ജാതീയ അധിക്ഷേപം; ബി.ജെ.പി സ്ഥാനാർഥി സി.സി. മുകുന്ദന്‍റെ പി.എ അറസ്റ്റിൽ
തൃശൂര്‍: നാട്ടികയിലെ ബി.ജെ.പി സ്ഥാനാര്‍ഥി സി.സി. മുകുന്ദന്റെ പേഴ്സണൽ സ്റ്റാഫ് അസ്ഹർ മജീദ് അറസ്റ്റിൽ. എൽ.ഡി.എഫ് സ്ഥാനാർഥി ഗീത ഗോപിയെ അപകീർത്തിപ്പെടുത്തുന്ന തരത്തിൽ വാട്‌സ്ആപ്പ് സന്ദേശം പ്രചരിപ്പിച്ചതിനാണ് അറസ്റ്റ്.
ഗീതാ ഗോപിക്കെതിരെ അസ്ഹർ മജീദ് പുറത്തിറക്കിയ ചോദ്യാവലിയിൽ ജാതീയമായ അധിക്ഷേപം നടന്നതായി പൊലീസ് കണ്ടെത്തി. ഇയാളുടെ ഫോണിൽനിന്ന് വാട്‌സ്ആപ്പ് സന്ദേശം പൊലീസ് കണ്ടെടുത്തു. ജാതീയ അധിക്ഷേപം ചൂണ്ടിക്കാട്ടി എൽ.ഡി.എഫ് തെരഞ്ഞെടുപ്പ് കമീഷന് പരാതി നൽകിയിരുന്നു. പട്ടികജാതി/ പട്ടിക വര്‍ഗ അതിക്രമ നിരോധന നിയമപ്രകാരമാണ് കേസെടുത്തത്.
ഇരിങ്ങാലക്കുടയിലെ റൂറല്‍ എസ്.പി ഓഫിസില്‍ തനിക്കെതിരെ സാമൂഹിക മാധ്യമങ്ങളില്‍ അധിഷേപം നടക്കുന്നു എന്ന പരാതി നല്‍കാന്‍ എത്തിയപ്പോഴാണ് അസ്ഹര്‍ മജീദിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. പിന്നീട് കൊടുങ്ങല്ലൂരെത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തി. ചേർപ്പ് സ്റ്റേഷനിൽ ജിഡി ചാർജ് അറിയാതെ മൊബൈൽ ഫോൺ കൊണ്ടുപോയ കേസിലും ഇയാൾ പ്രതിയാണ്.
