ചാമ്പ്യൻസ് ലീഗ്: അറ്റ്ലാന്റയെ തകർത്ത് ബയേൺ; ജയിച്ചിട്ടും പുറത്തായി ടോട്ടൻഹാം

യുവേഫ ചാമ്പ്യൻസ് ലീഗിൽ വമ്പൻ വിജയങ്ങളുമായി ബയേൺ മ്യൂണിക്കും അത്‌ലറ്റിക്കോ മാഡ്രിഡും ക്വാർട്ടർ ഫൈനലിലേക്ക് മുന്നേറി. അറ്റലാന്റയെ ഗോൾ മഴയിൽ മുക്കിയാണ് ബയേൺ തങ്ങളുടെ കരുത്തറിയിച്ചതെങ്കിൽ, ടോട്ടൻഹാമിനെതിരെ ആദ്യപാദത്തിൽ നേടിയ വിജയത്തിന്‍റെ ബലത്തിലാണ് അത്‌ലറ്റിക്കോ അവസാന എട്ടിൽ ഇടംപിടിച്ചത്.

ആദ്യ പാദത്തിൽ 6-1 ന്റെ കൂറ്റൻ ജയം നേടിയ ബയേൺ, രണ്ടാം പാദത്തിലും തങ്ങളുടെ ആധിപത്യം തുടർന്നു. ഒന്നിനെതിരെ നാല് ഗോളുകൾക്കാണ് (4-1) ബയേൺ അറ്റലാന്റയെ പരാജയപ്പെടുത്തിയത്. സൂപ്പർ താരം ഹാരി കെയ്ൻ ഇരട്ട ഗോളുകളുമായി തിളങ്ങിയപ്പോൾ ലെന്നറ്റ് കാൾ, ലൂയീസ് ഡയസ് എന്നിവർ ഓരോ ഗോൾ വീതം നേടി. അറ്റലാന്റയ്ക്കായി ലാസർ സമർദ്ദികാണ് ആശ്വാസ ഗോൾ കണ്ടെത്തിയത്.

രണ്ടാം പാദത്തിൽ ടോട്ടൻഹാം ഒപ്പത്തിനൊപ്പം പോരാടിയെങ്കിലും ആദ്യ പാദത്തിലെ ലീഡ് അത്‌ലറ്റിക്കോയ്ക്ക് തുണയായി. രണ്ടാം പാദത്തിൽ ടോട്ടൻഹാം 3-2 ന് വിജയിച്ചെങ്കിലും അഗ്രിഗേറ്റ് സ്കോറിൽ 7-5 ന് അത്‌ലറ്റിക്കോ മാഡ്രിഡ് മുന്നിലെത്തി. ടോട്ടൻഹാമിനായി സാവി സിമ്മൺസ് രണ്ട് ഗോളുകളും റാൻഡൽ കോളോ മുവാനി ഒരു ഗോളും നേടി. അത്‌ലറ്റിക്കോയ്ക്കായി ഹൂലിയൻ അൽവാരസ്, ഡേവിഡ് ഹാൻകോ എന്നിവർ വലകുലുക്കി. സ്പാനിഷ് ക്ലബ്ബിന്റെ പ്രതിരോധ നിരയുടെ മികവാണ് ടോട്ടൻഹാമിന്റെ മുന്നേറ്റങ്ങളെ തടഞ്ഞത്.