നെടുമ്പാശേരിയിലും കോഴിക്കോടും കഞ്ചാവ് വേട്ട; യൂബർ ടാക്സി ഡ്രൈവറടക്കം രണ്ട് യുവാക്കൾ പിടിയിൽ
കോഴിക്കോട്: സംസ്ഥാനത്ത് ലഹരിവേട്ട തുടരുന്നു. എറണാകുളം നെടുമ്പാശേരിയിൽ നാല് കിലോ കഞ്ചാവുമായി യൂബർ ഡ്രൈവറെ പൊലീസ് പിടികൂടി. നായത്തോട് നിന്ന് കൊല്ലം ആലുമൂട് സ്വദേശി റാഷിദാണ് പിടിയിലായത്. വിൽപനയ്ക്കായി കൊണ്ടുവന്ന കഞ്ചാവാണ് പിടികൂടിയത്.Nedumbassery
പെരുമ്പാവൂർ എഎസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘവും നെടുമ്പാശേരി പൊലീസും ചേർന്ന് നടത്തിയ പരിശോധനയിലാണ് പ്രതി വലയിലായത്. ജില്ലാ പൊലീസ് മേധാവി വൈഭവ് സക്‌സേനയ്ക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലായത്.
ഒഡീഷയിൽ നിന്നാണ് ഇയാൾ കഞ്ചാവ് കൊണ്ടുവന്നതെന്ന് പൊലീസ് പറഞ്ഞു. ചെറിയ പാക്കറ്റുകളിലാക്കിയായിരുന്നു ഇയാൾ കഞ്ചാവ് വിറ്റിരുന്നത്. കിലോയ്ക്ക് 30,000 രൂപയെന്ന തോതിലായിരുന്നു വിൽപന. പ്രതിയെ കസ്റ്റഡിയിലെടുത്ത് കേസ് രജിസ്റ്റർ ചെയ്തു.
കൂടാതെ, കോഴിക്കോട് ചേവായൂരിലും കഞ്ചാവുമായി യുവാവ് പിടിയിലായി. കക്കോടി സ്വദേശി മുഹമ്മദ് ഷുഹൈബ് ആണ് ചേവായൂർ പൊലീസിന്റെ പിടിയിലായത്. ഇന്നലെ രാത്രി നടന്ന പട്രോളിങ് ഡ്യൂട്ടിക്കിടെയാണ് റിലയൻസ് സ്മാർട്ട് പോയിന്റിന്റെ പാർക്കിങ് ഏരിയയിൽ നിന്ന് ഇയാളെ പൊലീസ് പിടികൂടിയത്.
നിർത്തിയിട്ട കാറിൽ സംശയാസ്പദമായി കണ്ടതോടെ നടത്തിയ പരിശോധനയിലാണ് വാഹനത്തിന്റെ ഡാഷ്‌ബോർഡിൽ നിന്ന് 40 ഗ്രാം കഞ്ചാവ് ചേവായൂർ പൊലീസ് പിടികൂടിയത്.