെ മിക്കവാറും മോദി ഭക്തർക്കും രാവിലത്തെ ചായയ്‌ക്കൊപ്പം സമാചാർ നിർബന്ധമാണെന്നാണ് ഷീലാ ഭട്ട് പറയുന്നത്. ഗുജറാത്തികളുടെ വായനാസംസ്‌കാരത്തിൽ അത്രയും ആഴത്തിൽ വേരൂന്നിയ മാധ്യമമാണ് ഗുജറാത്ത് സമാചാർ.
ബി.ജെ.പിക്കെതിരെ മാത്രമായിരുന്നില്ല സമാചാറിന്റെ പോരാട്ടം. എല്ലാ ഭരണകൂടങ്ങൾക്കുമെതിരെയുള്ള പ്രതിപക്ഷ ശബ്ദമായിരുന്നു എക്കാലത്തും ആ പത്രം. 1980കളിൽ ഗുജറാത്ത് ഭരിച്ച കോൺഗ്രസ് സർക്കാരും ആ നട്ടെല്ലുള്ള നിലപാടിന്റെ ചൂടറിഞ്ഞു. മുഖ്യമന്ത്രിയായിരുന്ന മാധവ് സിങ് സോളങ്കിയുമായി നേർക്കുനേരായിരുന്നു അന്ന് ശ്രേയാൻഷും സമാചാറും കൊമ്പുകോർത്തത്.