റാലിയിൽ ആളെകൂട്ടാൻ പരസ്യം നൽകിയെന്ന വാർത്ത: റിപ്പോർട്ടർ ചാനലിനെതിരെ കേസ്



തിരുവനന്തപുരം: തെരഞ്ഞെടുപ്പ് പ്രചാരണ റാലിയിൽ ആളെകൂട്ടാൻ പരസ്യം നൽകിയെന്ന് വാർത്ത നൽകിയ ചാനലിനെതിരെ കേസ്. വട്ടിയൂർക്കാവ് യു.ഡി.എഫ് സ്ഥാനാർഥി കെ. മുരളീധരന്‍റെ പരാതിയുടെ അടിസ്ഥാനാത്തിൽ ചാനലിനെതിരെയാണ് തിരുവനന്തപുരം സിറ്റി സൈബർ പൊലീസ് കേസെടുത്തത്. വട്ടിയൂർകാവ് മണ്ഡലത്തിൽ കോൺഗ്രസ് റാലിയിൽ ആളെകൂട്ടാൻ പരസ്യം നൽകിയെന്ന് കഴിഞ്ഞദിവസം ചാനൽ വാർത്ത നൽകിയിരുന്നു.

ഇതിനെതിരേ കെ. മുരളീധരൻ തെരഞ്ഞെടുപ്പ് കമ്മീഷനർക്കും ഡി.ജി.പിക്കും പരാതി നൽകിയിരുന്നു. തന്നെ പൊതുസമൂഹത്തിൽ അവമതിക്കാൻ പടച്ചുണ്ടാക്കിയ വാർത്തയാണിതെന്നായിരുന്നു മുരളീധരന്‍റെ പരാതി. വ്യാജ വാർത്തയിലൂടെ പ്രകോപനം സൃഷ്ടിക്കുകയും ലഹള ഉണ്ടാക്കാൻ പ്രേരിപ്പിച്ചതായുമാണ് പൊലീസ് എഫ്.ഐ.ആറിൽ രേഖപ്പെടുത്തിയിരിക്കുന്നത്.

യു.ഡി.എഫ് പ്രചാരണത്തിന് ആളെ ആവശ്യപ്പെട്ട് പരസ്യം നൽകി എന്ന പ്രചാരണം എൽ.ഡി.എഫ് സ്ഥാനാർഥിയാണ് നടത്തുന്ന് മുരളീധരൻ പറഞ്ഞു.തോൽക്കുമെന്ന ഭയം കാരണമാണ് ഇത്തരത്തിൽ പ്രചാരണം നടത്തുന്നതെന്ന് കെ. മുരളീധരൻ ആരോപിച്ചു.

എന്നാൽ, കോൺഗ്രസ് വല്ലാത്ത അങ്കലാപ്പിലായതിനാലാണ് ആളെ തിരക്കിയ വാർത്ത തന്റെ തലയിൽ വയ്ക്കുന്നതെന്ന് വി. കെ പ്രശാന്ത് എം.എൽ.എ പറഞ്ഞു. മുരളീധരൻ പരാജയഭീതിയിലാണ്. യു.ഡി.എഫിന്റെ പ്രവർത്തകരെ പലയിടത്തും കാണാനില്ല. പുറത്തുനിന്ന് ആളെ കൂട്ടി സ്ക്വാഡ് വർക്ക് നടത്തുന്നുവെന്നും പ്രശാന്ത് കുറ്റപ്പെടുത്തി.