പത്തനംതിട്ട മെഴുവേലിയില്‍ മരിച്ചയാളുടെ വോട്ട് ചെയ്ത സംഭവം: ബൂത്ത് ലെവല്‍ ഓഫിസര്‍ അറസ്റ്റില്‍

 

പത്തനംതിട്ട മെഴുവേലിയില്‍ കള്ളവോട്ട് ചെയ്ത സംഭവത്തില്‍ ബൂത്ത് ലെവല്‍ ഓഫിസര്‍ അറസ്റ്റില്‍. ബി എല്‍ ഒ അമ്പിളിയെയാണ് ഇലവുംതിട്ട പോലീസ് അറസ്റ്റ് ചെയ്തത്. സ്റ്റേഷനിലെത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം അമ്പിളിയെ ജാമ്യത്തില്‍ വിട്ടു. ഇന്നലെ ബി എല്‍ ഒ യേയും കോണ്‍ഗ്രസ് പഞ്ചായത്തംഗം ശുഭാനന്ദനേയും കേസില്‍ പ്രതി ചേര്‍ത്തിരുന്നു. ശുഭാനന്ദനെ ഉടന്‍ അറസ്റ്റ് ചെയ്യുമെന്നാണ് പൊലീസ് അറിയിച്ചിരിക്കുന്നത്.

 

ആറുവര്‍ഷം മുന്‍പ് മരിച്ച 94 കാരി അന്നമ്മയുടെ പേരിലാണ് പത്തനംതിട്ട മെഴുവേലിയില്‍ വോട്ട് ചെയ്തത്. 874 ആയിരുന്നു അന്നമ്മയുടെ വോട്ടര്‍ പട്ടികയിലെ ക്രമനമ്പര്‍. ഇത് നീക്കം ചെയ്യാതെ 876 ആംക്രമനമ്പര്‍ ഉള്ള അന്നമ്മയുടെ മകന്റെ ഭാര്യ 65 വയസ്സുകാരി അന്നമ്മയെ കൊണ്ടാണ് മരിച്ചയാള്‍ക്ക് വേണ്ടി വോട്ട് ചെയ്യിച്ചത്. മെഴുവേലി പഞ്ചായത്തിലെ ഒന്നാം വാര്‍ഡ് കോണ്‍ഗ്രസ് മെമ്പര്‍ ഉള്‍പ്പെടെ അറിഞ്ഞാണ് കള്ളവോട്ട് നടന്നത് എന്നും നടപടി വേണമെന്നും ആവശ്യപ്പെട്ട എല്‍ഡിഎഫ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ പരാതി നല്‍കുകയായിരുന്നു.

 

 

അന്നമ്മ പറയുന്നത് കള്ളമാണ് എന്നും മരിച്ച ആളുടെ പേരിലാണ് വോട്ട് ചെയ്യാനുള്ള അപേക്ഷ നല്‍കിയിരുന്നത് എന്നും പരാതിക്കാരും പറഞ്ഞു. കള്ളവോട്ട് നടന്ന കാര്യം 24 പുറത്ത് വിട്ടതോടെ സംഭവത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ നടപടി സ്വീകരിക്കണമെന്ന് മുഖ്യമന്ത്രിയും പറഞ്ഞു. ഗുരുതരമായ വീഴ്ചയാണ് പോളിംഗ് ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് ഉണ്ടായതെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ കണ്ടെത്തിയതോടെ മൂന്ന് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *